സമാധാന പുരസ്‌കാരം ഏർപ്പെടുത്തി ഫിഫ. സമാധാനത്തിനായി അസാധാരണ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികളെ ആദരിക്കുന്നതിനായി ഒരു വാർഷിക സമ്മാനം നൽകുമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനൊപ്പം കഴിഞ്ഞദിവസം മയാമിയിൽ വേദി പങ്കിട്ടപ്പോഴായിരുന്നു അറിയിപ്പ്. സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും കഠിനാധ്വാനം ചെയ്യുന്നവരുടെ മികച്ച സംഭാവനകളെ അംഗീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇൻഫാന്‍റിനോ പറഞ്ഞു. ഈ വർഷം സമ്മാനിക്കുന്ന അവാർഡ് എല്ലാ വർഷവും ലോകമെമ്പാടുമുള്ള ആരാധകർക്ക് വേണ്ടി ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുരസ്‌കാരത്തെ സംബന്ധിച്ച് കുറച്ച് വിശദാംശങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളു. എന്നാല്‍ ഇതു കായിക ലോകത്ത് മാത്രമായി പരിമിതപ്പെടുത്തിയിട്ടായെന്നാണ് സൂചന. ഇതോടെ സമാധാന നോബലിനായി പരസ്യമായി പ്രചാരണം നടത്തിയ ട്രംപിന് ഇത് ലഭിക്കുമെന്നാണ് ഊഹാപോഹം. ട്രംപിനെ ലോകസമാധാനത്തിന്‍റെ ചാമ്പ്യനായാണ് താൻ കാണുന്നതെന്ന് ഇൻഫാന്‍റിനോ നേരത്തെ പറഞ്ഞിരുന്നു.
ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിക്കുന്നതിന്‍റെ തലേദിവസം ഒക്ടോബർ 9 ന്, ഗാസയിൽ സമാധാന കരാറിനുള്ള ശ്രമങ്ങൾക്ക് ട്രംപ് ‘തീർച്ചയായും അവാർഡ് അർഹിക്കുന്നു’ എന്ന് ഇൻഫാന്‍റിനോ ഇൻസ്റ്റാഗ്രാമിൽ എഴുതിയിരുന്നു. അതിനിടെ മയാമിയിൽ ട്രംപ് ഫിഫ സമ്മാനം നേടുമോ എന്ന് ചോദിച്ചപ്പോൾ ‘ഡിസംബർ 5 ന്, നിങ്ങൾക്ക് കാണാൻ കഴിയുമെന്നാണ് ഇൻഫാന്‍റിനോ ചിരിച്ചുകൊണ്ട് പറഞ്ഞത്. ട്രംപ് ഈ വർഷം പുനർനിർമ്മിച്ച കലാ വേദിയായ കെന്നഡി സെന്‍ററില്‍ ലോകകപ്പ് നറുക്കെടുപ്പ് നടക്കുന്ന ഡിസംബർ 5 ന് അവാർഡ് പ്രഖ്യാപിക്കും.
വിജയിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയെക്കുറിച്ച് ഫിഫ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. വിജയിയെ ആരാണ് തിരഞ്ഞെടുക്കുക, എന്ത് മാനദണ്ഡങ്ങൾ ഉപയോഗിക്കും എന്നിവയെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമല്ല. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഒരു മാർഗമായി ഫിഫ പലപ്പോഴും ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, മുമ്പൊരിക്കലും ഒരു ഔദ്യോഗിക സമാധാന സമ്മാനം അവർ നല്‍കിയിട്ടില്ല.ട്രംപിന് ഫിഫ അവാർഡ് ലഭിച്ചാൽ, അമേരിക്കൻ പ്രസിഡന്‍റിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാത്തതിനാലാണ് സംഘടന സമ്മാനം ആരംഭിച്ചതെന്ന ആരോപണത്തിനെയാകും അത് ശക്തിപ്പെടുത്തുക.
അതേസമയം ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിൽ യോഗ്യത നേടുന്ന രാജ്യങ്ങളെ നാല് ടീമുകളുള്ള 12 ഗ്രൂപ്പുകളിലേക്ക് വിഭജിക്കും. കൂടാതെ 2026 ജൂൺ, ജൂലൈ മാസങ്ങളിൽ വിവിധ നഗരങ്ങളിലായി നടക്കുന്ന 104 ഗെയിമുകളുള്ള ടൂർണമെന്‍റിന്‍റെ ഉദ്ഘാടന ഘട്ടത്തിന്‍റെ ഷെഡ്യൂൾ നിശ്ചയിക്കും. ലോകകപ്പ് ടൂർണമെന്‍റ് പ്രായോഗികമാകുന്നതും, എതിരാളികൾ യാഥാർത്ഥ്യമാകുന്നതും, യാത്രാ പദ്ധതികൾക്ക് രൂപം നൽകുന്നതും ഇവിടെയാണ്.


