അമേരിക്കയുടെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തെക്കുറിച്ചും ടിക്‌ടോക് വിൽപ്പനയെക്കുറിച്ചുമാണ് ഇപ്പോൾ ലോകരാജ്യങ്ങൾ ചർച്ച ചെയ്യുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾക്ക് താരിഫ് ചുമത്തിയിരിക്കുകയാണ്. ചൈനയിൽ 34 ശതമാനവും(പഴയ താരിഫ് ഉൾപ്പെടെ 54%), ഇന്ത്യയിൽ 26 ശതമാനവുമാണ് തീരുവ ചുമത്തിയിരിക്കുന്നത്. ഇത് ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിൽ വളരെ ചെലവേറിയതാക്കിത്തീർക്കും.ചൈനയുടെ ഈ സാഹചര്യം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ്. ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക്‌ടോക് അമേരിക്കയ്‌ക്ക് വിൽക്കാൻ തയ്യാറായാൽ ചൈനയ്ക്ക് മേൽ അമേരിക്ക ചുമത്തിയിട്ടുള്ള താരിഫ് കുറയ്ക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ടിക്‌ടോക്കിന്‍റെ കുറഞ്ഞത് 50 ശതമാനം വിപണി വിഹിതമെങ്കിലും അമേരിക്കൻ കമ്പനിക്ക് നൽകാൻ ചൈന തയ്യാറാകണമെന്നും, ഇല്ലാത്തപക്ഷം നിരോധനം തിരികെ കൊണ്ടുവരുമെന്നും അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യത്തിൽ ചൈനയ്‌ക്ക് തീരുമാനം അറിയിക്കാൻ അമേരിക്ക ഏപ്രിൽ 5(നാളെ) വരെയാണ് സമയം നൽകിയത്. ഈ സമയപരിധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്‍റെ പുതിയ നീക്കം. അതേസയം സമയപരിധി നീട്ടിനൽകാനും സാധ്യതയുണ്ട്.34% തീരുവയ്ക്ക് ശേഷം, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ചെലവേറും. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കൾ കുറയുന്നതിന് ഇത് കാരണമായേക്കാം. ഇത് ചൈനയ്ക്ക് വളരെയധികം സാമ്പത്തിക നഷ്‌ടമുണ്ടാക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് ടിക്‌ടോക് നിയന്ത്രണം അമേരിക്കന്‍ കമ്പനികളുടെ ഉടമസ്ഥതയിലേക്ക് മാറ്റിയാൽ താരിഫ് കുറയ്ക്കാമെന്ന് ട്രംപ് അറിയിച്ചത്.അമേരിക്കയിലെ ടിക്‌ടോക് നിരോധവനും ഉയർത്തിയ ഇറക്കുമതി തീരുവയും അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകണോ, അതോ ടിക്‌ടോക് നിയന്ത്രണം അമേരിക്കൻ കമ്പനികൾക്ക് കൊടുക്കണോ എന്ന തീരുമാനമെടുക്കാൻ ചൈനയ്‌ക്ക് ഏപ്രിൽ 5 വരെ സമയം ലഭിക്കും. അതിനാൽ തന്നെ നിർദ്ദിഷ്‌ട സമയത്തിനകം ചൈനയ്‌ക്ക് ടിക്‌ടോക് വാങ്ങാൻ താത്‌പര്യപ്പെടുന്നവരിൽ നിന്നും ഒരു കമ്പനിയെ തെരഞ്ഞെടുക്കേണ്ടി വന്നേക്കാം. അല്ലാത്തപക്ഷം ടിക്‌ടോക് യുഎസിൽ നിരോധിക്കപ്പെടാം. നിരവധി നിക്ഷേപകരുടെ പേരുകൾ ഇതിനകം തന്നെ വന്നിട്ടുണ്ട്.അമേരിക്കയിൽ ടിക്‌ടോക്കിനെ ആര് വാങ്ങും?ഇനി അമേരിക്കയുടെ ഡീലിന് ചൈന വഴങ്ങുകയാണെങ്കിൽ തന്നെ ആര് ടിക്‌ടോക് വാങ്ങും എന്നതാണ് മറ്റൊരു ചോദ്യം. എക്‌സിൻ്റെയും സ്‌പേസ്‌എക്‌സിൻ്റെയും ഉടമയായ ഇലോൺ മസ്‌ക് ടിക് ടോക്കിൻ്റെ യുഎസ് ബിസിനസ് വാങ്ങാനുള്ള സാധ്യതയുണ്ട്. അതേസമയം അമേരിക്കൻ വ്യവസായിയും ആമസോൺ ഉടമയുമായ ജെഫ് ബെസോസും ടിക് ടോക് വാങ്ങാൻ സാധ്യതയുണ്ട്. ടിക് ടോക് വിൽക്കാനുള്ള അവസാന തീയതി ഏപ്രിൽ 5 ആയതിനാൽ തന്നെ ചൈനയുടെ തീരുമാനം എന്തായിരിക്കുമെന്നറിയാനാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.നിരോധനത്തിന് പിന്നിൽ: ജോ ബൈഡൻ സർക്കാരാണ് യുഎസിൽ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. കമ്പനിയുടെ നിയന്ത്രണം അമേരിക്കന്‍ കമ്പനികളുടെ ഉടമസ്ഥതയിലേക്ക് മാറ്റണമെന്ന യുഎസ് സുപ്രീം കോടതി ഉത്തരവ് ടിക് ടോക് പാലിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു നിരോധനം. നിരോധനം തടയാന്‍ ചൈനീസ് കമ്പനിയായ ടിക് ടോക് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂലവിധി ഉണ്ടായില്ല. പിന്നീട് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹം ആവശ്യപ്പെട്ട പോലെ യുഎസ് നീതിന്യായ വ്യവസ്ഥയ്‌ക്കനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറായതിനാലാണ് ടിക് ടോക്കിന്‍റെ പ്രവർത്തനം പുനഃസ്ഥാപിച്ചത്. എന്നാൽ കുറഞ്ഞത് 50 ശതമാനമെങ്കിലും ഉടമസ്ഥാവകാശം യുഎസിന് നൽകിയാൽ മാത്രമാകും പ്രവർത്തനം തുടർന്നുപോവാനാവുക.


