ഖത്തറിന് പുറകെ യെമനിലും ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. തലസ്ഥാന നഗരമായ സനായിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. ഹൂത്തി കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.
വടക്കൻ പ്രവിശ്യയായ അൽ ജൗഫിലായിരുന്നു ആക്രമണം. സംഭവത്തിൽ 130 പേർക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൂതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചു. ഇറാനിയൻ പിന്തുണയുള്ള ഹൂത്തികൾ ഇസ്രയേലിക്ക് നടത്തിയ ആവർത്തിച്ചുള്ള യുഎവി, ഉപരിതല മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നും ഐഡിഎഫ് എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഇസ്രയേൽ സനായിൽ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ മന്ത്രിമാർ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. ഖത്തറിലും കഴിഞ്ഞ ദിവസം ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തി. ഖത്തർ തലസ്ഥാനമായ ദോഹയിലായിരുന്നു ആക്രമണം. സിറിയ, ഇറാൻ, ലെബനൻ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയായാണ് ദോഹയിലും ആക്രമണം നടന്നത്.
ഇത് ആഗോളതലത്തിൽ പ്രതിഷേധത്തിന് ഇടയാക്കി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യയും ഖത്തറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പോസ്‌റ്റ് ചെയ്‌തു. ആക്രമണത്തെ അപലപിക്കുകയും ഖത്തറിൻ്റെ പരമാധികാരത്തെ മാനിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി സംസാരിച്ചതിന് ശേഷമാണ് മോദിയുടെ പ്രസ്‌താവന. മേഖലയിലെ നിലവിലെ സംഘർഷങ്ങൾ കൂടുതൽ വഷളാക്കാൻ സാധ്യതയുള്ള ഈ നടപടിയിൽ ഇന്ത്യ ആശങ്ക അറിയിച്ചു.
നേതാക്കളെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ആക്രമണത്തിൽ അഞ്ച് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച യുഎസ് നിർദേശം ചർച്ച ചെയ്യുന്നതിനിടെയാണ് ഹമാസിന് നേരെ ആക്രമണം നടന്നത്. അതേസമയം ഗാസയിൽ ഇസ്രയേൽ കൂട്ടക്കുരുതി തുടരുകയാണ്.
ദോഹ ആക്രമണവും പ്രത്യാഘാതങ്ങളും
ഇസ്രയേൽ സിറിയ, ഇറാൻ, ലെബനൻ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഖത്തർ തലസ്ഥാനമായ ദോഹയിലും ആക്രമണം നടന്നത്. ഇത് ആഗോളതലത്തിൽ പ്രതിഷേധത്തിന് ഇടയാക്കി. ഹമാസ് നേതാക്കളെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ആക്രമണത്തിൽ അഞ്ച് ഹമാസ് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച യുഎസ് നിർദേശം ചർച്ച ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും ഹമാസ് വ്യക്തമാക്കി.
ഇന്ത്യക്ക് ഖത്തറുമായി ശക്തമായ സാമ്പത്തിക ബന്ധമാണുള്ളത്. എട്ട് ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇന്ത്യക്കാർ ഖത്തറിൽ താമസിക്കുന്നു. കൂടാതെ, ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എൽഎൻജി കയറ്റി അയക്കുന്ന രാജ്യവും ഖത്തറാണ്.
അന്താരാഷ്ട്ര നിലപാടുകൾ
ദോഹ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പുറത്തുവിട്ടു. ഇസ്രയേലിൻ്റെ ‘ആസന്നമായ ആക്രമണ’ത്തെക്കുറിച്ച് ഖത്തറിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ലീവിറ്റ് അറിയിച്ചു. എന്നാൽ, ഈ പ്രസ്താവന ഖത്തർ നിഷേധിച്ചു. തങ്ങൾക്ക് മുൻകൂട്ടി വിവരം ലഭിച്ചിട്ടില്ലെന്നും സ്ഫോടനങ്ങൾക്ക് ശേഷമാണ് യുഎസ് ഉദ്യോഗസ്ഥൻ വിളിച്ചതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരി എക്സിൽ കുറിച്ചു.
സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, ദോഹയിലെ പാർപ്പിട സമുച്ചയത്തിൽ താമസിക്കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഖത്തർ പ്രധാനമന്ത്രി ഈ ആക്രമണത്തെ ‘ഭീകരവാദം’ എന്ന് വിശേഷിപ്പിക്കുകയും ഇസ്രയേലിനെ ‘നിയമവിരുദ്ധമായ കളിക്കാരൻ’ എന്ന് വിമർശിക്കുകയും ചെയ്തു. പത്തോളം യുദ്ധവിമാനങ്ങൾ ഈ സൈനിക നടപടിയിൽ പങ്കെടുത്തതായി ഇസ്രയേൽ അധികൃതർ സ്ഥിരീകരിച്ചു.
എസ്‌സിഒ ഉച്ചകോടിയിലെ ഇന്ത്യൻ നിലപാട്
ഇറാനിൽ ഇസ്രയേലും യുഎസും നടത്തിയ സൈനികാക്രമണങ്ങളെ അപലപിച്ച ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ ഇന്ത്യയും പങ്കുചേർന്നിരുന്നു. എസ്സിഒ പുറത്തിറക്കിയ പ്രസ്താവനയിൽ ഗാസയിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിനെയും മാനുഷിക ദുരന്തങ്ങൾ സംഭവിച്ചതിനെയും ശക്തമായി അപലപിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് എസ്സിഒ വ്യക്തമാക്കി. പലസ്തീൻ പ്രശ്നത്തിന് സമഗ്രവും നീതിയുക്തവുമായ പരിഹാരത്തിലൂടെ മാത്രമേ മിഡിൽ ഈസ്റ്റിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ കഴിയൂ എന്നും എസ്സിഒ നേതാക്കൾ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 2023-ൽ ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ സാധാരണക്കാർ മരിച്ചതിനെ അദ്ദേഹം അപലപിച്ചിരുന്നു. പലസ്തീൻ ജനതയ്ക്ക് ഇന്ത്യ മാനുഷിക സഹായം നൽകിയിരുന്നു. പലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്താനുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യ ആഹ്വാനം ചെയ്തു.