54 വർഷങ്ങൾക്ക് ശേഷം മനുഷ്യരെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിക്കുന്ന നാസയുടെ ‘ആർട്ടിമിസ്-2’ ദൗത്യത്തിന്‍റെ വിക്ഷേപണം വൈകും. വിക്ഷേപണം നടത്താനിരുന്ന ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ അനുഭവപ്പെടുന്ന അതിശൈത്യം മൂലമാണ് ദൗത്യം നീട്ടിവെയ്‌ക്കുന്നത്. നേരത്തെ 2026 ഫെബ്രുവരി 6ന് നടത്താനിരുന്ന ദൗത്യമാണ് മാറ്റിവെച്ചത്.
ഫെബ്രുവരി 8ന് മുൻപ് വിക്ഷേപണം നടത്താൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നീണ്ട 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. 1972ലാണ് അവസാന ചാന്ദ്രദൗത്യമായ അപ്പോളോ ദൗത്യം നടക്കുന്നത്. ആർട്ടിമിസ്-2 ദൗത്യത്തിൽ സംഘം ചന്ദന്‍റെ ഭ്രമണപഥത്തെ ചുറ്റിയ ശേഷം തിരികെ ഭൂമിയിലേക്ക് മടങ്ങും.
പത്ത് ദിവസം നീളുന്നതാണ് ദൗത്യം. നാല് പേരാണ് ദൗത്യത്തിന്‍റെ ഭാഗമായി യാത്ര തിരിക്കുക. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിലായിരിക്കും വിക്ഷേപണം. ജനുവരി 18നാണ് ഇത് ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള വിക്ഷേപണ പാഡിലേക്ക് വിജയകരമായി മാറ്റിയത്.
റോക്കറ്റിന്‍റെ ഇന്ധന പരീക്ഷണം ഇന്ന് (ശനിയാഴ്‌ച) നടത്താൻ നാസ പദ്ധതിയിട്ടിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിവെയ്‌ക്കുകയായിരുന്നു. തുടർന്ന് ഇത് തിങ്കളാഴ്‌ചയിലേക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു. ഫെബ്രുവരിയിൽ ദൗത്യത്തിന്‍റെ ലോഞ്ചിന് അനുകൂലമായ 3 ദിവസങ്ങളാണ് ഉള്ളത്. ഈ മാസത്തിലെ ലോഞ്ചിന് അനുകൂലമായ അവസാന തീയതി ഫെബ്രുവരി 11 ആണ്. അതുവരെ കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ വിക്ഷേപണം മാർച്ചിലേക്ക് നീളും.
നാസയുടെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്‌ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ (സിഎസ്എ) ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമാവുക. നാസയുടെ ആർട്ടിമിസ്-2 ദൗത്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന ഒരു ദൗത്യം കൂടിയാണിത്.
ആർട്ടിമിസ്-2 ദൗത്യത്തിൽ ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ ലാൻഡിങ് നടത്തില്ല. അതേസമയം ഇതിനു ശേഷമുള്ള ആർട്ടിമിസ് 3 ദൗത്യം ചന്ദ്രനിൽ ഇറങ്ങും. അതിനാൽ തന്നെ വരാനിരിക്കുന്ന ആർട്ടിമിസ്-2 ദൗത്യം അമേരിക്കക്കാരെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതിനുള്ള ആർട്ടിമിസ് 3 ദൗത്യത്തിന് മുന്നോടിയാണ്.
2027ൽ ആയിരിക്കും ആർട്ടെമിസ് 3 ദൗത്യം വിക്ഷേപിക്കുക. ഇതിന് മുന്നോടിയായി നടക്കുന്ന ആർട്ടിമിസ്-2 ദൗത്യം ഇതിലേക്കായി നിരവധി സംഭാവനകൾ നൽകും. ആർട്ടിമിസ്-2 ദൗത്യത്തിൽ സംഘത്തിന്‍റെ കണ്ടെത്തലുകളും പരീക്ഷണങ്ങളും അനുഭവസമ്പത്തും ചന്ദ്രനിലേക്ക് ഇറങ്ങുന്ന അടുത്ത ദൗത്യത്തെ കൂടുതൽ എളുപ്പമാക്കും.
2022 ഓഗസ്റ്റിലാണ് നാസയുടെ ഡീപ് സ്പേസ് എക്സ്പ്ലോറേഷൻ സിസ്റ്റങ്ങളുടെ ആദ്യത്തെ സംയോജിത ഫ്ലൈറ്റ് പരീക്ഷണമായ ആർട്ടെമിസ് I നാസ പരീക്ഷിച്ചത്. ആർട്ടെമിസ് II ഉപയോഗിച്ച് നാസ അതിന്‍റെ ഓറിയോൺ ബഹിരാകാശ പേടകവും ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണ സംവിധാനങ്ങളും യഥാർത്ഥ സാഹചര്യങ്ങളിൽ കർശനമായി പരീക്ഷിക്കും.
മനുഷ്യരെ ആദ്യമായി ചന്ദ്ര ദക്ഷിണധ്രുവത്തിൽ ഇറക്കുന്ന ദൗത്യമാണിത്. 1972 ഡിസംബറിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. ഇതിന് ശേഷം 54 വർഷങ്ങൾക്ക് ശേഷമാണ് ബഹിരാകാശ സംഘത്തെ ചന്ദ്രനെ ചുറ്റാനായി അയയ്ക്കാൻ നാസ പദ്ധതിയിടുന്നത്.
ആർട്ടിമിസ്-3 ദൗത്യത്തിന് മുന്നോടിയായി ജീവൻ നിലനിർത്തുന്ന വസ്‌തുക്കളും മറ്റ് നിർണായക സംവിധാനങ്ങളും ആർട്ടിമിസ്-2 ദൗത്യത്തിൽ പരിശോധിക്കും. ഇതിനായി പേടകം ഭൂമിക്ക് ചുറ്റും ഒരു പ്രാരംഭ ഭ്രമണപഥം പൂർത്തിയാക്കും. ഭൂമിയോട് അടുത്തായിരിക്കുമ്പോൾ തന്നെ, ശ്വസിക്കാൻ കഴിയുന്ന വായു ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജീവൻ നിലനിർത്തുന്ന സംവിധാനങ്ങളുടെ പ്രകടനം ക്രൂ വിലയിരുത്തും.
തുടർന്ന് ബഹിരാകാശയാത്രികർ ചന്ദ്രന്‍റെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഒരു ട്രാൻസ്-ലൂണാർ ഇഞ്ചക്ഷൻ ബേൺ പരീക്ഷിക്കും. ഈ ദൗത്യം ബഹിരാകാശയാത്രികരെ ഭൂമിയിൽ നിന്ന് 230,000 മൈലിലധികം ദൂരത്ത് എത്തിക്കും. മടക്കയാത്രയ്‌ക്കായി പേടകം അധിക എഞ്ചിൻ ബേണുകൾ ഇല്ലാതെ ഭൂമിയിലേക്ക് തിരികെ എത്താൻ അനുവദിക്കുന്ന സ്വതന്ത്ര പാത പിന്തുടരും. ഉയർന്ന വേഗതയിലായിരിക്കും പേടകം അന്തരീക്ഷ പുനഃപ്രവേശിക്കുക. പസഫിക് സമുദ്രത്തിലായിരിക്കും സ്പ്ലാഷ്‌ഡൗൺ നടക്കുക.


