ബിവറേജസ് കോർപറേഷൻ പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാൻ ഒരുങ്ങുന്ന ബ്രാൻഡിക്കുള്ള പേര് തിരഞ്ഞെടുക്കപ്പെട്ടതായി സൂചന. പൊതുജന പങ്കാളിത്തത്തിലൂടെ കണ്ടെത്തിയ ഈ പേര് ഏറെ ജനകീയതയുള്ളതാണെന്നാണ് ബവ്കോ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജനകീയത ‘നിറഞ്ഞു തുളുമ്പുന്ന’ പേരാണത്രെ. എന്നാൽ, പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മുൻപ് നിയമപരമായ ഒരു തടസ്സം കൂടി മറികടക്കേണ്ടതുണ്ട്.
ബ്രാൻഡിക്ക് പേര് കണ്ടെത്താൻ പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചതിനെതിരെ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബവ്കോ പുതിയ പേര് പുറത്തുവിടാത്തത് എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ കോടതിയുടെ അനുമതി ലഭിക്കുന്ന പക്ഷം ഫെബ്രുവരി 21ന് പാലക്കാട്ട് സർക്കാർ സ്ഥാപിക്കുന്ന പുതിയ പ്ലാന്റിന്റെ ഉദ്ഘാടന വേദിയിലാണ് പേര് പ്രഖ്യാപിക്കുക.
മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചതിനെ തുടർന്ന് ഏകദേശം 40,000 പേരുകളാണ് ബവ്കോയ്ക്ക് ലഭിച്ചത്. ഇതിൽനിന്ന് അനുയോജ്യമായ ഒരു പേര് തിരഞ്ഞടുക്കുന്നത് ബവ്കോയ്ക്ക് വലിയ വെല്ലുവിളിയായി മാറിയിരുന്നു.
തിരുവല്ല പ്ലാന്റിൽ നിർമിക്കുന്ന ‘ജവാൻ റം’ മാത്രമാണ് നിലവിൽ ബവ്കോ ബ്രാൻഡായി വിപണിയിൽ ഉള്ളത്. ബ്രാൻഡി നിർമാണം ആദ്യമായാണ് കോർപറേഷൻ ഏറ്റെടുക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക തനിമ പ്രതിഫലിപ്പിക്കുന്ന ഒരു പേര് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടിയതെന്ന് ബവ്കോ വ്യക്തമാക്കിയിരുന്നു.
സാമൂഹിക മാധ്യമങ്ങളിലടക്കം ഈ പേരിടൽ പ്രക്രിയ വലിയ ചർച്ചയായി മാറിയിരുന്നു. സമകാലിക രാഷ്ട്രീയ സംഭവങ്ങളും സിനിമാ ഡയലോഗുകളും ഉൾപ്പെടുത്തി നിരവധി പേരുകൾ നിർദേശിക്കപ്പെട്ടതായും ബവ്കോ വൃത്തങ്ങൾ അറിയിച്ചു.


