കേരളം ഉള്‍പ്പെടെ രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണം രണ്ടാം ഘട്ടം 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം വിജയകരമായിരുന്നുവെന്നും കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കിയത്.
ബീഹാറിൽ ആദ്യഘട്ട എസ് ഐ ആർ വിജയകരമായി പൂർത്തിയാക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ ചർച്ച പിന്നീട് നടത്തി. ഒരു അപ്പീൽ പോലും ബീഹാറിൽ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.എസ്ഐആർ നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കും.
ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 28) മുതൽ നവംബര്‍ മൂന്ന് വരെ 12 സംസ്ഥാനങ്ങളിൽ പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിക്കും. നവംബര്‍ നാലു മുതല്‍ ഡിസംബര്‍ 12 വരെ വീടുകള്‍ കയറി വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കും. ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രഖ്യാപിക്കും. ജനുവരിഎട്ടുവരെ കരട് വോട്ടര്‍ പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി ഏഴിനായിരിക്കും പ്രസിദ്ധീകരിക്കുക.
ബീഹാറിൽ എസ്ഐആർ നടപ്പാക്കിയതിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നിരുന്നു. തുടര്‍ന്നാണ് രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്.
2026 ല്‍ തെരെഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കാനാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. അര്‍ഹരായവര്‍ വോട്ട് ഉറപ്പാക്കുമെന്നും അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
1951 മുതൽ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കിയിരുന്നു. രാജ്യവ്യാപക വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമായി ബിഎൽഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ മുതൽ പരിശീലനം തുടങ്ങും.
ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ്ഐആര്‍ സംബന്ധിച്ച് സിഇഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്ത് തല ഏജന്‍റുമാര്‍ക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.
വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്‌റ്റംബര്‍ മാസത്തില്‍ പ്രധാന യോഗം വിളിച്ചിരുന്നു. മുഖ്യ തെരെഞ്ഞെടുപ്പ് ഓഫിസിര്‍മാരുമാരും കൂടിക്കാഴ്‌ചയും ചര്‍ച്ചയും നടത്തിയിരുന്നു. സംസ്ഥാനങ്ങലിലെ സാഹചര്യങ്ങള്‍ വിലയിരുത്തി നടപടിക്രമങ്ങള്‍ വിശദമാക്കുകയും ചെയ്‌തു. ഇതിന് ശേഷമാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായി മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്.
കേരളത്തെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ തന്നെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്ഐആർ അതുവരെ നീട്ടി വയ്ക്കണം എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് കേരളത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ എസ് ഐ ആര്‍ നടപ്പാക്കുന്നത്.
കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; രണ്ടാം ഘട്ടം 12 സംസ്ഥാനങ്ങളില്‍
Published on


