ഓട്ടിസംബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി. പ്രതിയായ തിരുവനന്തപുരം പൗഡിക്കോണം സന്തോഷ്‌കുമാർ (56) നെ 161 വർഷം കഠിനതടവിനും 87000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി.
ജഡ്‌ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ എട്ടര വർഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും വിവിധ വകുപ്പുകൾ പ്രകാരം ഇരുപത് വർഷം ഒരുമിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകുമെന്നുമാണ് ഉത്തരവ്. പിഴ തുകയ്ക്ക് പുറമെ ലീഗൽ സർവീവ്സ് അതോറിറ്റി നഷ്‌ടപരിഹാരവും പീഡിപ്പിക്കപ്പെട്ട കുട്ടിയ്ക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
2019 ജൂലൈ മാസമാണ് കേസിനാസ്‌പദമായ സംഭവം. ഭിന്നശേഷിക്കാരനായ കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകൻ ആയിരുന്നു പ്രതിയായ സന്തോഷ്‌കുമാർ. കണ്ണൂർ സ്വദേശിയായ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകൾക്കും മറ്റുമായാണ് തിരുവനന്തപുരത്ത് താമസിച്ചിരുന്നത്.
മൂന്നാം ക്ലാസ് വിദ്യാർഥിയായ കുട്ടിയുടെ ഭിന്നശേഷി മുതലെടുത്താണ് പ്രതി കുട്ടിയോട് ലൈംഗികതിക്രമം നടത്തിയതെന്ന് പറയുന്നു. ദീർഘകാലമായ ചിട്ടകളിലൂടെ വന്നിരുന്ന കുട്ടിയുടെ സ്വഭാവത്തിൽ പെട്ടെന്ന് കണ്ട മാറ്റത്തിൽ രക്ഷകർത്താക്കൾക്ക് സംശയം തോന്നുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ ദൃശ്യമായ മുറിപ്പാടുകളെ കുറിച്ച് കുട്ടിയോട് അന്വേഷിച്ചപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ കുട്ടിക്ക് കാര്യങ്ങൾ വ്യക്തമാക്കാൻ സാധിച്ചിരുന്നില്ല. കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും ആയ കാര്യങ്ങൾ ബുക്കിൽ എഴുതിയോ വരച്ചോ വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. കുട്ടിക്കുണ്ടായ ഈ അനുഭവവും കുട്ടിയുടെ ബുക്കിൽ രേഖപ്പെടുത്തിയിരുന്നു.
ഒടുവിൽ കുട്ടിയുടെ സ്‌പീച്ച് തെറാപ്പിസ്റ്റ് വഴിയാണ് കുട്ടി സംഭവങ്ങൾ തുറന്ന് പറയുന്നത്. അപ്പോഴും കുട്ടി പറയുന്ന കാര്യങ്ങൾ അവ്യക്തമായതിനാൽ ശിശു ക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടർമാർ ഉൾപ്പെടുന്ന ഒരു മൂന്ന് അംഗ പാനൽ രൂപീകരിച്ചാണ് കുട്ടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയത്.
സ്‌കൂളിലെ ശുചിമുറിയിൽ വച്ചാണ് പ്രതി കുട്ടിയെ പല തവണ പീഡിപ്പിച്ചതെന്നും ഓരോ തവണയും കുട്ടി ബഹളം വയ്ക്കുമ്പോൾ പ്രതി കുട്ടിയുടെ തല ചുമരിൽ ഇടിക്കുമായിരുന്നു എന്നും മൊഴിയിൽ രേഖപ്പെടുത്തി. അമ്മയെ കൊല്ലും എന്ന് പറഞ്ഞ് അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി മൊഴി നൽകി. കുട്ടിക്ക് മിഠായിയും ബിസ്ക്കറ്റുമൊക്കെ നൽകിയാണ് കുട്ടിയെ സന്തോഷ്‌കുമാർ പീഡിപ്പിച്ചതെന്നും മൊഴിയിൽ വ്യക്തമായി.
വാദിഭാഗത്തിനായി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ ആർഎസ് വിജയ് മോഹൻ ഹാജരായി. നർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ ഷീൻ തറയിൽ , ശ്രീകാര്യം ഇൻസ്പെക്‌ടർ അഭിലാഷ് ഡേവിഡ്, എസ്ഐ ആർ ബിജു എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർ.


