ഉത്തരവ് കിട്ടിയാലുടൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ചുമതല ഏറ്റെടുക്കുമെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ.കെ ജയകുമാർ. നിലവിലെ വിവാദങ്ങളിൽ പ്രതികരിക്കുന്നില്ല. 17ന് ആരംഭിക്കുന്ന രണ്ട് മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിനാണ് നിലവിൽ മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്തെല്ലാം ഒരുക്കങ്ങൾ ചെയ്യുമ്പോഴും സീസൺ ആരംഭിക്കുമ്പോൾ പുതിയ പ്രശ്‌നങ്ങൾ വീണ്ടും വരും. ഈ തീർത്ഥാടനകാലം കുറ്റമറ്റ രീതിയിൽ നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. വന്ന് തൊഴുതു പോകുന്ന ഭക്തന്മാർക്ക് വളരെ സന്തോഷകരമായ ദർശനം ലഭിക്കണം. അതിന് വേണ്ട സാഹചര്യം ഒരുക്കണം. ശബരിമലയിലെ ക്രമീകരണങ്ങൾ സൂതാര്യമായ രീതിയിലേക്ക് പോകുമ്പോൾ വന്ന് പോകുന്നവർക്ക് തൃപ്തി ലഭിക്കും. അതിനാണ് പ്രാധാന്യം നൽകുകയെന്ന് കെ ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് സ്ഥാനം ഒരു മുൾ കിരീടം പോലെയാണെന്ന ചോദ്യത്തിന് എല്ലാ കിരീടത്തിലും മുള്ള് ഉള്ളാതായി കണുന്നില്ലെന്നും നമ്മൾ വെക്കുന്നതുപോലെയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാൻ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനിച്ചത്. വൈകാതെ സർക്കാർ ഉത്തരവിറക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനം.
സ്വർണക്കൊള്ള വിവാദം മൂലമുണ്ടായ അവമതിപ്പ് ഇല്ലാതാക്കുക കൂടിയാണ് ലക്ഷ്യം. ജയകുമാറിനെപോലെ പരിചയസമ്പന്നനായ ഒരാൾ ഈ ഘട്ടത്തിൽ പ്രസിഡന്റാകുന്നത് ഗുണകരമാവുമെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ബോർഡ് അംഗമായി സി.പി.ഐ സംസ്ഥാന കമ്മിറ്രിയംഗം വിളപ്പിൽ രാധാകൃഷ്ണനും നിയമിതനാവും.
നിലവിൽ ഐ.എം.ജി ഡയറക്ടറാണ് ജയകുമാർ. 2009 കാലഘട്ടത്തിൽ സംസ്ഥാനത്ത് ഭരണമാറ്റം മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രസിഡന്റ് ഇല്ലാതെ വന്നഘട്ടത്തിൽ ജയകുമാർ ദേവസ്വം കമ്മിഷണറും ആക്ടിംഗ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ളാൻ ചെയർമാനും ശബരിമല സ്പെഷ്യൽ ഓഫീസറുമായിരുന്നു. ടൂറിസം സെക്രട്ടറി, മലയാളം സർവകലാശാല വൈസ് ചാൻസലർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനും ചിത്രകാരനുമാണ്. പ്രശസ്ത മലയാള,തമിഴ് ചലച്ചിത്ര സംവിധായകനായിരുന്ന എം.കൃഷ്ണൻനായരുടെ മകനാണ്.


