ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി നടത്തുന്ന ആളില്ലാത്ത ദൗത്യത്തിനായി ഐഎസ്‌ആർഒ പ്രവർത്തിക്കുകയാണെന്ന് ചെയർമാൻ വി നാരായണൻ. ഗഗൻയാൻ ദൗത്യം 2027ഓടെ വിക്ഷേപിക്കും. മൂന്നംഗ സംഘത്തെ മൂന്ന് ദിവസത്തെ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനാണ് ഗഗൻയാൻ ലക്ഷ്യമിടുന്നത്.
“ഗഗൻയാൻ പദ്ധതി 2027ലേക്ക് ആസൂത്രണം ചെയ്‌തിട്ടുണ്ട്. അതിനുമുമ്പ്, മൂന്ന് മനുഷ്യരില്ലാതെ പോകുന്ന ദൗത്യങ്ങൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. ആദ്യത്തെ ആളില്ലാ ദൗത്യത്തിനായി ഞങ്ങൾ പ്രവർത്തിക്കുകയാണ്. ഈ ദൗത്യത്തിന്‍റെ വിജയത്തിനായി ശാസ്ത്രജ്ഞർ ധാരാളം പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്”; മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വി നാരായണൻ പറഞ്ഞു.
“ദൗത്യത്തിന്‍റെ ഭാഗമായി ധാരാളം പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഗഗൻയാൻ സഞ്ചാരികളുടെ സുരക്ഷ വളരെയധികം പ്രധാനമാണെന്ന് നിങ്ങൾക്കറിയാമല്ലോ.. അതിനാൽ തന്നെ വളരെ ശ്രദ്ധയോടം വേണം കാര്യങ്ങൾ ചെയ്യാൻ. ഇതിനായി ഓരോ സിസ്റ്റത്തിന്‍റെയും യോഗ്യത ഉറപ്പാക്കണം. റോക്കറ്റ് സിസ്റ്റത്തിന്‍റെ സുരക്ഷയിൽ, നമ്മൾ നൂറിൽ നൂറ് സ്കോർ ചെയ്യണം,” അദ്ദേഹം പറഞ്ഞു. “ഗഗൻയാന്‍റെ വിജയമാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി നമ്മൾ ഒരു മികച്ച ജോലി ചെയ്യണം. അതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
‘അന്വേഷ’ (ഇഒഎസ്-എൻ1) ഉൾപ്പെടെയുള്ള 16 ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ഐഎസ്‌ആർഒയുടെ പിഎസ്‌എൽവി സി62 (PSLV-C62) ദൗത്യത്തിന്‍റെ പരാജയത്തെക്കുറിച്ചുള്ള പരാജയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. വിക്ഷേപിച്ച ശേഷം റോക്കറ്റിന്‍റെ മൂന്നാം ഘട്ടത്തിൽ തകരാറുകൾ സംഭവിച്ചതായും, ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിശകലനം ചെയ്‌ത് വരികയാണെന്നാണും അദ്ദേഹം പറഞ്ഞു.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ (ഇഒഎസ്-എൻ1) ഉൾപ്പെടെയുള്ള 16 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനമായ പിഎസ്‌എൽവിയിലായിരുന്നു വിക്ഷേപണം. മൂന്നാം ഘട്ടത്തിൽ വിക്ഷേപണ വാഹനത്തിന്‍റെ പാതയിൽ ചില വ്യതിയാനമുണ്ടാവുകയായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് മൂന്നാം ഘട്ടത്തിൽ പിഎസ്‌എൽവി തിരിച്ചടി നേരിട്ടത്. കഴിഞ്ഞ വർഷത്തെ പരാജയത്തിന് ശേഷമുള്ള പിഎസ്‌എൽവിയുടെ ആദ്യ വിക്ഷേപണമാണ് വീണ്ടും പരാജയപ്പെട്ടത്.
ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയാണ് ഗഗൻയാൻ ദൗത്യം. മൂന്നംഗ സംഘത്തെ മൂന്ന് ദിവസത്തെ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് ഗഗൻയാൻ ലക്ഷ്യമിടുന്നത്. ഇതിനായി ഐഎസ്‌ആർഒ ഒരു മനുഷ്യ-റേറ്റഡ് വിക്ഷേപണ വാഹനം, ഒരു ഓർബിറ്റൽ മൊഡ്യൂൾ, ഒരു ക്രൂ-എസ്കേപ്പ് സിസ്റ്റം എന്നിവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മനുഷ്യരുമായി പോവുന്ന ദൗത്യത്തിന് മുൻപ്, നിർണായക സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായാണ് ആദ്യം ആളില്ലാ ദൗത്യങ്ങൾ നടത്തുന്നത്. ഇത് പൂർത്തിയാക്കി ഗഗൻയാൻ യാത്രികരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ വിക്ഷേപണം നടത്തൂ. ഇത് 2027ഓടെ പൂർത്തിയാക്കാമെന്നാണ് ഐഎസ്‌ആർഒ പറയുന്നത്.
ഗഗൻയാൻ ദൗത്യത്തിൽ നിർണായകമാണ് പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റ്. ഗഗൻയാൻ ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന ബഹിരാകാശയാത്രികരെ സ്‌പ്ലാഷ് ഡൗൺ സമയത്ത് തിരികെ കൊണ്ടുവരുന്ന പാരച്യൂട്ട് സംവിധാനം സുരക്ഷിതമായി പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരീക്ഷണമാണിത്. ബഹിരാകാശത്ത് നിന്ന് തിരിച്ചുവരുന്ന യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇത് നിർണായകമായിരിക്കും. അടുത്തിടെ ഇത് വിജയകരമായി പൂർത്തിയാക്കി.


