അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. നവംബര്‍ ഒന്നിന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനുശേഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം പൂര്‍ത്തിയാക്കിയ സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തുമെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടി, എം ബി രാജേഷ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരും പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
കലാപരിപാടികള്‍ ഉള്‍പ്പെടെ അരങ്ങേറുന്ന പൊതുപരിപാടിയുടെ നടത്തിപ്പിനായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചെയര്‍മാനായ സംഘാടക സമിതി രുപീകരിച്ചു. നവംബര്‍ ഒന്നിന് പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികളും സംഘടിപ്പിക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് പറഞ്ഞു. നീതി ആയോഗിൻ്റെ കണക്കുകള്‍ പ്രകാരം 2021 ലെ ജനസംഖ്യയുടെ 0.7 ശതമാനമായിരുന്നു കേരളത്തിലെ അതിദരിദ്രരുടെ എണ്ണം. ഇതിൻ്റെ അടിസ്ഥാനത്തില്‍ തദ്ദേശ വകുപ്പിൻ്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ 64006 അതിദരിദ്ര്യ കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, വരുമാനം, താമസം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദരിദ്ര്യ കുടുംബങ്ങളായി കണക്കാക്കുന്നത്. ഓരോ കുടുംബത്തിനുമാവശ്യമായ സഹായവും സേവനവുമെത്തിക്കാന്‍ ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോപ്ലാന്‍ രൂപീകരിച്ചായിരുന്നു സര്‍ക്കാരിൻ്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍.
പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് പ്രക്രിയയും തുടരുകയാണ്. വോട്ടര്‍ പട്ടികയിലും റേഷന്‍ കാര്‍ഡിലും ആധാര്‍ കാര്‍ഡിലും പോലും പേരില്ലാത്ത നിരവധി പേരെയാണ് സര്‍വേയില്‍ കണ്ടെത്തിയതെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. സര്‍വേയില്‍ കണ്ടെത്തിയ 64006 അതിദരിദ്ര്യ കുടുംബങ്ങളില്‍ 4421 കുടുംബങ്ങള്‍ മരണപ്പെട്ടു. ഇവയില്‍ ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങളാണ്. നിരവധി പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടിയേറി പാര്‍ത്തിട്ടുണ്ട്. ഒരേ കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങള്‍ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പട്ടികയില്‍ ഉള്‍പ്പെട്ട 47 കേസുകളുണ്ട്. ഇവരെ ഒരു കുടുംബമായി പരിഗണിച്ചുള്ള മൈക്രോപ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ 4729 കുടുംബങ്ങള്‍ ഒഴികെ ബാക്കി 59277 കുടുംബങ്ങളാണ് അതിദരിദ്രരായി നിലവില്‍ പട്ടികയിലുള്ളത്. ഇവരെയെല്ലാം അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചാണ് നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളമെന്ന പ്രഖ്യാപനം നടത്തുകയെന്നും എം ബി രാജേഷ് വ്യക്തമാക്കി.


