ടിക് ടോക് വരുമോ ഇല്ലയോ? സോഷ്യൽ മീഡിയയിൽ അന്തിച്ചർച്ചകൾ പൊടിപൊടിക്കുകയാണ്. പണ്ട് കോട്ടയം കുഞ്ഞച്ചനിൽ ജഗതിയുടെ കഥാപാത്രം പറഞ്ഞതുപോലെയാണ് കാര്യങ്ങളെന്നാണ് തോന്നുന്നത്. അവസാനം ‘ജോഷി ചതിച്ചാശാനേ’ എന്ന് ഈ പറഞ്ഞവരെല്ലാം പറയേണ്ടിവന്നേക്കാം. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്‍റെ വിലക്ക് നീക്കിയതായുള്ള റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ. ടിക് ടോക്ക് തിരിച്ചെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ വിലക്ക് നീക്കുന്നതിനായി ഉത്തരവുകളൊന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ടിക് ടോക്, ഓൺലൈൻ ഷോപ്പിങ് സൈറ്റായ എയർ എക്സ്പ്രസ്, ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷെയ്ൻ എന്നിവ തിരിച്ചുവരുന്നതായ റിപ്പോർട്ടുകളാണ് കേന്ദ്രം നിഷേധിച്ചത്.
2020ൽ നിരോധിച്ച ടിക് ടോക്ക് അഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ചില ഉപയോക്താക്കൾക്ക് ഡെസ്‌ക്‌ടോപ്പ് ബ്രൗസറുകളിൽ ടിക് ടോക്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ ടിക് ടോക്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു.
എന്നാൽ ഇത് പാടെ നിഷേധിക്കുകയാണ് സർക്കാർ. അത്തരം പ്രസ്‌താവനകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി.
ടിക് ടോക് ആക്‌സസ് ചെയ്യാന്‍ സാധിച്ചവര്‍ക്ക് ലോഗിന്‍ ചെയ്യാനോ വീഡിയോകള്‍ കാണാനോ, അപ്ലോഡ് ചെയ്യാനോ സാധിച്ചിട്ടില്ല. ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ ടിക് ടോക് ബ്ലോക്ക് ചെയ്തിട്ട് തന്നെയാണുള്ളതെന്നും എന്നാല്‍ ചിലര്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും ടെലികോം വകുപ്പ് അറിയിച്ചു.
ഇന്ത്യ-ചൈന അതിർത്തി തർക്കത്തെ തുടർന്നായിരുന്നു 2020ൽ ടിക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69A പ്രകാരമായിരുന്നു നിരോധനം. ടിക് ടോകിന് യുഎസിലും നിരോധനമുണ്ട്.
നിരോധിച്ചത് 59 ചൈനീസ് ആപ്പുകൾ:
ടിക് ടോക്ക്, യുസി ബ്രൗസർ, ഷെയ്ൻ എന്നിവയുൾപ്പെടെ 59 ആപ്പുകൾക്കാണ് 2020 ജൂണിൽ വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് പബ്‌ജി ഉൾപ്പെടെയുള്ള കൂടുതൽ ആപ്പുകളും സർക്കാർ തടഞ്ഞു. എല്ലാ പ്ലാറ്റ്‌ഫോമുകളും വിലക്ക് തുടരുന്നതായാണ് സർക്കാർ വ്യക്തമാക്കുന്നത്.
അതേസമയം ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാരുമായി പങ്കിട്ടിട്ടില്ലെന്നും ഇന്ത്യൻ നിയമപ്രകാരമുള്ള എല്ലാ ഡാറ്റാ സ്വകാര്യതയും പാലിച്ചിട്ടുണ്ടെന്നും ടിക് ടോക് നേരത്തെ പറഞ്ഞിരുന്നു. വിഷയത്തിൽ വിശദീകരണം നൽകാനുള്ള അവസരത്തിനായി ബന്ധപ്പെട്ട സർക്കാർ അധികൃതരുമായി കൂടിക്കാഴ്‌ച നടത്താൻ ക്ഷണിച്ചിട്ടുണ്ടെന്നും ടിക് ടോക് അറിയിച്ചു. ഇക്കാര്യം ടിക് ടോക്ക് ഇന്ത്യയുടെ മേധാവി നിഖിൽ ഗാന്ധി സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നതിനായി സർക്കാരുമായി കൂടിക്കാഴ്‌ച നടത്താൻ തന്‍റെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ ക്ഷണിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.
ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദർശനം:
അടുത്തിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യ സന്ദർശിച്ചിരുന്നു. യുഎസിന്‍റെ അമിത തീരുവ നയത്തെ തുടർന്ന് ഇന്ത്യയും ചൈനയും വീണ്ടും അടുത്തതായാണ് ഇത് സൂചന നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈന സന്ദർശിക്കാനുള്ള ക്ഷണക്കത്ത് നൽകിയിട്ടുണ്ട്.
നരേന്ദ്ര മോദി ചൈന സന്ദർശിക്കും. 2025 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെയാണ് സന്ദർശനം. ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കും.
ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തും. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ലഘൂകരിക്കുന്നത് ഉള്‍പ്പെടെയുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ പിരിമുറുക്കങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുന്നതിനുള്ള നടപടികളെ കുറിച്ച് മോദിയും ഷിയും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്‌പന്നങ്ങള്‍ക്കുള്ള തീരുവ 50 ശതമാനമാക്കിയതിനെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിലാണ് മോദിയുടെ ചൈന സന്ദര്‍ശനം.


