അവധിക്കാലം ആഘോഷിക്കാനെത്തിയ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയെ, ഇഷാൻ കിഷൻ ആവേശത്തിലാഴ്ത്തിയപ്പോൾ സഞ്ജുവിന് തിളങ്ങാനായില്ല. അഭിഷേക് ശർമയും സഞ്ജു സാംസണും നേരത്തെ പുറത്തായ ശേഷമാണ് കിഷൻ എത്തിയത്. പരമ്പരയിൽ തുടർച്ചയായ അഞ്ചാം തവണയും പരാജയപ്പെട്ട ഓപ്പണർ സഞ്ജു സാംസൺ ആറ് റൺസെടുത്ത് പേസർ ലോക്കി ഫെർഗൂസൻ്റെ പന്തിൽ പുറത്തായി. ഇത് സഞ്ജുവിൻ്റെ ലോകകപ്പ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. മത്സരത്തിൽ പിന്നീട് ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ ആയത് വരാനിരിക്കുന്ന ഐസിസി ടൂർണമെൻ്റിൽ ടീം മാനേജ്‌മെൻ്റെ ചിന്തകളെക്കുറിച്ചുള്ള സൂചന കൂടിയായി.
റണ്ണൊഴുകിയ അഞ്ചാമത്തെയും അവസാനത്തെയും ട്വൻ്റി 20 മത്സരത്തിൽ ന്യൂസിലൻഡിനെ 46 റൺസിന് തകർത്ത് ഇന്ത്യ 4-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 225 റൺസിന് പുറത്താവുകയായിരുന്നു. വരാനിരിക്കുന്ന ട്വൻ്റി 20 ലോകകപ്പ് കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പുകൾക്ക് ഉജ്ജ്വല വിജയത്തോടെയാണ് ഇന്ത്യ സമാപനം കുറിച്ചത്.
സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തിയ മത്സരത്തിൽ ഇഷാൻ കിഷൻ്റെ കന്നി ട്വൻ്റി 20 സെഞ്ചറിയും അർഷ്‌ദീപ് സിങിൻ്റെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇന്ത്യയുടെ കൂറ്റൻ സ്കോർ പിറന്നതോടെ തന്നെ ജയസാധ്യത ഉറപ്പായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി സെഞ്ചറി നേടി ഇഷാൻ കിഷനും അർധസെഞ്ചറി നേടി ക്യാപ്റ്റൻ സൂര്യകുമാർ യാദവും തിളങ്ങി.
പരിക്ക് കാരണമായി നാലാം മത്സരം നഷ്ടമായ അതിൻ്റെ ക്ഷീണമില്ലാതെയാണ് കിഷൻ അതിവേഗത്തിൽ ബാറ്റ് വീശിയത്. 43 പന്തിൽ 103 റൺസ് നേടിയ താരം ആറ് ഫോറുകളും 10 സിക്സുകളും പറത്തി. ലോക്കി ഫെർഗൂസനെതിരെ ഫോറും സിക്സും അടിച്ചാണ് കിഷൻ തുടങ്ങിയത്. ഇഷ് സോധിക്കെതിരെ ഫോർ അടിച്ച് 28 പന്തിൽ അർധസെഞ്ചറി തികച്ചു. ട്വൻ്റി 20യിൽ 1000 റൺസ് പൂർത്തിയാക്കിയ കിഷൻ, ഇഷ് സോധിയെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. 12-ാം ഓവറിൽ 4, 4, 4, 6, 4, 6 എന്നിങ്ങനെ 29 റൺസാണ് താരം അടിച്ചെടുത്തത്. വെറും 14 പന്തിൽ തൻ്റെ രണ്ടാം 50 പൂർത്തിയാക്കിയ താരം സാൻ്റ്നർക്കെതിരെ സിക്സറിലൂടെ 97-ൽ എത്തി, അടുത്ത പന്തിൽ 42 പന്തിൽ സെഞ്ചറി തികച്ചു. ഹാർദിക് പാണ്ഡ്യയെ കെട്ടിപ്പിടിച്ചാണ് കിഷൻ നേട്ടം ആഘോഷിച്ചത്. ഒടുവിൽ ഡഫിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സിന് ക്യാച്ച് നൽകി മടങ്ങിയപ്പോൾ കാണികൾ വലിയ കരഘോഷത്തോടെയാണ് താരത്തെ യാത്രയാക്കിയത്.
ഇഷാൻ കിഷനും സൂര്യകുമാറും ചേർന്ന് കിവീസ് ബൗളർമാരെ കണക്കറ്റ് പ്രഹരിച്ചു. മൂന്നാം വിക്കറ്റിൽ 10 ഓവറിനുള്ളിൽ ഇരുവരും ചേർന്ന് 137 റൺസാണ് അടിച്ചുകൂട്ടിയത്. 29 പന്തിൽ നാല് ഫോറുകളും ആറ് സിക്സുകളും അടക്കം 63 റൺസ് നേടിയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തിളങ്ങിയത്. ജേക്കബ് ഡഫിക്കെതിരെ സിക്സർ പറത്തി സൂര്യകുമാറും വേഗത്തിൽ അർധസെഞ്ചറിയിലെത്തി. ഇതിനിടെ ട്വൻ്റി 20യിൽ 3000 റൺസ് എന്ന നാഴികക്കല്ലും സൂര്യകുമാർ പിന്നിട്ടു. മിച്ചൽ സാൻ്റ്നറെ ആക്രമിക്കാൻ ശ്രമിച്ച സൂര്യകുമാർ, ടിം സീഫെർട്ടിൻ്റെ സ്റ്റംപിങിൽ പുറത്താവുകയായിരുന്നു.
അവസാന 11 ഓവറിൽ 17.18 റൺറേറ്റിൽ 189 റൺസാണ് ഇന്ത്യ നേടിയത്. 17 പന്തിൽ 42 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് കൂടിയായപ്പോൾ ഇന്ത്യയുടെ സ്കോർ 250 കടന്നു. ട്വൻ്റി 20 ചരിത്രത്തിൽ നാലാം തവണയാണ് ഇന്ത്യ 250 റൺസ് പിന്നിടുന്നത്. 16 പന്തിൽ 30 റൺസെടുത്ത അഭിഷേക് ശർമ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ഫെർഗൂസൻ്റെ വേഗത്തിന് മുന്നിൽ വീണു. പവർ പ്ലേയിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 എന്ന നിലയിലായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ കിവീസിന് ആശ്വസിക്കാൻ ഈ നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് പൊരുതി നോക്കിയെങ്കിലും 225 റൺസിന് ഓൾ ഔട്ടായി. തുടക്കത്തിൽ റൺസ് വഴങ്ങിയെങ്കിലും പേസർ അർഷ്‌ദീപ് സിങ് ശക്തമായി തിരിച്ചുവന്ന് 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് എന്ന മികച്ച നേട്ടം കൈവരിച്ചു. ആദ്യ രണ്ട് ഓവറിൽ ടിം സീഫെർട്ടിൻ്റെ വിക്കറ്റ് ലഭിച്ചെങ്കിലും 40 റൺസാണ് അർഷ്‌ദീപ് വിട്ടുകൊടുത്തത്. എന്നാൽ അടുത്ത മൂന്ന് ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങി താരം നാല് വിക്കറ്റുകൾ കൂടി വീഴ്ത്തി. അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി, റിങ്കു സിങ് എന്നിവർ ഓരോ വിക്കറ്റും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
ഫിൻ അലൻ 38 പന്തിൽ എട്ട് ഫോറുകളും ആറ് സിക്സുകളും അടക്കം 80 റൺസ് നേടി ടീമിൻ്റെ ടോപ് സ്കോററായി. 38 പന്തിൽ 80 റൺസെടുത്ത് വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും ലക്ഷ്യം കിവീസിന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു. ബിഗ് ബാഷ് ലീഗിലെ ടോപ് സ്‌കോറർ എന്ന ഖ്യാതിയുമായി എത്തിയ അലൻ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും മികച്ച ഫോം തുടർന്നു. അർഷ്‌ദീപിൻ്റെ ആദ്യ ഓവറിൽ രണ്ട് ഫോറും ഒരു സിക്സും അലൻ നേടി.
രണ്ടാം ഓവറിൽ 4, 4, 6, 4, 4 എന്നിങ്ങനെ അടിച്ചുകൂട്ടിയ അലൻ 23 റൺസാണ് ആ ഓവറിൽ മാത്രം നേടിയത്. 22 പന്തിൽ ആറാം ട്വൻ്റി 20 അർധസെഞ്ചറി തികച്ച അലനെ 33 റൺസിന് മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേൽ പുറത്താക്കി. 17 പന്തിൽ 30 റൺസെടുത്ത രചിൻ രവീന്ദ്രയുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് അലൻ മടങ്ങിയത്. പവർ പ്ലേയ്ക്ക് ശേഷം അക്സറും 36 റൺസിന് ഒരു വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും ന്യൂസിലൻഡിനെ പിടിച്ചുകെട്ടുന്നതിൽ മികച്ച പങ്കുവഹിച്ചു. അലൻ പുറത്തായതോടെ കിവീസിൻ്റെ പ്രതീക്ഷകൾ മങ്ങുകയും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരിക്കുകയും ചെയ്തു.


