സോഷ്യലിസ്റ്റ് നേതാവ് ആൻ്റോണിയോ ജോസ് സെഗുറോ പോർചുഗല്ലിൻ്റെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷ എതിരാളിയായ ആൻഡ്രെ വെഞ്ചുറയ്‌ക്കെതിരെ ഇടതുപക്ഷ സ്ഥാനാർഥി ആൻ്റോണിയോ ജോസ് സെഗുറോ മികച്ച വിജയം നേടുകയായിരുന്നു. 99 ശതമാനത്തിലധികം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ, സെഗുറോ 66.8 ശതമാനം വോട്ടുകൾ നേടിയിരുന്നു. തീവ്ര വലതുപക്ഷ എതിരാളിയായ ആൻഡ്രെ വെഞ്ചുറയ്ക്ക് 33.2 ശതമാനം വോട്ടുകളാണ് നേടാനായത്.
സോഷ്യലിസ്റ്റുകൾക്ക് പുറമേ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടേയും പിന്തുണ സെഗുറോക്ക് ലഭിച്ചിരുന്നു. മാഴ്‌സലോ റിബേലോ ഡിസൂസയുടെ പിൻഗാമിയായിട്ടാവും സെഗുറോ എത്തുക. മിന്നും ജയം കൈവരിച്ചതിന് പിന്നാലെ ആൻ്റോണിയോ ജോസ് സെഗുറോയുടെ നേട്ടത്തെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും യൂറോപ് പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്‌നും സ്വാഗതം ചെയ്‌തു.
അതേസമയം കൊടുങ്കാറ്റ് ഭീഷണിയും നാശനഷ്‌ടങ്ങളും കാരണം രണ്ടാഴ്‌ചയോളം തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. കൊടുങ്കാറ്റിൽ ഏകദേശം നാല് ബില്യൺ യൂറോ (4.7 ബില്യൺ ഡോളർ) നാശനഷ്‌ടമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കൂടുതൽ നാശനഷ്‌ടമുണ്ടായ 20 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ഒരു ആഴ്‌ചത്തേക്ക് മാറ്റിവച്ചിരുന്നു.
ചരിത്രത്തിലെ ഏറ്റവും മികച്ച ഫലം നേടിയെന്നാണ് വിജയത്തിന് പിന്നാലെ ആൻ്റോണിയോ ജോസ് സെഗുറോ പ്രതികരിച്ചത്. യൂറോപ്യൻ മൂല്യങ്ങൾ തുടരുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വോൺ ഡെർ ലെയ്ൻ പ്രതികരിച്ചു. വിജയം സ്വാഗതം ചെയ്യുന്നുവെന്ന് ഇമ്മാനുവൽ മാക്രോണും ആശംസിച്ചു.
പോർചുഗല്ലിൻ്റെ ദൈനംദിന ഭരണത്തിൽ പ്രസിഡൻ്റിന് കാര്യമായ പങ്കില്ലെങ്കിലും ചില പ്രത്യേക അധികാരങ്ങളാകും സെഗുറോ വഹിക്കുക. പാർലമെൻ്റ് പിരിച്ചുവിടാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമുള്ള അധികാരമാണ് അതിൽ പ്രധാനപ്പെട്ടത്. ചില പുതിയ നിയമങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരവും പ്രസിഡൻ്റിനുണ്ട്. രാജ്യത്തിൻ്റെ മറ്റ് ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടുന്നത് പ്രധാനമന്ത്രിയാണ്.
രാജ്യത്ത് കൊടുങ്കാറ്റ് ഭീഷണിയും നാശനഷ്‌ടങ്ങളുമുണ്ടായതോടെ തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കണമെന്ന് വലതുപക്ഷ സ്ഥാനാർഥിയുടെ നിരന്തര ആവശ്യം മറികടന്നാണ് രണ്ടാഴ്‌ചയോളം നീണ്ട് നിന്ന പ്രതിസന്ധിയ്‌ക്കിടയിലും തെരഞ്ഞെടുപ്പ് നടന്നത്. പ്രതികൂല കാലാവസ്ഥയോടുള്ള സർക്കാരിൻ്റെ സമീപനത്തെ വലിയ രീതിയിൽ ആൻഡ്രെ വെഞ്ചുറ വിമർശിച്ചിരുന്നു.
അതേസമയം സോഷ്യലിസ്റ്റ് പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയില്ലാതെയാണ് സെഗുറോ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. 2014-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. പിന്നാലെ നടന്ന സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ നിലവിലെ യൂറോപ്യൻ കൗൺസിലിൻ്റെ പ്രസിഡൻ്റ് അൻ്റോണിയോ കോസ്റ്റ സെഗുറോയെ പാർട്ടിയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ഒരു ദശാബ്‌ധക്കാലമായി പൊതുജനശ്രദ്ധയിൽ നിന്ന് വിട്ടുനിന്ന സെഗുറോയുടെ വമ്പൻ തിരിച്ച് വരവാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്.


