ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന അടക്കംപറച്ചിലുകൾ അന്തരീക്ഷത്തിൽ. കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന സംസാരങ്ങൾ നാലുകോണിൽനിന്നും. പിന്നെന്തു ചെയ്യാൻ, രാജി തന്നെ പോംവഴി. അതുതന്നെയാണ് പാലക്കാട്ടെ വിവാദ സി.പി.എം നേതാവും ഷൊർണൂർ മുൻ എം.എൽ.എയുമായ പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെക്കാനും കാരണമായത്. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
‘വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഇന്നലെയാണ് രാജിക്കത്ത് സമർപ്പിച്ചത്. കോൺഗ്രസിലേക്ക് പോകില്ലെന്നും, അത് കൽപ്പിത കഥയാണ്. താൻ പാർട്ടി അംഗത്വം രാജിവച്ചിട്ടില്ല. പാർട്ടിയിൽ തുടരും. സിഐടിയുവിൻ്റെ ചുമതല നിർവഹിക്കും’- ശശി ഒരു ചാനലിനോട് പറഞ്ഞു.
‘യുഡിഎഫിൻ്റെ പുതുയുഗ യാത്രയിൽ താൻ പങ്കെടുക്കുമെന്ന തരത്തിൽ വാർത്ത വന്നില്ലേ, എന്നിട്ട് എന്തായി ഞാൻ പങ്കെടുത്തില്ലല്ലോ?’- ഇതായിരുന്നു ശശിയുടെ മറുചോദ്യം. അപ്പോൾ ഇനി ഒരിക്കലും പോകില്ലെ വീണ്ടും ആരാഞ്ഞു. അദ്ദേഹം അൽപ്പ നേരം നിശബ്ദത പാലിച്ചു. പിന്നെ ഒറ്റചോദ്യം- ‘യുഡിഎഫിലേക്ക് പോകുമെന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?’.
അതേസമയം സിപിഐഎം വിമതരുടെ കൺവെൻഷൻ പി കെ ശശി വിളിച്ചു. അടുത്തമാസം അഞ്ചിന് പാലക്കാട് കൽമണ്ഡപം പാർവതി കല്യാണമണ്ഡപത്തിലാണ് കൺവെൻഷൻ. വടക്കഞ്ചേരി, ശ്രീകൃഷ്ണപുരം മുൻ ഏരിയ സെക്രട്ടറിമാരും പി കെ ശശിയ്ക്കൊപ്പം പാർട്ടി വിട്ടേക്കുമെന്നാണ് സൂചന. പി കെ ശശി പാർട്ടി വിട്ടേക്കുമെന്ന റിപ്പോർട്ടുകളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് സിപിഎം നേതാക്കളായ എ കെ ബാലനും കെ രാധാകൃഷ്ണൻ എംപിയും പ്രതികരിച്ചു.
എന്നാൽ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിക്കാൻ കോൺഗ്രസോ യുഡിഎഫ് നേതൃത്വമോ തയ്യാറായിട്ടില്ല. വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും നേരിട്ടിടപെട്ടാണ് ശശിയെ യുഡിഎഫിൻ്റെ ഭാഗമാക്കാൻ നീക്കം നടത്തിയതെന്നാണ് അഭ്യൂഹങ്ങൾ. കോൺഗ്രസ് സ്ഥാനാർഥിയായി ഒറ്റപ്പാലത്ത് മത്സരിക്കുക അല്ലെങ്കിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുക എന്നീ രണ്ട് ഓപ്ഷനായിരുന്നു ശശിക്ക് മുന്നിൽ യുഡിഎഫ് നേതൃത്വം നൽകിയതത്രെ. ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.
ഷൊർണ്ണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽനിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടി നടപടി. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പല പ്രവർത്തകർക്കും സഹകരണ മേഖലയിൽ നിന്നടക്കം ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളുമുണ്ടായി. 2018ൽ ഡിവൈഎഫ്ഐ വനിതാ നേതാവിൻ്റെ പരാതിയെ തുടർന്ന് പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
ശശി നിലവിൽ സിഐടിയുവിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റാണ്. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. പക്ഷെ സംസ്ഥാന നേതൃത്വം മടിച്ചുനിന്നു. ഒടുവിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കടുത്ത നിലപാട് ശശിക്കെതിരെ കൈക്കൊണ്ടു. ശശിയുമായി പ്രശ്നമുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം ബ്രാഞ്ച് കമ്മിറ്റിയിൽത്തന്നെ ഇരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ ഒറ്റപ്പാലത്ത് പറഞ്ഞിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സിപിഎം നീക്കം തുടങ്ങിയ ഘട്ടത്തിലാണ് ശശി രാജിവെച്ചതെന്നാണ് സൂചന. ഇനി പി.കെ. ശശി എൽഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായേക്കുമെന്നാണ് പറയുന്നത്. പി.കെ. ശശി പാർട്ടി വിടുന്നത് ഒറ്റപ്പാലം, ഷൊർണൂർ, മണ്ണാർകാട് മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കും. ഈ മണ്ഡലങ്ങളിൽ പാർട്ടിയിൽ സ്വാധീനമുള്ള പി.കെ. ശശി വിമതനാകുന്നത് സിപിഎമ്മിന് തലവേദനയാകും. ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് എടുക്കണമെന്ന ആവശ്യം പാർട്ടി തള്ളിയിരുന്നു. ഇതിന് പുറമെ തന്നോടൊപ്പം നടപടി നേരിട്ടവരെ തിരിച്ചെടുക്കണമെന്ന ആവശ്യവും പാർട്ടി അംഗീകരിച്ചിരുന്നില്ല. നേരത്തെ പലതരത്തിലുള്ള സമവായ ചർച്ചകൾ പി.കെ. ശശിയുമായി സിപിഎം നടത്തിയിരുന്നു. ഇതിലൊന്നും പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടായിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശശിയെ അനുകൂലിക്കുന്നവര്‍ എന്ന പേരില്‍ സിപിഎമ്മിലെ ഒരു വിഭാഗം യുഡിഎഫ് പിന്തുണയോടെയും അല്ലാതെയും മത്സരിച്ചതു പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്ര വീടിനു മുന്നിലൂടെ കടന്നുപോയിട്ടും സ്വീകരണത്തിൽ പങ്കെടുക്കാതെ പി.കെ.ശശി വിട്ടുനിന്നിരുന്നു. കടുത്ത പനി കാരണം ജാഥയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നായിരുന്നു ശശിയുടെ വിശദീകരണം. യാത്രയിൽ പങ്കെടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ശശി മറുപടി നൽകിയിരുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നവയുഗ യാത്ര പാലക്കാട് എത്തുമ്പോള്‍ ശശി പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.


