ഇസ്രായേലില്‍ താരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏക് പെഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) പദ്ധതി. ജൂതന്മാര്‍ പരിസ്ഥിതി ദിനമായി ആഘോഷിക്കുന്ന തു ബിശ്വത് എന്ന ദിനത്തിലാണ് മോദിയുടെ സംരംഭം പ്രശസ്‌തിമായത്. ഇതിൻ്റെ ഭാഗമായി ഇസ്രായേലില്‍ കൊച്ചിയില്‍ നിന്നുള്ള ജൂത സമൂഹത്തിൻ്റെ പ്രധാന സാംസ്‌കാരിക കേന്ദ്രമായ മോഷവ് നെവാറ്റിമിൽ 300 മരങ്ങൾ നട്ടുപിടിപ്പിച്ചു.
ഇന്ത്യൻ എംബസി, കെരൻ കായെമെറ്റ് ലെ ഇസ്രായേൽ, മോഷവ് നെവാറ്റിം എന്നിവർ ചേർന്നാണ് പരിപാടി നടത്തിയത്. പരിസ്ഥിതി സംരക്ഷണം, കമ്മ്യൂണിറ്റി പങ്കാളിത്തം, ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുടെ ഭാഗമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഇസ്രായേൽ പരിസ്ഥിതി സംരക്ഷണ മന്ത്രാലയത്തിൻ്റെ ഡയറക്‌ടർ ജനറൽ റാമി റോസൻ, ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ പി സിങ്, ബ്നൈ ഷിമോൺ റീജിയണൽ കൗൺസിൽ മേധാവി നിർ സമീർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള ഇന്ത്യയുടെയും ഇസ്രായേലിൻ്റെയും പ്രതിബദ്ധതയും അവര്‍ പരിപാടിയില്‍ ഉയര്‍ത്തിക്കാട്ടി.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ആഴത്തിലുള്ള സാംസ്‌കാരിക ബന്ധമാണ് ‘തു ബിശ്വത്’ പരിപാടിയിലൂടെ പ്രകടമാകുന്നതെന്ന് ഇന്ത്യൻ അംബാസഡർ ജെ പി സിങ് പറഞ്ഞു. ഇന്ത്യ-ഇസ്രായേൽ സൗഹൃദത്തിൻ്റെ ശാശ്വത പ്രതീകങ്ങളായി ഈ മരങ്ങൾ നിലനിൽക്കും. ഈ ബന്ധം ഭാവി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും സിങ് പറഞ്ഞു.
“തു ബിശ്വതും ഏക് പെഡ് മാ കേ നാമും സമൂഹ ഇടപെടലിൻ്റെയും സുസ്ഥിര ജീവിതത്തിൻ്റെയും പ്രതീകമാണ്. ഈ പാരമ്പര്യങ്ങൾ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ശക്തമായ സാംസ്‌കാരിക ബന്ധങ്ങളെയും സൗഹൃദത്തെയും കാണിക്കുന്നു. ഇത് ഇരു രാജ്യങ്ങളുടെയും പ്രകൃതിയോടും സമൂഹത്തോടും മൂല്യങ്ങളോടുമുള്ള സ്നേഹത്തെ എടുത്തുകാണിക്കുന്നു” ജെ പി സിങ് കൂട്ടിച്ചേര്‍ത്തു.
“ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധമാണ് തു ബിശ്വത്’ പരിപാടിയിലൂടെ പ്രകടമായതെന്ന് പരിസ്ഥിതി സംരക്ഷണ മന്ത്രാലയത്തിൻ്റെ ഡയറക്‌ടർ ജനറൽ റാമി റോസൻ പറഞ്ഞു. എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിന് പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇരു രാജ്യങ്ങളും വിശ്വസിക്കുന്നു” അദ്ദേഹം പറഞ്ഞു.
ഇന്ന് നമ്മൾ നട്ടുപിടിപ്പിക്കുന്ന മരങ്ങൾ ആഴത്തിൽ വേരുറപ്പിക്കുകയും വർഷങ്ങളോളം വളരുകയും ചെയ്യുമെന്ന് ഇസ്രയേലുകാരനായ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കുന്നതിനും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള ഈ ബന്ധം സഹായകമാകും. മരങ്ങൾക്ക് വളരാൻ സ്ഥിരതയുള്ള അടിത്തറ ആവശ്യമുള്ളതുപോലെ നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധവും ദൃഢമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഷവ് നെവാടിമില്‍ 300 മരങ്ങള്‍ നട്ട പരിപാടി കൊച്ചി ജൂത സമൂഹത്തിന് അഭിമാനകരമായ നേട്ടമെന്ന് ബ്നൈ ഷിമോൺ റീജിയണൽ കൗൺസിൽ മേധാവി നിർ സമീർ പറഞ്ഞു. “മോഷവ് നെവാടിമിൽ ഇന്ന് നടന്ന വൃക്ഷത്തൈ നടീൽ പരിപാടി രണ്ട് പ്രധാന സമൂഹ സന്ദേശങ്ങൾ നൽകുന്നു. ആദ്യത്തേത് ഭൂമിയുമായുള്ള ബന്ധമാണ്, ഒരു പ്രധാന സയണിസ്റ്റ് പ്രവൃത്തി. രണ്ടാമത്തേത് മോഷവ് നെവാടിമിലെ കൊച്ചി ജൂത സമൂഹത്തിൻ്റെ അഭിമാനകരമായ വേരുകളുമായുള്ള ബന്ധമാണ്” സമീർ പറഞ്ഞു.
മോഷവ് സമൂഹം ഊഷ്‌മളവും അടുപ്പമുള്ളതുമാണ്. എല്ലാ അംഗങ്ങൾക്കും വീടായി തോന്നുന്ന ഒരു സമൂഹം. ഇന്ന് 300 മരങ്ങൾ നടുന്നത് കുടുംബഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്, അതിൻ്റെ വേരുകൾ നെഗേവ് മുതൽ ഇന്ത്യ വരെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നിന്നുള്ള ഇന്ത്യൻ ജൂതന്മാരാണ് ഇസ്രയേലില്‍ നെവാറ്റിം സ്ഥാപിച്ചത്. പരമ്പരാഗത കൊച്ചി സിനഗോഗിൻ്റെ ശൈലിയിൽ നിർമ്മിച്ച ഒരു സിനഗോഗ് ഇതിൽ ഉൾപ്പെടുന്നു. അവരുടെ സാംസ്‌കാരികവും മതപരവുമായ പാരമ്പര്യങ്ങൾ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യൻ ജൂതന്മാരുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്ന ഇന്ത്യൻ ജൂത പൈതൃക കേന്ദ്രവും നെവാറ്റിമിലാണ്.
ഇസ്രായേലില്‍ കൊച്ചി ജൂതര്‍ താമസിക്കുന്ന മോഷവ് നെവാറ്റിമിൽ 300 മരങ്ങള്‍ നട്ട് താരമായി മോദി
Published on


