പ്രശസ്ത ബോളിവുഡ് ഗായകൻ അരിജിത്ത് സിങ് പിന്നണി ഗാനരംഗത്തുനിന്ന് വിടവാങ്ങുന്നു. ബോളിവുഡിൽ ഏറ്റവും അധികം തിളങ്ങിനിൽക്കുന്ന സമയത്താണ് അദ്ദേഹം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്ന വിവരം 38-കാരനായ അദ്ദേഹം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ ശ്രോതാക്കൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി പറയുന്നതായും ഇനിമുതൽ പിന്നണി ഗായകനായി പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
ഞാൻ അത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. അതോടൊപ്പം ദൈവം എന്നോട് വളരെ ദയ കാണിച്ചു എന്നാണ് അദ്ദേഹം കുറിച്ചത്. താൻ സംഗീതത്തിൻ്റെ വലിയ ആരാധകനാണെന്നും ആ ആരാധന എപ്പോഴും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്രമായി സംഗീത ലോകത്ത് തുടരുമെങ്കിലും ഒരു പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പിന്നണി ഗാനരംഗത്തെ ഒരേപോലെയുള്ള ശൈലിയിൽ തനിക്ക് ബോറടിച്ചു തുടങ്ങിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. “ഇക്കാര്യം ചെയ്യാൻ ഞാൻ പണ്ടേ ആഗ്രഹിച്ചിരുന്നു, എന്നാൽ ഇപ്പോഴാണ് അതിനുള്ള ധൈര്യം ലഭിച്ചത്. ജീവിക്കാൻ എനിക്ക് മറ്റ് പല സംഗീതങ്ങളും പരീക്ഷിക്കേണ്ടതുണ്ട്,” അദ്ദേഹം കുറിച്ചു. സ്വതന്ത്ര സംഗീതത്തിലേക്കും ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ് വിവരം. സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് സ്വന്തമായ സംഗീത ശൈലി വികസിപ്പിക്കാനാണ് അദ്ദേഹം ഇനി ലക്ഷ്യമിടുന്നത്.
വിവിധ ഭാഷകളിലായി മുന്നൂറിലേറെ ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. 2005-ൽ ‘ഫെയിം ഗുരുകുൽ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പശ്ചിമ ബംഗാൾ സ്വദേശിയായ അർജിത് സിംഗ് തന്റെ കരിയർ ആരംഭിച്ചത്. ആ റിയാലിറ്റി ഷോയിൽ പരാജയപ്പെട്ട മത്സരാർഥിയായി തുടങ്ങി പിന്നീട് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള ഗായകനായി വളർന്നു. മര്‍ഡര്‍ 2 ലെ ‘ഫിര്‍ മൊഹബത്ത് എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റം. ഷാരൂഖ് ഖാൻ മുതൽ രൺബീർ കപൂർ വരെയുള്ള സൂപ്പർതാരങ്ങളുടെ ശബ്ദമായി മാറി. പ്രണയവും വിരഹവും ഒരുപോലെ ഫലിപ്പിക്കാൻ കഴിവുള്ള പ്രതിഭയാണ്. രണ്ട് ദേശീയ പുരസ്കാരങ്ങളും 2025ൽ പത്മശ്രീയും നേടിയ അദ്ദേഹം സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ കലാകാരൻ കൂടിയാണ്. 2013-ൽ പുറത്തിറങ്ങിയ ‘ആഷിഖി 2’-ലെ ‘തും ഹി ഹോ’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ബ്രഹ്മാസ്ത്രയിലെ ‘കേസരിയാ, തമാശയിലെ ‘അഗർ തും സാഥ് ഹോ, ദിൽവാലേയിലെ ‘ജനം ജനം, ‘ചന്ന മേരയാ, ‘ഹവായേ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച അദ്ദേഹം സിനിമകളുടെ വിജയത്തിന് തന്നെ നിർണായക പങ്കുവഹിച്ചിരുന്നു.
സ്വന്തം സംഗീത സ്കൂളായ ‘ഓറിയോൺ’ വഴിയും മറ്റും പുതിയ പ്രതിഭകളെ വളർത്താനും സ്വന്തമായി പാട്ടുകൾ ചിട്ടപ്പെടുത്താനും അദ്ദേഹം കൂടുതൽ സമയം കണ്ടെത്താൻ ആഗ്രഹിക്കുന്നുണ്ടാകാം. പിന്നണി ഗാനരംഗം വിടുന്നു എന്ന് പറയുമ്പോഴും സംഗീതത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുന്നില്ല എന്ന വാക്കുകളാണ് ആശ്വാസം.


