സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി, വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡീഷ തീരത്തിനു സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്.
അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കേരളത്തിൽ 1604.7 മില്ലി മീറ്റർ മഴ ലഭിച്ചു. ലഭിക്കേണ്ടതിനേക്കാൾ 12 ശതമാനം കുറവ് മഴയാണ് ലഭിച്ചതെങ്കിലും കാലാവർഷം തുടങ്ങിയ മേയ് 24 മുതലുള്ള കണക്ക് എടുക്കുമ്പോൾ റെക്കോർഡ് മഴയാണ് ലഭിച്ചത്. 1862.8 മില്ലി മീറ്റർ മഴയാണ് ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 8 വരെ ലഭിക്കേണ്ടിയിരുന്നത്.
ലക്ഷദ്വീപിൽ 906.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 787.6 മില്ലി മീറ്റർ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ ആണ്. 2435.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 2823.2 മില്ലി മീറ്റർ മഴ ലഭിച്ചു. 16 ശതമാനം കൂടുതൽ മഴ ലഭിച്ചു. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിൽ ആണ്. സാധാരണ ലഭിക്കുന്നതിൽ നിന്നും 36 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. 2300 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത് 1480.6 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇടുക്കിയിലും മഴ കുറഞ്ഞു.


