തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നത് മലയാളത്തിന്റെ ലാലേട്ടന്റെ പതിവാണ്. പുതിയ സിനിമയുടെ പ്രൊമോഷനും മറ്റ് പൊതുപരിപാടികളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ നടൻ മോഹൻലാൽ ഇത്തവണയും അതിന് സമയംകണ്ടെത്തി. ഇന്ന് രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ നടൻ മോഹൻലാൽ മുറജപ ലക്ഷദീപ വിളംബരം സ്വീകരിക്കുകയും വിളംബര ദീപം തെളിയിക്കുകയും ചെയ്തു.
പത്മനാഭസ്വാമി ഒരു വികാരം
ഏതൊരു വിശ്വാസിയെയും തിരുവനന്തപുരത്തുകാരനെയും പോലെ പത്മനാഭസ്വാമി തനിക്ക് ഒരു വികാരമാണെന്ന് മോഹൻലാൽ പറഞ്ഞു. മുറജപ ലക്ഷദീപ വിളംബരം സ്വീകരിക്കാൻ തന്നെ ക്ഷണിച്ചത് സന്തോഷമല്ല, ഒരു സുകൃതമായി കരുതുന്നു. പത്മനാഭസ്വാമി ക്ഷേത്ര ചടങ്ങുകളും ആഘോഷങ്ങളും കണ്ടാണ് കുട്ടിക്കാലത്ത് വളർന്നതെന്നും അദ്ദേഹം ഓർമിച്ചു.
മുറജപ ലക്ഷാർച്ചന
ആറ് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് മുറജപ ലക്ഷാർച്ചന. ഈ ചടങ്ങ് ഒരു മാസത്തോളം നീണ്ടുനിൽക്കും. വേദജ്ഞരായ പണ്ഡിതർ ക്ഷേത്രത്തിൽ തങ്ങി വേദമന്ത്രങ്ങൾ ഉരുവിടും. ഈ വർഷത്തെ മുറജപം നവംബർ 20ന് ആരംഭിക്കും. ഇതിന് മുന്നോടിയായാണ് മോഹൻലാൽ ക്ഷേത്രത്തിലെത്തിയത്.
ചടങ്ങുകൾക്ക് തിരുവിതാംകൂർ രാജകുടുംബം നേതൃത്വംനൽകും. കിഴക്കേനടയിൽ നടന്ന ചടങ്ങിൽ മോഹൻലാലിന് വിളംബര പത്രിക കൈമാറിയത് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളാണ്. കവടിയാർ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മുറജപ സമാപന ദിവസമായ മകരസംക്രാന്തി ദിനത്തിൽ, ജനുവരി 14ന് ശീവേലിയോടെയാണ് ചടങ്ങുകൾ സമാപിക്കുക. അന്ന് ക്ഷേത്രവും പരിസരവും ലക്ഷക്കണക്കിന് ദീപങ്ങൾകൊണ്ട് അലങ്കരിച്ച് വൻ ആഘോഷമായി കൊണ്ടാടുന്നു.
അമേരിക്കൻ പര്യടനം
പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനു ശേഷം മോഹൻലാലും സംഘവും ഒരാഴ്ച നീണ്ടുനിൽക്കുന്ന അമേരിക്കൻ പര്യടനത്തിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ‘കിലുക്കം 25: സെലിബ്രേറ്റിങ് മോഹൻലാൽ വിത്ത് സ്റ്റീഫൻ ദേവസി’ എന്ന പേരിൽ ഗാന-നൃത്ത-ഹാസ്യ വിരുന്ന് അരങ്ങേറും.
മോഹൻലാലിനും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിക്കുമൊപ്പം പ്രകാശ് വർമ, ഭാമ, രമ്യ നമ്പീശൻ, നോബി, രമ്യ പണിക്കർ തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകും. മോഹൻലാലിന്റെ ഓണം റിലീസിന് ഒരുങ്ങുന്ന ചിത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവമാണ്.


