മാമുക്കോയയുടെ കോമഡികൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട ഒരു നടനുണ്ട് കോഴിക്കോട്ട്. നൂറിലധികം സിനിമകളിൽ കുറഞ്ഞ കാലയളവിൽ അഭിനയിച്ചയാൾ. കിട്ടുന്ന വേഷങ്ങൾ ഒരു പരാതിയുമില്ലാതെ തന്മയത്വത്തോടെ അവതരിപ്പിച്ചയാൾ. ഒരു കാലത്ത് ജഗതിയെപ്പോലെ എല്ലാ പടങ്ങളിലും തലകാട്ടിയ താരം. ആ വരവ് കണ്ടാൽ, ചില നോട്ടങ്ങളും അടക്കം പറച്ചിലുകളും ചെവിയിലെത്തിയാൽ, കോഴിക്കോട് സ്ലാങ് കേട്ടാൽ നമ്മളും ചിരിച്ചുപോകും. പക്ഷെ പെട്ടെന്നൊരു ദിവസം അദ്ദേഹത്തെ മലയാള സിനിമയിൽനിന്ന് കാണാതായി. കഥകൾ പലതും കേട്ടു. മാരക രോഗം പിടിപെട്ടു എന്നൊക്കെ പൊളിവചനങ്ങൾ പലരും പലവുരു പടച്ചുവിട്ടു. അതെ അത് മറ്റാരുമല്ല, ജാലിയൻ കണാരൻ എന്ന സ്കിറ്റിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പിച്ചവെച്ച കോഴിക്കോട്ടുകാരൻ ഹരീഷ് പെരുമണ്ണ ആണ് ആ കലാകാരൻ. പേരിനൊപ്പം കണാരനെ കൂടെക്കൂട്ടിയ ഹാസ്യതാരം. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയായ ‘കോമഡി ഫെസ്റ്റിവലി’ൽ അവതരിപ്പിച്ച ജാലിയൻ കണാരൻ എന്ന കഥാപാത്രമാണ് സിനിമയിലേക്കുള്ള വഴിവെട്ടിയത്.
കോമഡി സിനിമകൾ വയലൻസിന് വഴിമാറിയതും കോവിഡ് സമയത്ത് ഡേറ്റ് നൽകിയ ചില സിനിമകൾ പോയതും ഹരീഷിന് തിരിച്ചടിയായിരുന്നു. കൂനിന്മേൽ കുരുവെന്നപോലെ മറ്റൊന്നും ഇതിനിടെ നടന്നു. മലയാളത്തിൽ മിക്ക സിനിമകളും കൈകാര്യം ചെയ്തിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ ആണ് ഹരീഷ് കണാരന്റെ സിനിമാ വനവാസത്തിന് പിന്നിൽ. അദ്ദേഹത്തിന് 20 ലക്ഷത്തോളം രൂപ കടമായി ഹരീഷ് നൽകി. അതിൽ ആറ് ലക്ഷം രൂപ തിരിച്ചു തന്നു. വീടുപണി നടക്കുന്ന സമയത്ത് ബാക്കി പൈസ ഹരീഷ് മടക്കിച്ചോദിച്ചിട്ടും കിട്ടിയില്ല. തുടർന്ന് ഹരീഷ് ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യമാവാം കാരണമെന്ന് ഹരീഷ് പറയുന്നു, പുള്ളി ഒരുപാട് സിനിമകളിൽ നിന്ന് ഹരീഷിനെ കട്ട് ചെയ്തു. എആർഎമ്മിലെ വേഷവും അങ്ങനെ നഷ്ടമായതാണ്. ടൊവീനോ തോമസും തിരിക്കയിരുന്നു ആ സിനിമയിൽ, ‘ചേട്ടനെ കണ്ടില്ലല്ലോ’എന്ന്. ഇങ്ങനെയാണ് ഒരുപാട് സിനിമകൾ ഹരീഷിന് നഷ്ടമായത്. അതുകൊണ്ട് ഹരീഷ് കുറച്ചുകാലം സിനിമലോകത്തുനിന്ന് അപ്രത്യക്ഷമായപോലെ തോന്നിച്ചു. നല്ല പണംവാങ്ങി അഭിനയിച്ച ഹരീഷ് ആ കാശൊന്നും ധൂർത്തടിച്ച് കളയാതെ സൂക്ഷിച്ചുവച്ചതിനാൽ സിനിമയില്ലാത്തപ്പോഴും അല്ലലില്ലാതെ കഴിയാൻ സാധിച്ചു. സിനിമയില്ലാത്തപ്പോഴും സ്റ്റേജ് ഷോകൾ ലഭിച്ചതും താങ്ങായി. ഇപ്പോഴും സ്റ്റേജ് ഷോകൾ ഹരീഷ് ഒഴിവാക്കാറില്ല. കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയിൽ ഒരു ഷോ ചെയ്തു. പലകഥകും പ്രചരിച്ചിട്ടും അതിനോടൊന്നും പ്രതികരിക്കാൻ ഹരീഷ് തുനിഞ്ഞില്ല. അതിനെ അതിന്റെ പാട്ടിന് വിടുക എന്ന രീതിയായിരുന്നു സ്വീകരിച്ചത്.

2014ൽ ഉൽസാഹകമ്മിറ്റിയിലൂടെ ആയിരുന്നു ഹരീഷിന്റെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ ഇടവേളക്ക് ശേഷമുള്ള രണ്ടാംവരവിനും അരങ്ങൊരുങ്ങി. ഹരീഷ് കഴുത്തറപ്പൻ പലിശക്കാരന്റെ വേഷമിടുന്ന, നവാഗതനായ രാധേശ്യാം സംവിധാനം ചെയ്യുന്ന ‘മധുര കണക്ക്’ ഡിസംബർ 4ന് റിലീസാകും. ഹരീഷ് പേരടി, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഹരീഷ് ജഡ്ജിയുടെ വേഷമണിയുന്ന ശ്രീനാഥ് ഭാസിയുടെ ‘നമുക്ക് കോടതിയിൽ കാണാം’ എന്ന ചിത്രവും തിയറ്ററിൽ വരും. ഒമർ ലുലുവിന്റെ ഒരു ചിത്രത്തിലും ഹരീഷുണ്ട്. ഏറെ ആരാധകരെ നേടിക്കൊടുത്ത രാജേഷ് മോഹനന്റെ ‘സാൾട്ട് മാങ്കോ ട്രീ’യുടെ രണ്ടാം ഭാഗത്തിലും ഹരീഷിന് വേഷമുണ്ട്. ‘സാൾട്ട് മാങ്കോ ട്രീ’ സിനിമയുടെ സംവിധായകൻ രാജേഷ് മോഹനൻ മനോരമ മാക്സിന് വേണ്ടി ചെയ്യുന്ന ഒരു കോമഡി പരിപാടിയിലും അഭിനയിക്കുന്നുണ്ട്.


