ജീവനക്കാരുടെ കൂട്ടപ്പിരിച്ച് വിടലിന് പിന്നാലെ രാജി പ്രഖ്യാപിച്ച് വാഷിങ്ടണ്‍ പോസ്റ്റ് സിഇഒയും പ്രസാധകനുമായ വില്‍ ല്യൂവിസ്. ലൂയിസിന് പകരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടംബ്ലറിൻ്റെ മുൻ സിഇഒ ജെഫ് ഡി ഒനോഫ്രിയോയെ നിയമിച്ചതായി പത്രം അറിയിച്ചു. ഇദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം വാഷിങ്ടണ്‍ പോസ്റ്റിന്‍റെ മുഖ്യ സാമ്പത്തികകാര്യ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. ആമസോണ്‍ ഉടമ ജെഫ് ബെസോസിൻ്റേതാണ് വാഷിങ്ടണ്‍ പോസ്റ്റ് എന്ന അമേരിക്കൻ ദിന പത്രം.
പത്രത്തിൻ്റെ റിപ്പോർട്ടർമാരിൽ ഒരാൾ ലൂയിസ് അധികൃതർക്ക് അയച്ച ഇ- മെയിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. “ഞാൻ സ്ഥാനമൊഴിയാൻ ശരിയായ സമയമാണിത്” ലൂയിസ് ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. വാഷിങ്ങ്ടണ്‍ പോസ്റ്റിൻ്റെ സുസ്ഥിര ഭാവി ഉറപ്പാക്കുന്നതിന്, വർഷങ്ങളോളം ഉയർന്ന നിലവാരമുള്ള പക്ഷപാതരഹിതമായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ താൻ ശക്തമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്” വൈറ്റ് ഹൗസ് ബ്യൂറോ ചീഫ് മാറ്റ് വിസർ പങ്കിട്ട പോസ്റ്റിൽ ലൂയിസ് പറയുന്നു.
എന്നാൽ ലൂയിസ് അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ നിരവധി വരിക്കാരും ജീവനക്കാരും ഒരുപോലെ മാനേജ്‌മെൻ്റിനെ നിശിതമായി വിമർശിച്ചിരുന്നു. ചൊവ്വാഴ്‌ച പത്രത്തിലെ വിദേശ, പ്രാദേശിക, സ്‌പോർട്‌സ് ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്‌തു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തത് അനുസരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് 800 പത്രപ്രവർത്തകരിൽ ഏകദേശം 300 പേരെ പിരിച്ചുവിട്ടു. റഷ്യയുമായുള്ള യുദ്ധം രൂക്ഷമായതോടെ പത്രത്തിനുവേണ്ടി മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന മുഴുവൻ റിപ്പോർട്ടർമാരേയും യുക്രെയ്ൻ ലേഖകനെയും ഒഴിവാക്കി.
സ്പോർട്‌സ്, ഗ്രാഫിക്‌സ്, പ്രാദേശിക വാർത്താ വകുപ്പുകൾ എന്നിവയെല്ലാം ഒഴിവാക്കി, പത്രത്തിൻ്റെ ദൈനംദിന പോഡ്‌കാസ്റ്റ് പോസ്റ്റ് റിപ്പോർട്ട്സ് താൽക്കാലികമായി നിർത്തിവച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്ര ഓഫിസിൻ്റെ ആസ്ഥാനത്തിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
സോഷ്യൽ മീഡിയയുമായി മത്സരിക്കുന്നതിനിടയിൽ രാജ്യത്തുടനീളമുള്ള പത്രങ്ങൾ വരുമാനത്തിലും സബ്‌സ്‌ക്രിപ്‌ഷനിലും ഇടിവ് നേരിടുന്നുണ്ട്. അമേരിക്കയിലുടനീളമുള്ള പത്രങ്ങൾ കടുത്ത വ്യവസായ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും, ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ പോലുള്ള ദേശീയ പത്രങ്ങൾക്ക് സാമ്പത്തികമായി മുന്നേറാൻ സാധിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ ബെസോസും ലൂയിസും പത്രത്തിൻ്റെ എഡിറ്റോറിയൽ പ്രക്രിയകളിൽ നേരിട്ട് ഇടപെട്ടതിന് വിമർശനത്തിന് വിധേയരായിരുന്നു. 2024 ലെ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ ബെസോസ് നിയന്ത്രണം ഏർപ്പെടുത്തുകയും ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമല ഹാരിസിനെ വിമർശിച്ചു കൊണ്ടുള്ള എഴുത്തുകൾ വരുകയും ചെയ്‌തിരുന്നു.
കമല ഹാരിസിന് എതിരെ വിമർശനം ഉയർത്തിയതിനാൽ 250,000 ഡിജിറ്റൽ സബ്‌സ്‌ക്രൈബർമാർ പോസ്റ്റ് ഉപേക്ഷിച്ചുവെന്നും പരസ്യ, സബ്‌സ്‌ക്രിപ്‌ഷൻ വരുമാനം കുറഞ്ഞ് 2024 ൽ പത്രത്തിന് ഏകദേശം 100 മില്യൺ ഡോളർ നഷ്‌ടപ്പെട്ടുവെന്നും വാൾ സ്ട്രീറ്റ് ജേണൽ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തു.


