വിജയ് നായകനായ ‘ജന നായകൻ’ സിനിമയുമായി ബന്ധപ്പെട്ട ഹർജി പിൻവലിക്കാൻ നിർമാതാക്കൾക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചൊവ്വാഴ്‌ച രാവിലെ(ഫെബ്രുവരി 10)യാണ് സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി.ടി. ആശ അനുമതി നൽകിയത്. കേസ് നിര്‍മാതാക്കള്‍ പിന്‍വലിച്ചതോടെ ചിത്രവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ അവസാനിച്ചു.
ഇനി സെന്‍സര്‍ ബോര്‍ഡിന്‍റെ റിവൈസിംഗ് കമ്മിറ്റി അനുമതി നല്‍കുന്ന മുറയ്ക്ക് നിര്‍മാതാക്കള്‍ക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചേക്കും.
കഴിഞ്ഞ ദിവസമാണ്, സെൻസർ സർട്ടിഫിക്കേഷൻ വൈകുന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനെതിരെ നൽകിയ ഹർജി പിൻവലിക്കാനുള്ള അപേക്ഷ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയില്‍ സമർപ്പിച്ചത്. നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിജയന്‍ സുബ്രഹ്മണ്യന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നേടി കോടതിക്ക് കത്തു നല്‍കുകയായിരുന്നു.
സെൻസർ ബോർഡിന്‍റെ റിവൈസിംഗ് കമ്മിറ്റി വഴി സർട്ടിഫിക്കറ്റ് നേടാൻ തീരുമാനിച്ചതായാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചിരിക്കുന്നത്. നിയമപോരാട്ടവുമായി മുന്നോട്ട് പോയാൽ ചിത്രം എപ്പോള്‍ തിയേറ്ററുകളില്‍ എത്തിക്കാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരും. ഇങ്ങനെ റിലീസ് നീളുന്നത് മൂലമുള്ള സാമ്പത്തിക നഷ്ടം പരിഗണിച്ചാണ് നിർമാതാക്കളുടെ പിന്മാറ്റം.
നേരത്തെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആദ്യം നിർമാതാക്കൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചുവെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് അത് തടയുകയായിരുന്നു. കേസ് വീണ്ടും സിംഗിൾ ബെഞ്ചിലേക്ക് മാറ്റിയതോടെ നിയമനടപടികൾ അവസാനിപ്പിച്ച് റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.
അതേസമയം പൊങ്കല്‍ റിലീസായി ജനുവരി ഒൻപതിനായിരുന്നു ജന നായകന്‍ റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെയാണ് റിലീസ് വൈകിയത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ സമിതിയിലെ ഒരംഗത്തിന്‍റെ പരാതിയെ തുടര്‍ന്ന് ചിത്രത്തിന് കട്ട് പറഞ്ഞിരുന്നു. എന്നാല്‍ കട്ട് ചെയ്‌ത് വീണ്ടും സമര്‍പ്പിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡിന്‍റെ ഭാഗത്ത് നിന്ന് നിര്‍മാതാക്കള്‍ക്ക് മറുപടിയൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ചിത്രം പുനഃപരിശോധനയ്ക്കായി റിവ്യൂ കമ്മിറ്റിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സിനിമയിലെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും, പ്രതിരോധ സേനയുടെ ചിഹ്നങ്ങൾ അനുചിതമായി ഉപയോഗിച്ചുവെന്നുമായിരുന്നു പരാതി.
വമ്പന്‍ മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്. എന്നാല്‍ ചിത്രം പെട്ടിയില്‍ ഇരിക്കുന്തോറും ഈ നഷ്ടവും വര്‍ധിക്കും. ഒപ്പം മറ്റ് അപ്കമിങ് റിലീസുകളും ഉള്ളതിനാല്‍ പ്രതീക്ഷിക്കുന്ന റിലീസ് തീയതി ലഭിക്കണമെന്നില്ല. ഇതിന് പുറമെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്ന ആമസോണ്‍ പ്രൈം വീഡിയോ അടക്കം റിലീസിനായി സമ്മര്‍ദം ചെലുത്തുന്ന സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ ഹര്‍ജി പിന്‍വലിച്ചത്.
എച്ച്. വിനോദ് ആണ് ‘ജന നായകൻ’ സംവിധാനം ചെയ്‌തിരിക്കുന്നത്. വിജയ്‌ക്കൊപ്പം മലയാളത്തിന്‍റെ മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ ബാനറിൽ ‘ജന നായകൻ’ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.


