കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് വാഗ്ദാനമായ 2500 രൂപ പെൻഷൻ നടപ്പാക്കാൻ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കഴിയില്ല. ഈ സാഹചര്യത്തിൽ 1600 രൂപയിൽ 200 രൂപ കൂടി കൂട്ടി 1800 രൂപയാക്കാന്‍ ആലോചിക്കുകയാണ് കേരള സർക്കാർ. ഇതോടൊപ്പം ആശാ വർക്കർമാർക്ക് ഓണറേറിയം വർധന നവംബർ ഒന്നിനു മുഖ്യമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ സർക്കാർ ജീവനക്കാർക്കുള്ള ശമ്പള–പെൻഷൻ പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന, ഡിഎ കുടിശികയുടെ ഒരു പങ്ക് എന്നിവ നടപ്പാക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന് സൂചനയുണ്ട്. സർക്കാർ കാലാവധി പൂർത്തിയാക്കാൻ 6 മാസത്തോളം മാത്രമാണ് ബാക്കി.
ഈ നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് വിവരമുണ്ട്. തിരഞ്ഞെടുപ്പുകൾ അടുക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനത്തിലേക്ക് സർക്കാർ എത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ തുക ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.
2021-ല്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേമ പെന്‍ഷന്‍ 2500 രൂപയായി ഉയര്‍ത്തുക എന്നത്. ഈ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ നിലവിലെ തുകയില്‍ നിന്ന് 900 രൂപയുടെ വര്‍ദ്ധനവ് ആവശ്യമാണ്.
പെന്‍ഷന്‍ വിതരണം ഇടക്കാലത്ത് കുറച്ച് മാസങ്ങൾ മുടങ്ങിയിരുന്നു. ഏറെ വിമർശനങ്ങൾ ഇതിന്റെ പേരിൽ സർക്കാർ കേൾക്കുകയുണ്ടായി. എങ്കിലും നിലവില്‍ കുടിശ്ശികകള്‍ തീര്‍ത്ത് എല്ലാ മാസവും കൃത്യമായി പെൻഷൻ നല്‍കുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയായിരുന്നു ക്ഷേമ പെന്‍ഷനുകളിലെ കുടിശ്ശികകള്‍ തീര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം നവംബറില്‍ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. നവംബര്‍ ഒന്നിന് വിളിച്ചുചേര്‍ക്കുന്ന ഈ പ്രത്യേക നിയമസഭാ സമ്മേളനം സര്‍ക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ വിളംബരം ചെയ്യുന്ന ഒന്നായിരിക്കും. കൂടാതെ ഉടന്‍ നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളും ഈ സമ്മേളനത്തിൽ പ്രഖ്യാപിച്ചേക്കും.
ആറ് തരം സാമൂഹ്യക്ഷേമ പെന്‍ഷനുകൾ
കേരളത്തില്‍ ആറ് തരം സാമൂഹ്യക്ഷേമ പെന്‍ഷനുകളാണ് നിലവിലുള്ളത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം – മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം – ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം എന്നിവ. കേരളത്തിൽ ഈ പെൻഷനുകളെല്ലാം പ്രതിമാസം 1600 രൂപ വീതമാണ്.