മഹാസഖ്യത്തിന്‍റെ ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍ജെഡി നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിഹാറിലെ കോണ്‍ഗ്രസ് നിരീക്ഷകന്‍ അശോക് ഗെഹ്‌ലോട്ട് ആണ് ഇന്ത്യ സഖ്യത്തിന്‍റെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്. എല്ലാ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന് വലിയ ഭാവിയുണ്ടെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കഴിഞ്ഞ ദിവസമാണ് ഗെഹ്‌ലോട്ടിനെ സംസ്ഥാനത്തേക്ക് അയച്ചത്. അതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. നേരത്തെ അദ്ദേഹം ലാലുപ്രസാദ് യാദവ് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു.
രാഘവ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്. പെണ്‍കുട്ടികള്‍ക്ക് തൊഴിലും പഠനവും ഉറപ്പാക്കുമെന്നതാണ് തേജസ്വി മുന്നോട്ട് വച്ചിട്ടുള്ള ഏറ്റവും വലിയ വാഗ്‌ദാനം. ഇതിന് പുറമെ സ്ഥിരജോലിയും യുവാക്കള്‍ക്ക് അദ്ദേഹം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. ഇതിന് പുറമെ വീട്, ആവശ്യത്തിന് റേഷന്‍, വനിതകള്‍ക്ക് വരുമാനം തുടങ്ങിയ വാഗ്‌ദാനങ്ങളുമുണ്ട്. സഖ്യത്തില്‍ യാതൊരു പ്രതിസന്ധിയുമില്ലെന്നും തേജസ്വി വ്യക്തമാക്കി. ബിഹാറിന്‍റെ വികസനത്തിനാകും തങ്ങള്‍ മുന്‍തൂക്കം നല്‍കുക, അല്ലാതെ കേവലം സര്‍ക്കാര്‍ രൂപീകരണത്തിനല്ലെന്നും തേജസ്വി പറഞ്ഞു. ഞങ്ങള്‍ ഒത്തൊരുമിച്ച് മുന്നോട്ട് പോകും. എന്‍ഡിഎയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനെ താഴെയിറക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഈ ഇരട്ട എന്‍ജിനിലൊന്ന് അഴിമതിയും മറ്റേത് കുറ്റകൃത്യങ്ങളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ പേര്‍ ഉപമുഖ്യമന്ത്രിമാരാകാനും സാധ്യതയുണ്ട്. തനിക്ക് ഒരു അവസരം നല്‍കൂ, നിതീഷ് കുമാറിന് 20 വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാതിരുന്നത് താന്‍ 20 ദിവസം കൊണ്ട് ചെയ്‌ത് കാട്ടിത്തരാമെന്നും തേജസ്വി പറഞ്ഞു. ഐടി അടക്കം നിരവധി വ്യവസായങ്ങള്‍ ഇങ്ങോട്ടേക്ക് താന്‍ എത്തിക്കും. നമ്മുടെ സംസ്ഥാനത്ത് നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പഠനത്തിന് പോകാന്‍ ഇടയാക്കാതെ ഇവിടെ തന്നെ അവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കും. ഇതിനായി രണ്ടായിരം ഏക്കറില്‍ വിദ്യാഭ്യാസ നഗരം സ്ഥാപിക്കും. സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖലകളും സൃഷ്‌ടിക്കും. ഇതിനൊന്നും തനിക്ക് അഞ്ച് വര്‍ഷം വേണ്ട. ബിജെപി നേതാക്കള്‍ ഇവിടെ വ്യവസായം വരാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
നിതീഷ് കുമാര്‍ എന്‍ഡിഎയില്‍ അനീതി നേരിടുന്നുണ്ടെന്നും തേജസ്വി ചൂണ്ടിക്കാട്ടി. സഖ്യത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇതുവരെ അര്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരു സംയുക്ത വാര്‍ത്താ സമ്മേളനം പോലും നടത്തിയിട്ടില്ലെന്നും തേജസ്വി ആരോപിച്ചു. ബിജെപി നിതീഷിനെ വീണ്ടും മുഖ്യമന്ത്രി ആക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ മുകേഷ് സാഹ്‌നിയെ ഉപമുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ബിഹാറിലെ മത്സ്യത്തൊഴിലാളികള്‍ക്കിടില്‍ കാര്യമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് വിഐപി. പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ് മുകേഷ് സാഹ്‌നിയുടെ ഉപമുഖ്യമന്ത്രിപദ വാഗ്‌ദാനം.
രാജ്യം മുമ്പില്ലാത്ത വിധം പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെന്നും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി. നിങ്ങള്‍ വിമര്‍ശിച്ചാല്‍ നിങ്ങളെ ജയിലിലടയ്ക്കും. രാജ്യത്തിന് എന്താണ് വേണ്ടതെന്ന് നിങ്ങളാണ് നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ബിഹാറിനെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്‌മ അടക്കമുള്ള വിഷയങ്ങള്‍ ഗൗരവമായിരിക്കുന്നു. ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ഉണ്ടായത്.
ഇന്ത്യാ സഖ്യത്തിലെ പല പ്രമുഖരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സിപിഐഎംഎല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടി ദീപാങ്കര്‍ ഭട്ടാചാര്യ, ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം, ബിഹാര്‍ കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് കൃഷ്‌ണ അല്ലാവരു, ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ, മുകേഷ് സാഹ്‌നി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബിഹാറിലെ ജനത വളരെക്കാലമായി തെരഞ്ഞെടുപ്പ് കാത്തിരിക്കുകയാണെന്നും ഈ തെരഞ്ഞെടുപ്പ് യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും സ്‌ത്രീകള്‍ക്കും പാവങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. മഹാസഖ്യം തെരഞ്ഞെടുപ്പ് വിജയിക്കാനായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


