ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചന്ദീപൂരിലുള്ള ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് ഇന്നലെ (ഫെബ്രുവരി 6) ആയിരുന്നു പരീക്ഷണം. മിസൈലിന്‍റെ പ്രവർത്തന, സാങ്കേതിക ഘടകങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.
രാജ്യത്ത് ആണവ പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്‍റെ കീഴിലാണ് വിക്ഷേപണം നടത്തിയത്. ഏകദേശം 3000 മുതൽ 3500 കിലോമീറ്റർ വരെ ദൂരപരിധിയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് അഗ്നി 3 മിസൈൽ. ഇത് ശത്രുക്കളുള്ള പ്രദേശത്തെ തകർക്കാൻ ഇന്ത്യയെ പ്രാപ്തമാക്കും. പരീക്ഷണം വിജയമായതോടെ ഇന്ത്യയുടെ മിസൈൽ സംവിധാനത്തിലുള്ള വിശ്വാസ്യത ഊട്ടിയുറപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
അഗ്നി പരമ്പരയിൽ തന്നെ മറ്റ് മിസൈലുകളോ, അവയുടെ പരിഷ്‌കരിച്ച മോഡലുകളോ സമീപകാലത്ത് പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ പ്രതിരോധ ശേഷിയുടെ തെളിവെന്ന നിലയിൽ അഗ്നി-3 മിസൈലിന് തന്ത്രപരമായ പ്രാധാന്യമുണ്ട്.
ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന രണ്ട് ഘട്ടങ്ങളുള്ള ഒരു സംവിധാനമാണ് ഈ മിസൈൽ. രണ്ട് ഘട്ടങ്ങളായി നടന്ന പരീക്ഷണത്തിൽ ആദ്യ ഘട്ടത്തിൽ കത്തിച്ചതിന് ശേഷം, രണ്ടാം ഘട്ടത്തിൽ മിസൈലിനെ കൂടുതൽ ജ്വലിപ്പിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുകയാണ് ചെയ്‌തത്. ഇത് സ്ഥിരതയും കൃത്യതയും ഉറപ്പാക്കുന്നു.
അടുത്തിടെയാണ് ദീർഘദൂര മിസൈലുകളെ കുതിപ്പിക്കാൻ ശേഷി നൽകുന്ന ഏറ്റവും ആധുനിക സാങ്കേതികവിദ്യയായ റാംജെറ്റ് സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് റാംജെറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. 2026 ഫെബ്രുവരി 3 ന് രാവിലെ 10.45ന് ഒഡീഷ തീരത്തുള്ള ചാന്ദിപ്പൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വെച്ചാണ് പരീക്ഷണം നടത്തിയത്.
തദ്ദേശീയമായി നിർമ്മിച്ച സോളിഡ് ഫ്യൂവൽ ഡക്‌ടറ്റ് റാംജെറ്റ് (എസ്‌എഫ്‌ഡിആർ) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. 350 കലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്തിലെത്തി ശത്രു വിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള അസ്‌ത്ര മാർക്ക് 3 മിസൈലുകളിൽ ഇത് ഉപയോഗിക്കും.
ലോകത്തിലൊട്ടാകെ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം കൈകാര്യം ചെയ്യുന്ന എസ്‌എഫ്‌ഡിആർ സാങ്കേതികവിദ്യയാണിത്. അതിനാൽ തന്നെ നൂതന മിസൈൽ സാങ്കേതികവിദ്യയിൽ വലിയൊരു കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് ഇന്ത്യ. അടുത്ത തലമുറ ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വികസിപ്പിക്കുന്നതിൽ നിർണായകമായിരിക്കും ഇത്.
റാംജെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർ-ടു-എയർ മിസൈലുകൾക്ക് വളരെ ദൂരെയുള്ള ശത്രുവിമാനങ്ങളെ പോലും ആക്രമിക്കാൻ കഴിയും. മാത്രമല്ല, ആക്രമസമയത്ത് അവസാനഘട്ടത്തിൽ പോലും ഉയർന്ന ഊർജ്ജം നിലനിർത്തുകയും ചെയ്യും. ദൃശ്യപരിധിക്ക് പുറത്തുള്ള ആക്രമണങ്ങളിൽ പോലും റാംജെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈലുകൾ ഗുണം ചെയ്യും.
ഇത് പൈലറ്റുമാർക്ക് ശത്രു ജെറ്റുകളെ എത്രയും വേഗം നേരിടാൻ സഹായിക്കുമെന്ന് മാത്രമല്ല, സുരക്ഷിതമായ ദൂരത്തുനിന്ന് നേരിടാനും അനുവദിക്കും. സൂപ്പർസോണിക് വേഗതയിൽ സ്ഥിരതയുള്ള ജ്വലനം കൈകാര്യം ചെയ്യുന്നതിൽ, ചുരുക്കം ചില രാജ്യങ്ങൾ മാത്രമേ പ്രാവീണ്യം നേടിയിട്ടുള്ളൂ. ഇന്ത്യയുടെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിൽ ഈ സാങ്കേതികവിദ്യ വലിയതോതിൽ ഗുണം ചെയ്യും.
ഇക്കഴിഞ്ഞ ഫെബ്രുവരി 5നാണ് ഇന്ത്യൻ വ്യോമസേനയ്‌ക്ക് അഞ്ച് തേജസ് ലൈറ്റ് കോംബാറ്റ് വിമാനങ്ങൾ നൽകാൻ തയ്യാറാണെന്ന് ഏറ്റവും വലിയ എയ്റോസ്പേസ്, പ്രതിരോധ നിർമ്മാണ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) അറിയിച്ചത്. 2021 ഫെബ്രുവരിയിൽ വ്യോമസേനയ്‌ക്കായി 83 തേജസ് എംകെ-1എ ജെറ്റുകൾ വാങ്ങാൻ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി 48,000 കോടിയുടെ കരാറിൽ ഒപ്പിട്ടിരുന്നു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച അഞ്ച് അത്യാധുനിക തേജസ് വിമാനങ്ങളാണ് സേനയ്ക്ക് നൽകാൻ തയ്യാറായിരിക്കുന്നത്. ഈ മാസാവസാനത്തോടെ ഇവ വ്യോമസേനയുടെ ഭാഗമാകും.


