ഓഹരി വിപണിയിൽ രണ്ടു ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് സമ്മിശ്ര പ്രതികരണം. വിപണി സൂചികകളിൽ ഇടിവ് രേഖപ്പെടുത്തി. കേന്ദ്ര ബജറ്റിന് മുന്നോടിയായി അതീവ ജാഗ്രതയിലാണ് നിക്ഷേപകർ. ആദ്യപാതത്തിൽ മുഖ്യ സൂചികകൾ 0.65 ശതമാനം ഇടിഞ്ഞു. എന്നാൽ ബാങ്ക് നിഫ്റ്റിയും മിഡ്, സ്മോൾ ക്യാപ് സൂചികകൾ 0.25 ശതമാനത്തിൽ താഴെയേ നഷ്‌ടം വരുത്തിയുള്ളൂ.
ഓഹരികളിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ വിപണി കുതിച്ചുയർന്നിരുന്നു. എന്നാൽ ബജറ്റ് പ്രഖ്യാപനം അടുക്കുന്നതിനിടെയാണ് ആദ്യപാദം നഷ്‌ടത്തിൽ തുടർന്നത്. മെറ്റലും റിയൽറ്റിയും ഓയിലും രാവിലെ ഉയർന്നുവെങ്കിലും ഐടിയും ഓട്ടോയും എഫ്എംസിജിയും ഫാർമയും വലിയ ഇടിവിലായി. സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയവയുടെ വിലക്കയറ്റമാണ് മെറ്റൽ ഓഹരികളെ നിലനിർത്തിയത്.
അതേസമയം ഓഹരി വിപണി കൂപ്പുകുത്തിയതിന് പിന്നാലെ രൂപയുടെ മൂല്യവും ഇടിഞ്ഞു. പ്രാരംഭ വ്യാപാരത്തിൽ 30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്‌സ് 343.67 പോയിൻ്റ് ഇടിഞ്ഞ് 82,001.01 ലെത്തി. 50 ഓഹരികളുള്ള എൻഎസ്ഇ നിഫ്റ്റി 94.2 പോയിൻ്റ് ഇടിഞ്ഞ് 25,248.55 ലെത്തി.
ഡിസംബർ പാദത്തിലെ വരുമാനം നിക്ഷേപകരെ സന്തോഷിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെ മാരുതി സുസൂക്കിയുടെ ഓഹരികളിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില ബിഎസ്ഇയിൽ 3.4 ശതമാനം ഇടിഞ്ഞ് 14,370 രൂപയിലെത്തിയിരിക്കുകയാണ്. വിപണിയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിയാത്തത് നിക്ഷേപകരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
2026 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കിയുടെ ഡിസംബർ പാദത്തിലെ മൊത്തം ലാഭം 4% വർധിച്ച് 3,879 കോടി രൂപയായയെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പുതിയ ലേബർ കോഡുകൾ കാരണം 594 കോടി രൂപയുടെ ഒറ്റത്തവണ വ്യവസ്ഥ (വണ്‍ ടൈം പ്രൊവിഷന്‍ന്‍) ഉണ്ടായി. ഏഷ്യൻ പെയിൻ്റ്സ്, ടൈറ്റൻ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെയും ഓഹരികൾ ഇടിഞ്ഞു.
ഒക്ടോബർ-ഡിസംബർ മാസങ്ങളിലെ ഓഹരി വരുമാനം 10% വർധിച്ച് 71,450 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 64,668 കോടി രൂപയായിരുന്നു. ടാറ്റ സ്റ്റീൽ, എൻടിപിസി, പവർ ഗ്രിഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി.
വിദേശ സ്ഥാപന നിക്ഷേപകർ ദിവസങ്ങളോളം ഓഹരികൾ വിറ്റഴിച്ചതിന് ശേഷം ബുധനാഴ്‌ച വാങ്ങുന്നവരായി മാറിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. അവർ 480.26 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതുപോലെ രാജ്യത്തിനുള്ളിൽ നിന്നുള്ള നിക്ഷേപകരായ ആഭ്യന്തര സ്ഥാപന നിക്ഷേപകരും (ഡിഐഐ) 3,360.59 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഏഷ്യൻ വിപണികളിൽ വിവിധ രാജ്യങ്ങൾ സമ്മിശ്ര പ്രകടനം കാഴ്‌ചവച്ചു. ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്‌പി, ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചികകൾ ഉയർന്നപ്പോൾ ജപ്പാൻ്റെ നിക്കി 225 സൂചികയും ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചികയും താഴ്ന്നു.
ബുധനാഴ്‌ച യുഎസ് ഓഹരി വിപണികൾ ചെറിയ മാറ്റങ്ങളോടെ അവസാനിച്ചു. അതായത് അവയുടെ മൊത്തത്തിലുള്ള വിലകളിൽ വലിയ ഉയർച്ചയോ കുറവോ ഉണ്ടായില്ല എന്നാണ് ഇത് അര്‍ഥമാക്കുന്നത്. അതേസമയം എണ്ണ വില അളക്കുന്നതിനുള്ള ആഗോള മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് ഓയിലിൻ്റെ വില 1.08 ശതമാനം വർധിച്ച് ബാരലിന് 69.14 യുഎസ് ഡോളറിലെത്തി. ഇത് എണ്ണയ്ക്ക് അൽപം വില കൂടിയതായി സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ ഓഹരി വിപണിയുടെ പ്രധാന സൂചികകൾ മികച്ച പ്രകടനം കാഴ്‌ച വച്ചു. 30 പ്രധാന കമ്പനികളുടെ ഗ്രൂപ്പായ സെൻസെക്‌സ് 487.20 പോയിൻ്റ് അഥവാ ഏകദേശം 0.60 ശതമാനം ഉയർന്ന് 82,344.68 ൽ ക്ലോസ് ചെയ്‌തു. നിഫ്റ്റി 167.35 പോയിൻ്റ് അഥവാ 0.66 ശതമാനം ഉയർന്ന് 25,342.75 ൽ അവസാനിച്ചു.
ഓഹരി വിപണി കൂപ്പുകുത്തിയതിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് 92ൽ എത്തി. സ്ഥിരമായ ഡോളറിൻ്റെ ആവശ്യകതയും ആഗോളതലത്തിലെ ചലനങ്ങളുമാണ് ഇതിന് കാരണം.
ഫെഡ് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയതാണ് രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക് നയിച്ചതെന്ന് ഫോറെക്‌സ് വ്യാപാരികൾ പറഞ്ഞു. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വം നിക്ഷേപകരെ കൂടുതൽ ജാഗ്രത പുലർത്താൻ പ്രേരിപ്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ഇത് കറന്‍സിയെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇൻ്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 91.95 ൽ ആരംഭിച്ച് 92 ആയി കുറഞ്ഞു. മാസാവസാന ഡോളറിൻ്റെ ആവശ്യകത വർധിച്ചതിനെത്തുടർന്ന് മുൻ ക്ലോസിനേക്കാൾ ഒരു പൈസ കുറഞ്ഞു. ബുധനാഴ്‌ച രൂപ 31 പൈസ ഇടിഞ്ഞ് ഗ്രീൻബാക്കിനെതിരെ 91.99 എന്ന ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിലയിലേക്ക് തിരിച്ചെത്തി. ജനുവരി 23 ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയായ 92 ൽ എത്തി.


