കോൺഫിഡൻ്റ് ഗ്രൂപ്പ് സ്ഥാപകൻ സിജെ റോയിയുടെ ആത്മഹത്യാക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ച് കർണാടക സർക്കാർ. സി ജെ റോയിയുടെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായി അന്വേഷണിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ പറഞ്ഞു.
ജോയിൻ്റ് പൊലീസ് കമ്മിഷണർ സി വംശികൃഷ്‌ണയുടെ നേതൃത്വത്തിൽ സംഘം കേസ് അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അന്വേഷണം ഏതൊക്കെ ഘട്ടത്തിലൂടെ പോകുമെന്ന് കാണാം. മരണത്തിലേയ്‌ക്ക് അദ്ദേഹത്തെ തള്ളിവിട്ട കാരണം അന്വേഷിക്കും. ഇപ്പോൾ ഒന്നും കൃത്യമായി പറയാൻ സാധിക്കില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
“കോൺഫിഡൻ്റ് ഗ്രൂപ്പ് സ്ഥാപകൻ സിജെ റോയി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സമഗ്രവും സൂക്ഷമവുമായി അന്വേഷണം ഉറപ്പാക്കുന്നതിന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിംഗ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിക്കാൻ ഉത്തരവിട്ടു. കേസിൻ്റെ അന്വേഷണം സംഘത്തിന് കൈമാറാനും നിർദേശിച്ചു”, എന്ന് ബെംഗളൂരു പൊലീസ് ഇന്നലെ (ജനുവരി 31) പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
എസ്‌ഐടിയിൽ അന്വേഷണ ഉദ്യോഗസ്ഥനായി ഡിസിപി ലോകേഷ് ജഗ്ലാസറും സെൻട്രൽ ഡിവിഷനിലെ ഡിസിപി അക്ഷയ്, ഹൽസൂർ ഗേറ്റ് സബ് ഡിവിഷൻ എസിപി സുധീർ, സിസിആർബി ബി രാമചന്ദ്ര, അശോക്‌നഗർ ഇൻസ്‌പെക്‌ടർ കെ ബി രവി എന്നിവരും സംഘത്തിലുണ്ടാകും. അശോക്‌നഗർ പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന അസ്വാഭാവിക മരണ കേസ് എസ്‌ഐടിക്ക് കൈമാറാൻ പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിംഗ് നിർദേശം നൽകി.
റിയൽ എസ്‌റ്റേറ്റ് വ്യവസായിയായ സി ജെ റോയി കഴിഞ്ഞ ദിവസം റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫിസിൽ വച്ച് ലൈസൻസുള്ള തോക്കിൽ നിന്ന് സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്യുകയായിരുന്നു. വെടിയൊച്ച കേട്ടയുടനെ ജീവനക്കാർ റോയിയുടെ മുറിയിലേയ്‌ക്ക് ഓടിയെത്തിയപ്പോൾ അവിടെ ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സിജെ റോയിയുടെ വസതികളിൽ റെയ്‌ഡ് നടപടികൾ നടന്നുവരികയായിരുന്നു. കേന്ദ്ര ഏജൻസിയുടെ സമ്മർദം മൂലമാകാം റോയി ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതെന്ന് അദ്ദേഹത്തിൻ്റെ സഹോദരൻ ആരോപിച്ചു.


