ഏലക്കായക്ക് ശരാശരി 2500 രൂപ വില കിട്ടാൻ തുടങ്ങിയതോടെ ഇടുക്കിയിൽ പാട്ടത്തിന് ഏലം കൃഷി വ്യാപകം.
രണ്ടു ലക്ഷം രൂപവരെ ഏക്കറിന് നൽകിയാണ് നിലവിൽ ഏലത്തോട്ടങ്ങൾ കർഷകർ പാട്ടത്തിനെടുക്കുന്നത്. തരിശു ഭൂമിയും ഒരു ലക്ഷം വരെ വാർഷിക പാട്ടം നൽകി കൃഷിക്കായി ഏറ്റെടുക്കുന്നുണ്ട്.
അതിർത്തി മേഖലകളിലും തമിഴ് ഭൂരിപക്ഷ മേഖലകളിലും തമിഴ്‌നാട്ടിൽ നിന്നും എത്തുന്ന കർഷകർ വ്യാപകമായി ഏലത്തോട്ടങ്ങൾ പാട്ടത്തിനെടുക്കുകയും വിലയ്ക്ക് വാങ്ങുകയും ചെയ്യുന്നുണ്ട്.
വൻകിട കർഷകരാണ് ഭൂമി വാങ്ങിക്കൂട്ടുന്നത്. ഉൾപ്രദേശത്തുള്ള ഭൂമിയ്ക്ക് പോലും ഏക്കറിന് 50 ലക്ഷം വരെ നൽകാൻ തയാറായി തമിഴ്‌നാട്ടിൽ നിന്നും കർഷകർ എത്തുന്നുണ്ട്.
കമ്പംമെട്ട്, വണ്ടൻമേട് പരിസര പ്രദേശങ്ങളിലാണ് ഇത്തരം വ്യാപാരങ്ങൾ നടക്കുന്നത്. ഏലത്തോട്ടങ്ങളുടെ മറവിൽ പണം വെളുപ്പിക്കൽ ലക്ഷ്യമിട്ടാണ് തമിഴ്‌നാട് സംഘങ്ങൾ കേരളത്തിൽ ഭൂമി വാങ്ങിക്കൂട്ടുന്നതെന്നും ആരോപണമുണ്ട്.
നിലവിലത്തെ വില കണ്ട് പാട്ടത്തിന് ഏലത്തോട്ടങ്ങൾ എടുത്താൽ ലാഭം ഉറപ്പ് പറയാനാകില്ല.
പാട്ടത്തിന് ഏലത്തോട്ടങ്ങൾ എടുത്ത കർഷകർ 2022 ൽ വലിയ പ്രതിസന്ധിയിലായിരുന്നു. ഏലം വില കൂപ്പുകുത്തിയതോടെയാണ് അന്ന് വൻ തുകയ്ക്ക് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന കർഷകർ പ്രതിസന്ധിയിലായത്.
2019 ഓഗസ്റ്റിൽ ഏലം വില കുത്തനെ ഉയർന്നിരുന്നു അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ 7000 രൂപ വരെ ഏലയ്ക്ക കിലോയ്ക്ക് വില ലഭിച്ചു.
കട്ടപ്പന കമ്പോളത്തിലും ശരാശരി 6000 രൂപയോളം വില ലഭിച്ചു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യാനായി നിരവധി പേർ ഹൈറേഞ്ചിലേയ്ക്ക് ഒഴുകി.
തമിഴ്‌നാട്ടിൽ വട്ടിപ്പലിശയ്ക്ക് എതിരെ നടപടി കർശനമായതോടെ പണം കൈയിലുള്ള വട്ടിപ്പലിശക്കാർ ഹൈറേഞ്ചിൽ വൻ തോതിൽ ഭൂമി പാട്ടത്തിനെടുക്കുന്ന പ്രവണതയുമുണ്ടായി.
ഇത് ഭൂമിയുടെ ആവശ്യകത വർധിക്കാനും പാട്ടത്തുക ഉയരാനും കാരണമായി. പിന്നീട് വില താഴ്ന്ന് ശരാശരി 950 ൽ എത്തിയിട്ടും ഉത്പാദനച്ചിലവ് കുറഞ്ഞില്ല.
മുൻ പരിചയമില്ലാത്ത കർഷകരുടെ തോട്ടങ്ങളിൽ രോഗ കീടബാധ വർധിച്ചതും തിരിച്ചടിയായി. ഇതോടെ ഹൈറേഞ്ചിൽ ഏലത്തോട്ടം പാട്ടത്തിനെടുത്ത പലരും പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തി.
കൃഷി നഷ്ടത്തിലായതോടെ പാട്ടക്കർഷകരിൽ പലരും പാട്ടത്തുക കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകളെ സമീപിയ്ക്കാൻ തുടങ്ങി.
ചിലയിടങ്ങളിൽ ഭൂവുടമകൾ കർഷകർക്ക് അനുകൂലമായ സമീപനം സ്വീകരിച്ചു. എന്നാൽ പാട്ടക്കരാർ തുക കുറയ്ക്കാത്തതിനാൽ പലയിടത്തും ഭൂവുടമകളും കർഷകരും തമ്മിൽ തർക്കവും കയ്യാങ്കളിയും പതിവായി.
പ്രശ്ന പരിഹാരത്തിന് എത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇരുകൂട്ടരുടേയും കൈയ്യിൽ നിന്നും പണം ഈടാക്കുന്നതും സാധാരണമായിരുന്നു.


