വ്യോമസേനയ്‌ക്ക് കരുത്ത് പകരാനായി ഫ്രാൻസിൽ നിന്ന് 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ച് രാജ്യം. ഇതിനുവേണ്ടി 3.25 ലക്ഷം കോടി രൂപയുടെ വമ്പൻ കരാറിനാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നത്. ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ നിർമാണ ശേഷി ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് തയാറാക്കിയ ഈ കരാറിൽ നൂതന യുദ്ധവിമാന സാങ്കേതികവിദ്യയുടെ കൈമാറ്റവും ഉൾപ്പെടുന്നു.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണിൻ്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഇതിന് അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്‌തു. മന്ത്രാലയം അംഗീകരിച്ച് കഴിഞ്ഞാൽ അന്തിമ അനുമതിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാബിനറ്റ് കമ്മിറ്റിക്ക് (സിസിഎസ്) നിർദേശം നൽകും. നിർദ്ദേശം അനുസരിച്ച് ഇന്ത്യ ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ഡസോൾട്ട് ഏവിയേഷനിൽ നിന്ന് നേരിട്ട് 18 റാഫേൽ ജെറ്റുകൾ വാങ്ങും. ബാക്കി 96 വിമാനങ്ങൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പ്രോഗ്രാമിന് കീഴിൽ നിർമിക്കും.
ഈ വിമാനങ്ങളിൽ ചിലത് പൈലറ്റ് പരിശീലനം ഉദ്ദേശിച്ച് കൊണ്ട് തയാറാക്കിയ ഇരട്ട സീറ്റർ വിമാനമായിരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയായിരിക്കും യുദ്ധവിമാനങ്ങൾ നിയന്ത്രിക്കുക. അറ്റകുറ്റപ്പണി, ലോജിസ്റ്റിക്‌സ് പിന്തുണ, വ്യക്തിഗത പരിശീലനം എന്നിവയും കരാറിൽ ഉൾപ്പെടുന്നുണ്ട്.
ഇന്ത്യൻ വ്യോമസേനയിൽ ഇതിനകം രണ്ട് സ്ക്വാഡ്രണുകളിലായി 36 റാഫേൽ യുദ്ധവിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വ്യോമസേനയിലെ റാഫേൽ ‘സി’യുടെ വ്യത്യസ്‌ത യുദ്ധ വിമാനങ്ങളുടെ അന്തിമ വിതരണം 2024 ഡിസംബറിൽ നടന്നു. 63,000 കോടി രൂപയുടെ കരാറിന് കീഴിൽ ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ ‘എം’ വേരിയൻ്റ് ജെറ്റുകൾക്കുള്ള ഓർഡറും ഇന്ത്യ നൽകിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിരവധി റാഫേൽ യുദ്ധ വിമാനങ്ങൾ വിന്യസിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിൽ 250 കിലോമീറ്ററിലധികം അകലെയുള്ള സ്ഥലങ്ങളെ ആക്രമിക്കാൻ കഴിവുള്ള SCALP എയർ-ലോഞ്ച്ഡ് ക്രൂയിസ് മിസൈലുകൾ പ്രയോഗിക്കാൻ റാഫേലുകളെയാണ് ഉപയോഗിച്ചത്.
മീറ്റിയോർ ലോങ് റേഞ്ച് എയർ-ടു-എയർ മിസൈലുകൾ, സ്റ്റാൻഡ്-ഓഫ് സ്ട്രൈക്ക് ആയുധമായ ഹാമർ, നൂതന ഇ-വാർഫെയർ സ്യൂട്ടായ സ്പെക്ട്ര, നൂതന റഡാർ, ടാർഗെറ്റിങ് സംവിധാനങ്ങൾ എന്നിവയും വിമാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയും ഫ്രാൻസും ഡസോൾട്ട് ഏവിയേഷനും ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡും തമ്മിൽ നാല് പ്രധാന കൈമാറ്റ കരാറുകൾ പ്രഖ്യാപിക്കുകയും ചെയ്‌തു.
ഈ ഇടപാടുകൾ ഇന്ത്യയിലേക്കുള്ള റാഫേൽ ജെറ്റുകളുടെ വിതരണം ഗണ്യമായി വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ പ്രകാരം, ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ഹൈദരാബാദിൽ ഉയർന്ന നിലവാരമുള്ള റാഫേൽ നിർമാണ കേന്ദ്രം നിർമിക്കും. റഫേൽ യുദ്ധവിമാനത്തിൻ്റെ പ്രധാന ഘടകങ്ങളായ പിൻ ഫ്യൂസ്‌ലേജിൻ്റെ ലാറ്ററൽ ഷെല്ലുകൾ, വിമാനത്തിൻ്റെ പിൻഭാഗം, സെൻട്രൽ ഫ്യൂസ്‌ലേജ് എന്നിവ അവിടെ നിർമിക്കും. ആദ്യത്തെ ഫ്യൂസ്‌ലേജ് വിഭാഗങ്ങൾ 2028ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎഎൻഎസ് വൃത്തങ്ങൾ പറഞ്ഞു.


