രാജസ്ഥാനിലെ അതിർത്തി പ്രദേശത്ത് 150 ഓളം ആടുകളെ ചത്ത നിലയിൽ കണ്ടെത്തി. ജയ്‌സാൽമീർ ജില്ലയുടെ അതിർത്തി പ്രദേശമായ രാംഗഡിലെ രാഘവ ഗ്രാമത്തിലാണ് ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഗ്രാമത്തിലെ ദേരാവർ സിങ് എന്നയാളുടെ കന്നുകാലി തൊഴുത്തിലാണ് സംഭവം നടന്നത്. രാത്രി വൈകി ഒരു കൂട്ടം കാട്ടുമൃഗങ്ങൾ തൊഴുത്തിൽ കയറി ആടുകളെ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. രാവിലെ സിങ് തൊഴുത്തിൽ തിരിച്ചെത്തിയപ്പോൾ, ചുറ്റും കിടക്കുന്ന തൻ്റെ ആടുകളുടെ ശവശരീരങ്ങൾ കണ്ട് ഞെട്ടിപ്പോയി.
ഒരു മൃഗത്തിന് ഇത്രയും വലിയ ആടുകളെ കൊല്ലാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആടുകളെ ഒന്നിലധികം മൃഗങ്ങൾ ആക്രമിച്ചിരിക്കാമെന്നും അവർ പറഞ്ഞു. ആടുകളുടെ ജഡങ്ങളിൽ മൂർച്ചയുള്ള പല്ലുകൾ കൊണ്ട് ഉണ്ടായ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. സംഭവത്തെക്കുറിച്ച് അറിഞ്ഞ് സമീപ ഗ്രാമങ്ങളിൽ നിന്നും ആളുകൾ സ്ഥലത്ത് എത്തി.
ഭരണകൂടം സിങിന് മതിയായ സാമ്പത്തിക സഹായം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആടുകളെ ഉപയോഗിച്ചാണ് സിംഗ് തൻ്റെ കുടുംബം പുലർത്തിയിരുന്നതെന്നും ഈ നഷ്‌ടം അദ്ദേഹത്തിന് വലിയ പ്രതിസന്ധിയാണെന്നും ഗ്രാമവാസികൾ പറയുന്നു.
സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ, വില്ലേജ് ഓഫിസർ സ്ഥലത്ത് എത്തി നാശനഷ്‌ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി. തുടർന്ന് പൊലീസിനെയും വനം വകുപ്പിനേയും വിവരം അറിയിച്ചു. ആടുകളെ കൊന്ന മൃഗത്തെയോ മൃഗങ്ങളെയോ തിരിച്ചറിയാൻ വനം വകുപ്പ് സംഘം സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പരിശോധിച്ചുവരികയാണ്.
കാട്ടുമൃഗങ്ങളോ തെരുവ് നായ്ക്കളോ ആണ് ആടുകളെ കൊന്നതെന്ന് രാംഗഡ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഭൂതാരം വിഷ്ണോയ് പറഞ്ഞു, എന്നാൽ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂ.
പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് രാജസ്ഥാനിൽ സമ്പൂർണ ബന്ദ് ആചരിച്ചു. കുറ്റവാളികളെ കണ്ടെത്തി അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ ബന്ദ് നടത്തിയത്. രാജസ്ഥാനിലെ ബാരനിലെ മഹാദേവ് കോളനിയിലാണ് കഴിഞ്ഞ ദിവസം പശുക്കിടാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.
അജ്ഞാതനായ ഒരാൾ പശുക്കിടാവിനെ കൊന്നുവെന്ന ആരോപണങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
പ്രാഥമിക അന്വേഷണത്തിൽ പശു കിടാവിൻ്റേത് സ്വഭാവിക മരണം ആണെന്ന് ഉടമ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നാല് വയസുള്ള ഒരു പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തിയതെന്നും ഇതുവരെ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.


