ബഹിരാകാശ സഞ്ചാരികൾ പേടകത്തിലിരുന്ന് സ്‌മാർട്ട് ഫോണിൽ അൾട്രാ-വൈഡ് ആംഗിൾ സെൽഫികൾ എടുക്കുന്നു, ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഭൂമിയുടെ വീഡിയോ പകർത്തുന്നു, ഭൂമിക്ക് പുറത്ത് നിന്നുള്ള സെൽഫികളും വീഡിയോകളും നിങ്ങളുടെ സോഷ്യൽ മീഡിയയിലേക്കെത്തുന്നു, പൂജ്യം ഗുരുത്വാകർഷണത്തിൽ നിന്ന് കൊണ്ട് അവർ ഇൻസ്റ്റാഗ്രാം താരങ്ങളോ, ടിക് ടോക്ക് താരങ്ങളോ ആകുന്നു, ഭൂമിക്കപ്പുറം എന്തെന്ന യാഥാർത്ഥ്യമോരോന്നും ഒരു ബഹിരാകാശ സഞ്ചാരി നേരിട്ട് പകർത്തിയ മൊബൈൽ ഫോൺ ദൃശ്യങ്ങളിലൂടെ നിങ്ങളറിയുന്നു… സംഗതി രസമായിരിക്കുമല്ലേ…
ഇത് വൈകാതെ യാഥാർത്ഥ്യമാവും! ബഹിരാകാശമെന്നത് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിൽ നിറയുന്ന ഒരു സ്ഥിര സ്ഥലമായി മാറും. ഇതിന് അധിക സമയമൊന്നും വേണ്ടെന്നാണ് നാസ വ്യക്തമാക്കുന്നത്. സ്വകാര്യ സ്‌മാർട്ട്‌ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ ബഹിരാകാശ സഞ്ചാരികൾക്ക് അനുമതി നൽകിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.
സ്വകാര്യ ബഹിരാകാശ യാത്രയിൽ സഞ്ചാരികൾ മുൻപ് സ്‌മാർട്ട്‌ഫോണുകൾ കൊണ്ടുപോയിട്ടുണ്ടെങ്കിലും നാസയുടെ ഔദ്യോഗിക ബഹിരാകാശ സഞ്ചാരികൾക്ക് ഇതാദ്യമായാണ് അനുമതി ലഭിക്കുന്നത്. മുൻപുണ്ടായ നയത്തിൽ മാറ്റം വരുത്തിയതായി നാസയുടെ അഡ്‌മിനിസ്ട്രേറ്ററായ ജാരെഡ് ഐസക്‌മാൻ എക്‌സിൽ പങ്കിട്ട പോസ്റ്റിൽ പറഞ്ഞു.
ബഹിരാകാശയാത്രികർക്ക് യാത്രയിലെ ഓരോ നിമിഷങ്ങളും ക്യാമറയിൽ പകർത്താനും, കുടുംബവുമായി ഇടക്കിടെ ആശയവിനിമയം നടത്താനും, പൊതുജനങ്ങളുമായി ഫോട്ടോകളും വീഡിയോകളും പങ്കിടാനും ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാമെന്നാണ് അദ്ദേഹം അറിയിച്ചത്. നാസയുടെ നടക്കാനിരിക്കുന്ന ദൗത്യങ്ങളായ ക്രൂ-12, ആർട്ടിമിസ് 2 എന്നിവയിൽ മൊബൈൽ ഫോൺ കൊണ്ടുപോകാം.
മുൻപ് ബഹിരാകാശയാത്രികർക്ക് സ്വന്തം സ്‌മാർട്ട്‌ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുവരാൻ അനുവാദമില്ലായിരുന്നു. അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ലാപ്‌ടോപ്പുകളും ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളും ലഭ്യമാണ്. ഇതിൽ അവർക്ക് ഇമെയിൽ അയയ്ക്കാനും സന്ദേശം അയയ്ക്കാനും വീഡിയോ കോൾ ചെയ്യാനും കഴിയും.
സുരക്ഷ ആശങ്കകൾ കാരണമാണ് മുൻപ് സ്വകാര്യ ഫോണുകൾ ബഹിരാകാശത്ത് ഉപയോഗിക്കാൻ അനുവദിക്കാതിരുന്നത്. ഇനി നിയമം അനുവദിക്കുമെങ്കിലും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് കരുതാം. എപ്പോഴും സ്ക്രോൾ ചെയ്യാനോ, എല്ലായ്‌പ്പോഴും ഫോട്ടോകൾ എടുക്കാനോ, കാഷ്വൽ ഉപയോഗത്തിനോ സാധിക്കില്ലെങ്കിൽ കയ്യിലൊരു ഫോണിന്‍റെ സാന്നിധ്യം സഞ്ചാരികൾക്ക് വളരെയധികം ഗുണം ചെയ്യും. കുടുംബവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് ഇവരുടെ മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.
ആർട്ടിമിസ് 2 ദൗത്യം
54 വർഷങ്ങൾക്ക് ശേഷം മനുഷ്യരെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിക്കുന്ന ദൗത്യമാണ് ആർട്ടിമിസ് 2. ഫെബ്രുവരിയിൽ നടത്താനിരുന്ന നാസയുടെ ഈ ദൗത്യത്തിന്‍റെ വിക്ഷേപണം സാങ്കേതിക തകരാറുകളെ തുടർന്ന് മാറ്റിവെച്ചിരിക്കുകയാണ്.2026 മാർച്ചിലേക്കാണ് നീട്ടിയത്. റോക്കറ്റിന്‍റെ അടിഭാഗത്ത് ദ്രാവക ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
തകരാറുകൾ പരിഹരിച്ച് മാർച്ച് 6 മുതൽ 9 വരെയുള്ള തീയതികളിലോ, മാർച്ച് 11 നോ ലോഞ്ച് നടക്കാമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ 2026 ഫെബ്രുവരി 6ന് നടത്താനിരുന്ന ദൗത്യം വിക്ഷേപണം നടത്താനിരുന്ന ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ അനുഭവപ്പെടുന്ന അതിശൈത്യം മൂലം മാറ്റിവെച്ചിരുന്നു. പിന്നീട് ഫെബ്രുവരി 8ന് മുൻപ് വിക്ഷേപണം നടത്താൻ പദ്ധതിയിട്ടെങ്കിലും സാങ്കേതിക തകരാറുകൾ കണ്ടെത്തിയതോടെ യാത്രികരുടെ സുരക്ഷ കണക്കിലെടുത്ത് വീണ്ടും മാറ്റിവെയ്‌ക്കുകയായിരുന്നു.


