വിയ്യൂരിൽ നിന്നും രക്ഷപ്പെട്ട തടവുകാരൻ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൈവിലങ്ങില്ലാതെ ബാലമുരുകനെ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളിലാണ് തമിഴ്‌നാട് പൊലീസിൻ്റെ ഗുരുതര വീഴ്‌ച വ്യക്തമാകുന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം ബാലമുരുകൻ മുണ്ട് അഴിച്ചു ഉടുത്ത് സ്വതന്ത്രനായി പുറത്തേക്കിറങ്ങി പോകുന്നതായാണ് ദൃശ്യങ്ങൾ.
വെള്ള മുണ്ടും മഞ്ഞയിൽ കറുത്ത കള്ളികളുമുള്ള ഷർട്ടുമാണ് വേഷമെന്ന് വ്യക്തമാകും. ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് പൊലീസ് ബാലരുകനെ കൊണ്ടുപോയതും കൈകാര്യം ചെയ്‌തതും ലാഘവത്തോടെയാണ് എന്നതിൻ്റെ തെളിവാണ് സിസിടിവി ദൃശ്യങ്ങൾ. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റി എന്നായിരുന്നു തമിഴ്‌നാട് പൊലീസിൻ്റെ മൊഴിയിൽ രേഖപ്പെടുത്തിയിരുന്നത്. വിയ്യൂർ ജയിലിന് സമീപം പാടൂക്കാട് വച്ച് ചൊവ്വാഴ്‌ച പുലർച്ചെ രണ്ടരയോടെ ബാലമുരുകനെ കണ്ടെന്ന് പൊലീസ് പറയുന്നു.
മോഷ്‌ടിച്ചതെന്ന് കരുതുന്ന സൈക്കിളിൽ വരികയായിരുന്ന ബാലമുരുകൻ. പൊലീസ് തന്നെ കണ്ടെന്നും മനസിലാക്കിയ ബാലമുരുകൻ സൈക്കിൾ ഉപേക്ഷിച്ച് സമീപത്തെ പാടത്തുകൂടി ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷിച്ചു എങ്കിലും ബാലമുരുകനെ കണ്ടെത്താനായില്ല. രക്ഷപ്പെട്ട സ്ഥലത്തിന് സമീപം റെയിൽവേ ട്രാക്ക് ഉള്ളതിനാൽ ട്രെയിനിൽ കയറി രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാനപാതയിലൂടെ പോകുന്ന ഏതെങ്കിലും വാഹനത്തിൽ കയറി രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് കണക്കുകൂട്ടുകയാണ്. തൃശൂർ നഗരത്തിലും സമീപ ജില്ലകളിലുമായി ഇന്നും ബാലമുരുകനായി വ്യാപക തെരച്ചിൽ തുടരും.
കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് വിരുതുനഗർ കോടതിയിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വിയ്യൂർ ജയിലിൽ പ്രവേശിപ്പിക്കാൻ കൊണ്ടുവരുന്നതിനിടയിലാണ് ഇയാൾ രക്ഷപ്പെട്ടത്. കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു രക്ഷപ്പെടുമ്പോൾ പ്രതി ഇട്ടിരുന്ന വേഷം. തമിഴ്‌നാട് പൊലീസ് വിയ്യൂർ ജയിലിൻ്റെ കോമ്പൗണ്ടിന് അകത്ത് പ്രവേശിച്ചശേഷം മൂത്രമൊഴിക്കാൻ വേണ്ടി പ്രതി ആവശ്യപ്പെട്ടു. ഇതിന് വേണ്ടി വാഹനം നിർത്തിയപ്പോഴാണ് പൊലീസിനെ വെട്ടിച്ച് ബാലമുരുകൻ രക്ഷപ്പെട്ടത്. തൃശൂർ വിയ്യൂർ ജയിൽ പെട്രോൾ പമ്പിന് സമീപത്ത് പച്ചക്കറി തോട്ടത്തിലൂടെ റോഡിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കൊപ്പം ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് പുറത്തിറങ്ങിയത്.
ശക്തമായ തെരച്ചിൽ പൊലീസ് നടത്തിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. ഡോഗ് സ്‌ക്വാഡിലെ ജിപ്‌സി എന്ന നായയെ ഉപയോഗിച്ചാണ് തെരച്ചിൽ ആരംഭിച്ചത്. പരിശോധനയ്‌ക്കിടെ നായ സമീപത്തെ പെട്രോൾ പമ്പ് വരെ സഞ്ചരിച്ചത് സംഭവത്തില്‍ നിർണായകമായിരുന്നു.
തൃശൂർ നഗരത്തിലും ജില്ലാ അതിർത്തികളിലും ഉൾപ്പെടെ വ്യാപക പരിശോധന നടത്തുകയാണ് പൊലീസ് . ഒരു വർഷം മുൻപ് സമാന രീതിയിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്നും തമിഴ്‌നാട് പൊലീസിൻ്റെ പക്കൽ നിന്നാണ് രക്ഷപ്പെട്ടത്. കൊലപാതകം, മോഷണം തുടങ്ങി 54 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. രക്ഷപ്പെടുന്ന സാഹചര്യത്തിൽ സമീപത്ത് ലഭ്യമായ ബൈക്കുകൾ മോഷ്‌ടിച്ച് മുങ്ങുന്ന പതിവ് ഇയാൾക്കുണ്ടെന്നും പൊലീസ് പറയുന്നു.
കൂളായി ബാലമുരുകൻ! തമിഴ്‌നാട് പൊലീസിൻ്റെ വീഴ്‌ച തുറന്നുകാട്ടി സിസിടിവി ദൃശ്യങ്ങൾ
Published on


