ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ചെറുതോണി അണക്കെട്ടിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ നീക്കി.
ഇനിമുതൽ ബഗ്ഗി കാറുകളിലും, നടന്നും അണക്കെട്ടിൽ സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിൽ നടന്ന ചടങ്ങിൽ പുതിയ പാസ് വിതരണം ചെയ്ത് പ്രവേശനത്തിന് ഔപചാരിക തുടക്കമിട്ട്.
പുതിയ വ്യവസ്ഥകൾ പ്രകാരം ഓൺലൈൻ വഴിയും, കൂടാതെ പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിലും ടിക്കറ്റുകൾ ലഭ്യമാക്കും.
ചിട്ടപ്പെടുത്തിയ സമയക്രമത്തിന് അനുസരിച്ച് ഒരു മണിക്കൂറിൽ 500 പേർക്ക് നടന്നു പ്രവേശനം അനുവദിക്കും. അതോടൊപ്പം തന്നെ ദിവസേന 1200 പേർക്ക് വരെ ബഗ്ഗി കാറിൽ യാത്ര ചെയ്ത് ഡാം സന്ദർശിക്കാം. ആകെ 3700 പേർക്ക് പ്രതിദിനം എളുപ്പത്തിൽ സന്ദർശന സൗകര്യം ഉറപ്പാക്കുന്നു.
സഞ്ചാരികളുടെ സാമ്പത്തികഭാരം കുറയ്ക്കുന്ന രീതിയിലാണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ബഗ്ഗി കാറിൽ യാത്ര ചെയ്യുന്നവർ ഒരാൾക്ക് ₹150 നൽകി ടിക്കറ്റ് എടുക്കണം.
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. 5 മുതൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നടന്നു കാണുന്നതിന് ₹30, അതിൽ മുകളിലുള്ളവർക്ക് ₹50 എന്നിങ്ങനെയാണ് നിരക്ക്.
ടിക്കറ്റ് കൗണ്ടർ രാവിലെ 9.30ന് തുറക്കും. 10.00 മുതൽ 4.00 മണിവരെ പ്രവേശന പാസ് ലഭിക്കും. 5.30ഓടെ മുഴുവൻ സന്ദർശകരും മടങ്ങണം. അതിനുശേഷം ഗേറ്റ് അടയ്ക്കും.
സുരക്ഷാപരമായ മുൻകരുതലുകളുടെ ഭാഗമായി ഏതാനും നിയന്ത്രണങ്ങൾ തുടരും. മൊബൈൽ ഫോണുകൾ, കാമറകൾ, ഡ്രോൺ എന്നിവ ഒന്നും തന്നെ ഡാം പ്രദേശത്തിനകം കൊണ്ടു പോകാൻ അനുവദിക്കില്ല.
അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന പരിശോധനയും നിയന്ത്രണവും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
വനം വകുപ്പ് നടത്തിവരുന്ന ബോട്ട് സവാരി മുൻപുപോലെ തുടരും. എന്നാൽ, വൈദ്യുതിവകുപ്പ് നടത്തിവന്നിരുന്ന ബോട്ട് സർവീസ് താൽക്കാലികമായി നിർത്തി.
വർഷത്തിൽ ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന ഇടുക്കി ഡാം പരിസരം, ഇപ്പോഴിതാ കൂടുതൽ സൗകര്യങ്ങളോടും നിയന്ത്രിതമെങ്കിലും സുഗമമായ രീതിയിലും പൊതുജനത്തിന് തുറന്നുകൊടുക്കുന്നു.


