ഇന്ത്യൻ വ്യോമസേനയ്‌ക്ക് അഞ്ച് തേജസ് ലൈറ്റ് കോംബാറ്റ് വിമാനങ്ങൾ നൽകാൻ തയ്യാറാണെന്ന് ഏറ്റവും വലിയ എയ്റോസ്പേസ്, പ്രതിരോധ നിർമ്മാണ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) അറിയിച്ചു. ഇ2021 ഫെബ്രുവരിയിൽ വ്യോമസേനയ്‌ക്കായി 83 തേജസ് എംകെ-1എ ജെറ്റുകൾ വാങ്ങാൻ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി 48,000 കോടിയുടെ കരാറിൽ ഒപ്പിട്ടിരുന്നു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച അഞ്ച് അത്യാധുനിക തേജസ് വിമാനങ്ങളാണ് സേനയ്ക്ക് നൽകാൻ തയ്യാറായിരിക്കുന്നത്. ഈ മാസാവസാനത്തോടെ ഇവ വ്യോമസേനയുടെ ഭാഗമാകും. ഇന്ത്യ ആകെ 83 തേജസ് Mk1A വിമാനങ്ങൾക്കായി HAL-ന് ഓർഡർ നൽകിയിട്ടുണ്ട്. അതിലെ ആദ്യ ബാച്ച് വിമാനങ്ങളാണ് ഇപ്പോൾ കൈമാറുന്നത്.
ജെറ്റുകള്‍ക്ക് കരുത്തേകുന്ന എയ്‌റോ എഞ്ചിനുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം മൂലമാണ് ജെറ്റുകളുടെ വിതരണം വൈകുന്നത്. അതുകൊണ്ട് തന്നെ അഞ്ച് വിമാനങ്ങൾ അയക്കാൻ പൂർണ്ണമായും ഇപ്പോള്‍ തയ്യാറാണെന്ന് എച്ച്എഎൽ അറിയിച്ചു. അഞ്ച് വിമാനങ്ങളും പൂര്‍ണ സജ്ജമാണെന്നും എല്ലാ സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എയ്‌റോസ്‌പേസ് വക്താവ് പറഞ്ഞു.
“ഒൻപത് വിമാനങ്ങൾ ഇതിനകം നിർമ്മിച്ച് നൽകിയിട്ടുണ്ട്. ജി ഇ എയ്‌റോസ്‌പേസിൽ നിന്ന് എഞ്ചിനുകൾ ലഭിച്ചുകഴിഞ്ഞാൽ വിമാനങ്ങൾ ഡെലിവറി ചെയ്യാനാകും. ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള എല്ലാ ഡിസൈൻ, സാങ്കേതിക പ്രശ്‌നങ്ങളും അതിവേഗം തന്നെ പരിഹരിക്കുന്നുണ്ട്”, എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
നിലവിലുള്ള സമയപരിധി പ്രകാരം മാർച്ച് 31-നകം എച്ച്എഎൽ അഞ്ച് യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വ്യോമ പ്രതിരോധം, ആകാശത്തുനിന്നുള്ള ആക്രമണം, സമുദ്ര നിരീക്ഷണം എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഒരു സിംഗിൾ എഞ്ചിൻ മൾട്ടി-റോൾ യുദ്ധവിമാനമാണ് തേജസ്. വിമാനം എത്രയും വേഗം എത്തിക്കുന്നതിനായി എച്ച്എഎൽ ഇന്ത്യൻ വ്യോമസേനയുമായി സജീവമായി ചർച്ചകൾ നടത്തിവരികയാണെന്നും വക്താവ് പറഞ്ഞു.
പഴയ തേജസ് വിമാനങ്ങളേക്കാൾ കൂടുതൽ കരുത്തുള്ളതാണ് Mk1A പതിപ്പ്. ഇതിൽ അത്യാധുനിക റഡാർ സംവിധാനങ്ങൾ (AESA Radar), ശത്രുക്കളുടെ റഡാറുകളെ കബളിപ്പിക്കാനുള്ള ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, പറക്കുന്നതിനിടയിൽ ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം എന്നിവയുണ്ട്. വ്യോമസേനയുടെ പക്കലുള്ള പഴക്കമേറിയ മിഗ്-21 വിമാനങ്ങൾ ഒഴിവാക്കി പകരം കരുത്തുറ്റതും തദ്ദേശീയവുമായ വിമാനങ്ങൾ വിന്യസിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.


