ബിഹാര്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. 121 സീറ്റുകള്‍ ആദ്യ ഘട്ടത്തില്‍ വിധിയെഴുതും. പട്ന അടക്കം 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മേഖലകളിൽ 61 സീറ്റുകൾ ഇന്ത്യാസഖ്യം നേടിയിരുന്നു.
കലാശക്കൊട്ടോടെ വാഗ്വാദത്തിനും വാഗ്ദാന പ്രഖ്യാപനങ്ങള്‍ക്കും വിരാമം. തീവ്ര വോട്ടർപട്ടിക പരിഷ്കരണവും രാഷ്ട്രീയ പാർട്ടികളുടെ നാടകീയ നീക്കങ്ങളും മൂലം രാജ്യമുറ്റുനോക്കിയിരിക്കുകയാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനെ. ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ വന്നാൽ സ്‌ത്രീകളുടെ അക്കൗണ്ടിൽ മുപ്പതിനായിരം രൂപയും കർഷകർക്ക് ഗ്രാൻഡ് അലവൻസും സൗജന്യ വൈദ്യുതിയും ലഭിക്കുമെന്ന് തേജസ്വി യാദവ്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് രാഷ്‌ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവിൻ്റെ പുതിയ വാഗ്‌ദാനങ്ങൾ.
ബീഹാര്‍ ഭരണമാറ്റം ഉറപ്പിച്ചെന്നും ആശങ്കയില്ലെന്നും ഇന്ത്യ സഖ്യ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് പറയുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭാവി ടിവി ചാനൽ പോലെ മോദിയും അമിത് ഷായും മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ നരേന്ദ്രമോദിക്ക് ശ്രദ്ധ റീലിലാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ റാലികളിലൊന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉണ്ടായില്ല. ആഭ്യന്തമന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ഇന്ത്യ സഖ്യത്തെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചു. മേരാ ബൂത്ത് സബ്സെ മസ്ബൂത്’ കാമ്പെയ്ൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ സ്ത്രീകളുമായി സംവദിച്ചു.
എന്നാൽ ബിഹാറിൽ എൻ ഡി എ സഖ്യത്തിന് മഹാ വിജയം പ്രവചിക്കുന്നതാണ് ദൈനിക് ഭാസ്കർ ദിനപത്രത്തിന്‍റെ സർവെ ഫലം. 153 മുതൽ 160 സീറ്റ് വരെ നേടി എൻ ഡി എ അധികാരം തുടരുമെന്നാണ് പ്രവചനം. തേജസ്വി യാദവും രാഹുൽ ഗാന്ധിയും നടത്തുന്ന വമ്പൻ പ്രചരണങ്ങളൊന്നും ബിഹാർ ജനതയുടെ മനം കവരില്ലെന്നാണ് സർവെ ഫലം സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും നേരിട്ട് നയിക്കുന്ന പ്രചരണം എൻ ഡി എക്ക് കരുത്താകുമെന്നും ദൈനിക് ഭാസ്കർ ചൂണ്ടികാട്ടുന്നു.
സ്‌ത്രീകൾക്ക് മുപ്പതിനായിരം രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി
ഇത്തവണ ബിഹാറിലെ ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുകയാണെന്ന് തേജസ്വി യാദവ് പറയുന്നു. തൻ്റെ സർക്കാർ അധികാരത്തിൽ വരാൻ പോകുകയാണ്. ജനങ്ങൾ പുതുവത്സരമായി കണ്ട് ആഘോഷിക്കുന്ന ഖർമസിനെ പിന്തുടരുന്ന മകരസംക്രാന്തി, ദഹി ചുര എന്നീ ആഘോഷങ്ങൾക്ക് പിന്നാലെയാണ് സർക്കാർ രൂപീകരിക്കാൻ പോകുന്നത്. ജനുവരി 14 ന് മകരസംക്രാന്തി ദിനത്തിൽ, സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും മായി ബെഹെൻ മാൻ യോജന പ്രകാരം മുപ്പതിനായിരം രൂപ വീതം അടുത്ത അഞ്ച് വർഷത്തേക്ക് എല്ലാ മാസവും അവരുടെ അക്കൗണ്ടുകളിൽ എത്തുന്നതാണ് എന്ന് തേജസ്വി യാദവ് വാഗ്‌ദാനം ചെയ്‌തു.
പരിഷ്‌ക്കരണപ്രകാരം പ്രതിവർഷം സ്‌ത്രീകൾക്ക് ഒന്നരലക്ഷം രൂപ നേടാൻ സാധിക്കും. സാമൂഹികപരവും സാമ്പത്തികപരവുമായി ബിഹാർ സമൂഹത്തിലെ സ്‌ത്രീകളെ ശാക്തീകരിക്കുന്നതിനായി തുടങ്ങിവച്ച ‘ജീവിക ദീദി’ പദ്ധതി വഴിയാണ് സാമ്പത്തിക സഹായം മുപ്പതിനായിരം രൂപയാക്കി വർധിപ്പിച്ചത് എന്നും തേജസ്വി പറഞ്ഞു.
ഇതിനുപുറമെ, സ്‌ത്രീകൾ എടുത്ത വായ്‌പയുടെ പലിശ നിരക്കും സർക്കാർ എഴുതിത്തള്ളും. മാത്രവുമല്ല സ്‌ത്രീകൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസും ലഭിക്കുന്നതാണ് എന്നും തേജസ്വി പറഞ്ഞു. ഇതിൻ്റെ ഭാഗമായി പഴയ പെൻഷൻ പദ്ധതി പരിഷ്‌ക്കരിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻതന്നെ പുതിയ പെൻഷൻ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന വാഗ്‌ദാനവും നൽകി. ഇതുകൂടാതെ തേജസ്വി യാദവ് മറ്റു ചില വാഗ്‌ദാനങ്ങളും മുൻപോട്ട് വച്ചു.
പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, മറ്റ് സർക്കാർ ജീവനക്കാർ എന്നിവരുടെ സ്ഥലംമാറ്റം അവരുടെ ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്ററിനുള്ളിൽ മാത്രമേ നടത്തൂ.
സംസ്ഥാനത്തെ നേഴ്‌സുമാരുടെ ആവശ്യം കണക്കിലെടുത്ത് നഴ്‌സുമാർക്കും 70 കിലോമീറ്ററിനുള്ളിൽ സ്ഥലം മാറ്റം അനുവദിക്കും.
കർഷകർക്ക് നെല്ലിനും ഗോതമ്പിനും ബോണസ് നൽകും. സർക്കാർ അധികാരത്തിൽ വന്നാൽ നെല്ലിൻ്റെ എംഎസ്‌പിക്ക് പുറമേ ക്വിൻ്റലിന് മുന്നൂറ് രൂപയും നൽകും.
ഏറ്റവും കുറഞ്ഞ താങ്ങുവിലയ്ക്ക് പുറമേ ക്വിൻ്റലിന് നാനൂറ് രൂപ ബോണസ് ലഭിക്കും.
കർഷകർക്ക് ജലസേചനത്തിനായി നിലവിൽ യൂണിറ്റിന് 55 പൈസയ്‌ക്ക് വൈദ്യുതി ലഭിക്കുന്നുണ്ട്. പക്ഷെ ഇത് വളരെ ചെലവേറിയതാണ്. ആയതിനാൽ കർഷകർക്ക് സൗജന്യമായി വൈദ്യുതി നൽകും.
അടുത്തിടെ ബിഹാറിലെ ജനങ്ങളെ തൊഴിലിലും ആരോഗ്യ പരിചരണത്തിലും മെച്ചപ്പെടുത്തുമെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ രംഗത്തും സ്വയം പര്യാപ്‌തമാക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നു.


