വിഎസ് അച്യുതാനന്ദനും മമ്മൂട്ടിയുമടക്കം നിരവധി പ്രമുഖർക്ക് പത്മ പുരസ്‌കാരങ്ങള്‍. മമ്മൂട്ടിയ്‌ക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ. മരണാനന്തര ബഹുമതിയായിട്ടാണ് വിഎസിന് പുരസ്‌കാരം നല്‍കുന്നത്.
റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിൽ പാരിസ്ഥിതിക മേഖലയ്‌ക്കുള്ള സമഗ്ര സംഭാവനയ്‌ക്ക് മലയാളിയായ കൊല്ലക്കയിൽ ദേവകി അമ്മയ്‌ക്കും കലാമണ്ഡലം വിമല മേനോനും പത്മശ്രീ ലഭിച്ചു. നടന്‍ മമ്മൂട്ടി, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ കേരളത്തില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായപ്പോള്‍, വിഎസ് അച്യുതാനന്ദന്‍, ജസ്റ്റിസ് കെടി തോമസ്, എഴുത്തുകാരനും മാധ്യപ്രവർത്തകനുമായ എന്‍ നാരായണന്‍ എന്നിവര്‍ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനും അര്‍ഹരായി. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
പൊതുപ്രവർത്തന രംഗത്തെ സംഭാവനകൾക്ക് മരണാനന്തര ബഹുമതിയായാണ് വിഎസ് അച്യുതാനന്ദന് പുരസ്‌കാരം. പത്മവിഭൂഷന് അഞ്ച് പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ മലയാളിയാണ്. ജസ്റ്റിസ് കെടി തോമസ്, പി നാരായണൻ, വിഎസ് അച്യുദാനന്ദൻ എന്നിവരാണ് കേരളത്തിൽ നിന്നുള്ള പത്മവിഭൂഷൻ നേടിയവർ. മരണാനന്തര ബഹുമതിയായി നടൻ ധർമേന്ദ്രയ്‌ക്കും അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരാള്‍ യുപിയിൽ നിന്നുള്ള എൻ രാജനാണ്.
രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് പത്മ അവാര്‍ഡുകള്‍. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിങ്ങനെ മൂന്ന് തരം പത്മ പുരസ്‌കാരങ്ങളാണുള്ളത്. കല, സാമൂഹിക സേവനം, പൊതുകാര്യം, ശാസ്ത്രം, എഞ്ചിനിയറിങ്, വ്യാപാം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് എന്നീ മേഖലകളില്‍ ശോഭിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുക.
ഈ വർഷത്തെ പത്മ പട്ടികയിൽ അധികമാരും അറിയപ്പെടാത്ത, എന്നാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന 45-ഓളം ‘അജ്ഞാത നായകൻമാർ’ ഉൾപ്പെട്ടിട്ടുണ്ട്. 2017-ൽ മുത്തലാഖ് നിരോധിക്കണമെന്ന സുപ്രീം കോടതി ബെഞ്ചിൻ്റെ വിധിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച മുൻ ചീഫ് ജസ്റ്റിസ് (റിട്ടയേർഡ്) ജഗദീഷ് സിങ് ഖെഹാറിനേയും രാജ്യം പത്മവിഭൂഷൺ നൽകി ആദരിക്കും.
കർണാടകയിൽ നിന്നുള്ള അങ്കെ ഗൗഡ, മഹാരാഷ്ട്രയിൽ നിന്നുള്ള അർമിദ ഫെർണാണ്ടസ്, മധ്യപ്രദേശിൽ നിന്നുള്ള ഭഗവദാസ് റായ്ക്വാർ, ജമ്മു കശ്‌മീരിൽ നിന്നുള്ള ബ്രിജ് ലാൽ ഭട്ട്, ഛത്തീസ്‌ഗഡിൽ നിന്നുള്ള ബുദ്രി താട്ടി, ഒഡീഷയിൽ നിന്നുള്ള ചരൺ ഹെംബ്രാം, ഉത്തർപ്രദേശിൽ നിന്നുള്ള ചിരഞ്ചി ലാൽ യാദവ്, ഗുജറാത്തിൽ നിന്നുള്ള ധാർമിക്ലാൽ തുടങ്ങി നിരവധി പേർ പുരസ്‌കാരത്തിന് അർഹരായി.
വൈദ്യശാസ്ത്രത്തിലെ സംഭാവനകൾക്ക് നാഗേശ്വർ റെഡി പത്മവിഭൂഷണിന് അർഹനായി. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡി. നാഗേശ്വർ റെഡിയെ 2025 ൽ ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. ഈ വർഷം പത്മവിഭൂഷൺ ലഭിച്ച ഏഴ് വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം.


