അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി. അമേരിക്കയുടെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ്. മസ്‌കറ്റില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അബ്ബാസ് അരാഗ്ച്ചിയുടെ മറുപടി.
ചർച്ചകള്‍ നടക്കുന്നത് നല്ല തുടക്കമാണ്. അമേരിക്കൻ പ്രതിനിധി സംഘവുമായി കൈകോർക്കാൻ ഒരു അവസരം ലഭിച്ചുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. “അമേരിക്കൻ പ്രതിനിധി സംഘവുമായി കൈകോർക്കാൻ ഒരു അവസരം ലഭിച്ചു. പക്ഷേ വിശ്വാസം വളർത്തിയെടുക്കാൻ ഒരുപാട് ദൂരം പോകാനുണ്ട്. ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന് കരുതുന്നു” – അന്താരാഷ്‌ട്ര മാധ്യമമായ അല്‍ജസീറയ്‌ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം ഇറാനിനെ ആക്രമിച്ചാൽ ടെഹ്‌റാൻ മേഖലയിലെ യുഎസ് താവളങ്ങളെ തിരിച്ചും ലക്ഷ്യം വയ്ക്കുമെന്ന് അരാഗ്ച്ചി മുന്നറിയിപ്പ് നല്‍കി. അതേസമയം ഇറാൻ ചർച്ചകൾക്ക് നേതൃത്വം നൽകിയ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും അറേബ്യൻ കടലിൽ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ സന്ദർശിച്ചിരുന്നു. ഇരുവരും തങ്ങളുടെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് അമേരിക്കയ്‌ക്ക് അരാഗ്‌ച്ചി മുന്നറിയിപ്പ് നല്‍കിയത്.
അമേരിക്കല്‍ പ്രതിനിധികളും ഇറാന്‍ പ്രതിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ വളരെ നല്ലതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കൂടാതെ അടുത്തയാഴ്‌ച അടുത്ത ഘട്ട ചർച്ചകൾ നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മസ്‌കറ്റില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് അധിക തീരുവ നല്‍കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ഇറാൻ്റെ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെ നിരവധി ഷിപ്പിങ് സ്ഥാപനങ്ങൾക്കും കപ്പലുകൾക്കുമെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആണവ സമ്പുഷ്‌ടീകരണം ഇറാൻ്റെ അവിഭാജ്യ അവകാശമാണെന്നും അത് തുടരുമെന്നും ഉറപ്പിച്ചാണ് ഇറാൻ്റെ മുന്നോട്ട് പോക്ക്. ഇക്കാര്യം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ആണവ സമ്പുഷ്‌ടീകരണത്തിന് ആശ്വാസമാകുന്ന ഒരു കരാറിലെത്താൻ ഞങ്ങൾ തയ്യാറാണെന്നായിരുന്നു പരാമർശം.
ഇസ്രയേൽ അമേരിക്ക സൗഹൃദത്തെയും അബ്ബാസ് അരാഗ്ച്ചി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇസ്രായേലിന് തങ്ങളുടെ സൈനിക ആയുധശേഖരം വികസിപ്പിക്കാനും മറ്റ് രാജ്യങ്ങളെ നിരായുധീകരിക്കാനുമാണ് താതപര്യം. ആധിപത്യ സിദ്ധാന്തമാണ് ഇരുവരും നിലനിർത്തുന്നതെന്നും അബ്ബാസ് അരാഗ്ച്ചി വിമർശിച്ചു.


