റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്ക് സർവകലാശാലയിൽ നടന്ന കത്തിക്കുത്തിൽ നാല് ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്. ഇന്ത്യൻ വിദ്യാർഥികളടക്കം പരിക്കേറ്റതായി മോസ്കോയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
“ഉഫയിൽ ഒരു ദൗർഭാഗ്യകരമായ ആക്രമണം ഉണ്ടായി. നാല് ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. എംബസി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥികൾക്ക് സഹായം നൽകുന്നതിനായി കസാനിലെ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഉഫയിലേക്ക് പോകുകയാണ്,” – മോസ്കോയിലെ ഇന്ത്യൻ എംബസി എക്‌സിൽ അറിയിച്ചു.
കത്തിയുമായെത്തിയ പതിനഞ്ചുകാരൻ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ ഉഫയിലുള്ള സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഡോർമെറ്ററിയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പൊലീസ് സ്ഥലത്തെത്തി അക്രമിയെ തടയാൻ ശ്രമിക്കവെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ ഐറിന വോൾക്ക് വ്യക്തമാക്കി.
ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികള്‍ക്ക് വൈദ്യസഹായം നൽകുന്നുണ്ടെന്ന് റഷ്യൻ ഫെഡറൽ ആരോഗ്യ മന്ത്രാലയം ഒരു പ്രസ്‌താവനയിൽ അറിയിച്ചു. ആക്രമണത്തിനിടെ അക്രമിയായ പതിനഞ്ചുകാരൻ സ്വയം മുറിവേൽപ്പിച്ചിരുന്നു. അക്രമി നിരോധിത സംഘടനയായ നിയോ-നാസി സംഘടനയിൽ പെട്ടയാളാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
“അക്രമിയായ പതിനഞ്ചുകാരൻ നിരോധിത എൻഎസ്/ഡബ്ല്യുപി നിയോനാസി സംഘടനയിൽ പെട്ടയാളാണ്. ആക്രമണത്തിനിടെ ഹോളോകോസ്റ്റിനെക്കുറിച്ചുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. ഇരകളുടെ രക്തം കൊണ്ട് ചുവരിൽ സ്വസ്‌തികയുടെ ചിത്രം യുവാവ് വരയ്‌ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്” – മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയിലെ ഉഫയിൽ നടന്ന കത്തിക്കുത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ (എഐഎംഎസ്എ) പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുതി. റഷ്യയിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ആക്രമിക്കപ്പെട്ട വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ അടിയന്തര നയതന്ത്ര നടപടികൾ സ്വീകരിക്കണം. അടിയന്തര ഹെൽപ്പ് ലൈനുകൾ സ്ഥാപിക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ വിദേശ സർവകലാശാലകളെ നിരീക്ഷിക്കണമെന്നും എഐഎംഎസ്എ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.
”റഷ്യയിലെ ബഷ്‌കീർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം നടന്നത്. ഇത്തരം സംഭവങ്ങൾ നമ്മുടെ വിദ്യാർഥികളുടെ ജീവനും അന്തസിനും അപകടമുണ്ടാക്കുക മാത്രമല്ല, വിദേശത്ത് പഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ ഭയത്തിൻ്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്യുന്നു.
വിദ്യാർത്ഥികളുടെ സുരക്ഷ ഇന്ത്യൻ സർക്കാരിൻ്റെ മുൻഗണനയായിരിക്കണം. ആരോഗ്യ സംരക്ഷണ വിദഗ്‌ധരാകാനും മാനവികതയെ സേവിക്കാനുമുള്ള സ്വപ്‌നങ്ങളുമായി ഇന്ത്യൻ വിദ്യാർഥികൾ വിദേശ യാത്ര ചെയ്യുന്നു. അവർക്കെതിരായ ഏതൊരു അക്രമവും, വിവേചനവും, ശത്രുതയും അസ്വീകാര്യവും ശക്തമായി അപലപിക്കപ്പെടേണ്ടതുമാണെന്ന് സർക്കാരിനോട് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു” – എഐഎംഎസ്എ വ്യക്തമാക്കി.
കൂടാതെ ആക്രമിക്കപ്പെട്ട വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഉടൻ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള സുരക്ഷാ സംവിധാനങ്ങളും പിന്തുണാ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭീഷണികളോ വിവേചനമോ നേരിടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് അടിയന്തര ഹെൽപ്പ് ലൈനുകൾ സ്ഥാപിക്കുകയും ചെയ്യണമെന്ന് എഐഎംഎസ്എ കത്തിൽ ആവശ്യപ്പെട്ടു.


