വാട്‌സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌ത് വ്യാജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സംസ്ഥാനത്ത് സജീവമായി തുടരുകയാണ്. സമീപകാലങ്ങളിൽ ഇത്തരം തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർധനവാണ്.
ഇത്തരം തട്ടിപ്പുകൾ വഴി വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുകയും, ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്യുന്നു. പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്‌ടത്തിനും മാനഹാനിക്കും ഇതൊരു കാരണമാകുന്നതോടൊപ്പം സൈബർ ഭീഷണിയും ഇത് മൂലം നേരിടേണ്ടി വരുന്നു.
തട്ടിപ്പുകാർ സാധാരണക്കാരുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌ത് അവരുടെ ഫോണുകളിലോ, ലാപ്ടോപ്പുകളിലോ ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നു. ഈ സമയം രജിസ്റ്റർ ചെയ്‌ത ഫോൺ നമ്പറിലേക്ക് ഒടിപി അയയ്‌ക്കും.
തുടർന്ന് തട്ടിപ്പുകാർ തന്നെ ഫോൺ വിളിച്ച് വിശ്വാസം നേടിയെടുക്കുകയും, എസ്എംഎസ് വഴി ലഭിക്കുന്ന ഒടിപി കൈക്കലാക്കുകയും ചെയ്യുന്നു. വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരളാ പൊലീസ് രംഗത്ത് വന്നു.
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്
ഈ വർഷമാണ് വാട്‌സ്ആപ്പിലൂടെ ഓൺലൈൻ തട്ടിപ്പിന് കാസർകോട് സ്വദേശി ഇരയായത്. ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ വാട്‌സ്ആപ്പ് നമ്പറിൽ വ്യാജ ലിങ്ക് അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ, മെയ് മാസങ്ങളിലായി 51,48,100 രൂപ അയാൾ കൈക്കലാക്കി.
ഇത്രയും തുക അയൽ സംസ്ഥാനങ്ങളിലെ ഒൻപത് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇരയാക്കപ്പെട്ട യുവതി അയച്ചു കൊടുത്തിരുന്നത്. പിന്നീട് കാസർകോട് ടൗണിലെ ഫെഡറൽ ബാങ്കിൻ്റെ ശാഖയിൽ നിന്നും ചെക്ക് ഉപയോഗിച്ച് ഒമ്പതു ലക്ഷത്തോളം രൂപ ഇയാൾ പിൻവലിച്ചു. സമാനമായ രീതിയിൽ ഒരുപാട് തട്ടിപ്പുകൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പാണ് ഷെയർ മാർക്കറ്റിൽ വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് കോഴിക്കോട് സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യാപാരിയിൽ നിന്ന് പണം തട്ടിയത്. ഒരു കോടിയിൽ പരം രൂപയാണ് അദ്ദേഹത്തിന് നഷ്‌ടമായത്. വാട്‌സ്ആപ്പിലൂടെയായിരുന്നു തട്ടിപ്പ് നടത്തിയത്.
പലതരം ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ട്. മെസേജുകൾ മുതൽ ഇ-മെയിലുകളിൽ വരെ തട്ടിപ്പുകൾ ഒളിഞ്ഞിരിപ്പുണ്ട്.
വ്യക്തിഗത വിവരങ്ങൾ നൽകുന്ന തരത്തിലുള്ള ലിങ്കുകൾ പരമാവധി ഉപയോഗിക്കാതിരിക്കുകയും അജ്‌ഞാതരുടെ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകാതിരിക്കുകയും ചെയ്യുന്നതിലൂടെ സൈബർ കുറ്റകൃത്യങ്ങളെ ഒരു പരിധി വരെ നമുക്ക് നേരിടാൻ കഴിയും.
ടൂ സ്റ്റെപ്പ് വെരിഫിക്കേഷൻ പ്രധാനം
ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്‌സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്നത്. പലപ്പോഴും സാധാരണക്കാർക്ക് അവരുടെ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌തതായി മനസിലാവാറില്ല. തട്ടിപ്പുകാർ ഫോൺ നമ്പറും വാട്‌സ്‌ആപ്പ് അക്കൗണ്ടിൻ്റെയും നിയന്ത്രണം സ്വന്തമാക്കിയാൽ അക്കൗണ്ട് ലോഗ്ഔട്ട് ആകും.
പ്രശ്‌നം പരിഹരിക്കാനുള്ള ആദ്യ ശ്രമമായി ഇര വാട്‌സ്‌ആപ്പ് ഡിലീറ്റ് ചെയ്‌ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കും. ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒടിപി തെറ്റായി പലവട്ടം നൽകുന്നതിനാൽ വാട്‌സ്‌ആപ്പ് സുരക്ഷാ സംവിധാനം ഒടിപി ജനറേറ്റ് ചെയ്യുന്നത് 12 മുതൽ 24 മണിക്കൂർ വരെ തടഞ്ഞുവെയ്ക്കും. ഈ സമയത്ത് സ്വന്തം വാട്‌സ്‌ആപ്പ് അക്കൗണ്ടിൽ പ്രവേശിക്കാൻ കഴിയില്ല.
ഈ ഇടവേളയിൽ തട്ടിപ്പുകാർ ഇരയുടെ വാട്‌സ്‌ആപ്പ് അക്കൗണ്ടിൽ ആൾമാറാട്ടം നടത്തി സുഹൃത്തുക്കളെയും ബന്ധുക്കളെയും ലക്ഷ്യം വെച്ച് പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യും. കൂടാതെ, പുതിയ തട്ടിപ്പുകൾക്കായി എപികെ ലിങ്കുകളും മറ്റു മാൽവെയർ ഫയലുകളും അയക്കാറുണ്ട്.


