അക്ഷര നഗരിയുടെ അഭിമാനമായി കോട്ടയം ബസേലിയസ് കോളജിന് ഓട്ടോണമസ് പദവി. കോളജുകളുടെ ഗുണനിലവാരം പരിശോധിച്ച് വിവിധ ഗ്രേഡുകൾ നൽകുന്ന നാക്(NAAC) മൂല്യനിർണയത്തിൽ A++ ഗ്രേഡ് നേടിയാണ് ഈ പദവി ലഭിച്ചത്. കോളജ് വജ്രജൂബിലി ആഘോഷങ്ങൾ സമാപിക്കുമ്പോഴാണ് ഈ അംഗീകാരം വന്നത്.
സ്വയം ഭരണ പദവിയിലേക്ക് എത്തുമ്പോൾ കോളജിന് സ്വന്തമായി ഗാനം, എൻസിസി ബാൻഡ് എന്നിവ ലഭിക്കും. എൻസിസി ബാൻഡുള്ള സംസ്ഥാനത്തെ രണ്ടാമത്തെ കോളജ് എന്ന പെരുമയും ബസേലിയസ് കോളജിന് സ്വന്തമായി. കോളജിൻ്റെയും എൻസിസി യൂണിറ്റിൻ്റെയും ഏറെ നാളത്തെ പരിശ്രമഫലമായിട്ടാണ് 45 പേരടങ്ങുന്ന ബാൻഡ് ടീം സജ്ജമായത്.
‘രണ്ട് വർഷത്തെ പരിശ്രമത്തിൻ്റെ ഫലമായാണ് കോളജിന് എൻസിസി ബാൻഡ് ലഭ്യമാകുന്നത്’ -ബസേലിയസ് കോളജ് അസോസിയേറ്റ് എൻസിസി ഓഫീസർ ലെഫ്റ്റനൻ്റ് ഷിബു എം ജോർജ് പറഞ്ഞു.
1966 ലാണ് എൻസിസി ആർമി വിഭാഗം യൂണിറ്റ് കോട്ടയം ബസേലിയസ് കോളജിൽ ആരംഭിക്കുന്നത്. അന്നുമുതൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തി. ദേശീയതലത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാംപുകൾ, ഇന്ത്യൻ ആർമി നടത്തുന്ന തത്‌സൈനിക ക്യാംപുകൾ എന്നിവയിൽ കോളജിൽ നിന്നുള്ള കേഡറ്റുകൾ പങ്കെടുത്തിട്ടുണ്ട്.
മികച്ച എൻസിസി യൂണിറ്റിനും അസോസിയേറ്റ് എൻസിസി ഓഫിസർമാർക്കുമുള്ള പുരസ്‌കാരങ്ങളും കോളജിനെ തേടി എത്തിയിട്ടുണ്ട്.
പത്ത് ലക്ഷത്തോളം രൂപയാണ് പരിശീലനത്തിനും ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റുമായി ചെലവഴിച്ചത്. മികച്ച എൻസിസി യൂണിറ്റിന് എംജി സർവകലാശാല നൽകി വരുന്ന 2024-25 വർഷത്തെ മേജർ ബിബിൻ റാവത്ത് അവാർഡ് ബസേലിയോസ് കോളജിലെ എൻസിസി യൂണിറ്റിനാണ് ലഭിച്ചത്.
സ്വയംഭരണ പദവി നേടുന്നതോടെ കോളജിൽ നിലവിലുള്ള കോഴ്‌സുകൾക്ക് പുറമേ രാജ്യത്തിന് അകത്തും പുറത്തും ധാരാളം തൊഴിൽ സാധ്യതയുള്ള ന്യൂജനറേഷൻ കോഴ്‌സുകൾ ആരംഭിക്കുമെന്ന് കോളജ് മാനേജ്മെൻ്റ് അറിയിച്ചു.
പുതിയ കോഴ്‌സുകൾ ആരംഭിക്കാനുള്ള കരിക്കുലം ഫ്രെയിം വർക്കുകൾ ആരംഭിച്ചതായും കൂട്ടിച്ചേർത്തു. പ്രത്യേക ചടങ്ങിൽ എംഒസി കോളേജുകളുടെ മാനേജർ ഡോ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സ്വയംഭരണ പദവി പ്രഖ്യാപനം നടത്തി.


