രുചിച്ചിട്ടും രുചിച്ചിട്ടും മധുരംതീരാത്ത പാട്ടുപാൽപായസത്തിന്റെ വെള്ളിത്തിങ്കള്‍ പൂങ്കിണ്ണം നമുക്ക് തന്നിട്ടാണ് കാണാപ്പൂംചെപ്പിലെ തെങ്കാശിക്കുങ്കുമം നുള്ളിനോക്കുവാൻ 49 ാം വയസിൽ 2010 ഫെബ്രുവരി 10 ന് അദ്ദേഹം സംഗീതാസ്വാദകരോട് വിടപറഞ്ഞകന്നത്. ഓരോ ജീവിതാനുഭവവും ഗാനമായി പൊഴിക്കുകയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഈണംകേട്ടാൽ പദങ്ങൾ വാർന്നൊഴുകുന്ന അദ്ദേഹത്തിന്റെ തൂലികത്തുമ്പിലെ മഷി വറ്റിയിട്ട് 16 വർഷങ്ങളായെന്ന് വിശ്വസിക്കാൻ മലയാളികൾക്ക് പ്രയാസം. സൂര്യകിരീടം, ഹരിമുരളീരവം, ഇന്നലെ എന്റെ നെഞ്ചിലേ, അമ്മ മഴക്കാറിന് തുടങ്ങി പകരംവെയ്ക്കാനില്ലാത്ത എഴുത്തുകാരന്റെ ഭാവന നിറഞ്ഞൊഴുകിയ ഗാനങ്ങൾ സംഗീത പ്രേമികളുടെ മനവും കാതും കീഴടക്കിയിരുന്നു. ‘പിന്നെയും പിന്നെയും..’ (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്), ‘എത്രയോ ജന്മമായി നിന്നെ ഞാന്‍..’ (സമ്മര്‍ ഇന്‍ ബെത്‌ലഹേം), ‘അറിയാതെ അറിയാതെ..’ (രാവണപ്രഭു), ‘ആരോ വിരൽ മീട്ടി…’ (പ്രണയവർണ്ണങ്ങൾ), ‘നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ…’ (അഗ്നിദേവൻ), ‘എന്റെ എല്ലാമെല്ലാമല്ലെ..’ (മീശമാധവന്‍) തുടങ്ങിയ ഹിറ്റുകള്‍ മലയാളികളുടെ പ്രണയസങ്കൽപങ്ങളോട് ചേർന്നുനിൽക്കുന്നതാണ്.
കോഴിക്കോട്ടെ പുത്തഞ്ചേരി ഗ്രാമത്തിൽ പുലിക്കൂൽ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1959ലാണ് ഗിരീഷിന്റെ ജനനം.
പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിയാണ് ഗാനരചന മേഖലയിൽ പദമൂന്നിയത്. കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതി. 1990 ല്‍ യു വി രവീന്ദ്രനാഥ് സംവിധാനം ചെയ്‌ത “എൻക്വയറി” എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങൾ എഴുതിയാണ് ചലച്ചിത്ര ഗാനരചനാ രംഗത്ത് പടർന്നുപന്തലിക്കുന്നത്. 1992 ല്‍ ജയരാജ് സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം ജോണി വാക്കറിലെ ശാന്തമീ രാത്രിയില്‍ അദ്ദേഹത്തിന്റെ ഇടംഉറപ്പിച്ചു. 344 സിനിമകളിലായി 1599-ലേറെ ഗാനങ്ങൾ ഒഴുകിയ ആ തൂലികയിലെ മഷി തീർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഏഴ് തവണയാണ് മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് കിട്ടിയത്. ഗാന രചയിതാവിനൊപ്പം കവിയും കഥാകൃത്തും തിരക്കഥാകൃത്തുമായി പ്രതിഭ തെളിയിച്ചു. മേലേപ്പറമ്പിൽ ആൺവീട്, കിന്നരിപ്പുഴയോരം എന്നീ ഹിറ്റ് ചിത്രങ്ങളുടെ കഥ ഇദ്ദേഹമായിരുന്നു.
വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, ബ്രഹ്‌മരക്ഷസ് എന്നീ ചിത്രങ്ങളുടെ തിരക്കഥയും ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് യാത്രപറഞ്ഞത്. വടക്കുംനാഥന്‍ എന്ന മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം നടന്നില്ല. അത് സംവിധാനം ചെയ്യാനുള്ള ഭാഗ്യമുണ്ടായത് ഷാജൂൺ കാര്യാലിനായിരുന്നു.


