സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാരുടെ ഭാവി സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഒരു നിർബന്ധിത സമ്പാദ്യ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്. കോടിക്കണക്കിന് പേരാണ് രാജ്യത്ത് ഇതില്‍ അംഗമായിട്ടുള്ളത്. എന്നാല്‍ ഒരു അത്യാവശ്യത്തിന് പിഎഫ് പണം എടുക്കാമെന്ന് വച്ചാല്‍ നടപടിക്രമങ്ങളുടെ നൂലാമാലകള്‍ മൂലം അത് സാധ്യമാകാറില്ല.
എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ. ഇനി പിഎഫ് പണം പിന്‍വലിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരില്ല. ഞൊടിയിടയില്‍ ലഭ്യമാകും.
ഇപിഎഫ്‌ഒയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഹൈടെക്ക് ആക്കി മാറ്റിയിരിക്കുന്നു. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് യുപിഐ പേമെൻ്റ് വഴി വേഗത്തില്‍ ഇനി പണം പിന്‍വലിക്കാം. ഇപിഎഫ്ഒയുടെ വരിക്കാർക്കായി ഈ വർഷം ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ ഇപിഎഫ്‌ഒ 3.0 വഴിയാണ് ഇത് സാധ്യമാകുന്നത്. അതായത് ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവ ഉണ്ടെങ്കില്‍ തന്നെ പണം അക്കൗണ്ടിലെത്തും. നേരത്തെ ഇതിന് 3 മുതല്‍ ഒരാഴ്‌ച വരെ കാലതാമസം എടുത്തിരുന്നു.
ഇപിഎഫ്ഒ പരിഷ്‌കാരങ്ങളുടെ മൂന്നാം ഘട്ടമായ ‘EPFO 3.0’ യോടെ സേവനം പൂർണമായും സജീവമാകും. തൊഴിൽ മന്ത്രാലയത്തിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഈ പുതിയ മൊബൈൽ ആപ്പിൻ്റെയും യുപിഐ സിസ്റ്റത്തിൻ്റെയും പരീക്ഷണങ്ങൾ ഇതിനകം ആരംഭിച്ചു. ലോഞ്ച് ചെയ്യുന്ന സമയത്ത് സാങ്കേതിക തകരാറുകൾ ഉണ്ടാകാതിരിക്കാൻ ഡമ്മി അക്കൗണ്ടുകളിലൂടെ ഈ സാങ്കേതികവിദ്യ പരീക്ഷിച്ച് വരികയാണ്.
ഓണ്‍ലൈന്‍ സേവനങ്ങള്‍ ഹൈടെക്ക് ആക്കിയാലും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രധാനമായും യുപിഐ പിൻവലിക്കൽ സൗകര്യം ലഭ്യമായതിന് ശേഷവും ഇത് കൃത്യമായി പാലിക്കണം. പുതിയ ലേബർ കോഡ് നിയമങ്ങൾ പ്രകാരം, EPF അക്കൗണ്ടിലെ മൊത്തം തുകയുടെ കുറഞ്ഞത് 25 ശതമാനമെങ്കിലും എടുക്കാൻ സാധിക്കില്ല.
അക്കൗണ്ട് ഉടമകൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ബാക്കിയുള്ള തുകയിൽ നിന്ന് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. പുതിയ മൊബൈൽ ആപ്പ് പിൻവലിക്കൽ സൗകര്യങ്ങൾ നൽകുക മാത്രമല്ല, ഉപയോക്താക്കൾക്ക് അവരുടെ പാസ്ബുക്ക് ബാലൻസ് കാണാനും മറ്റ് ആവശ്യമായ സേവനങ്ങൾ നേടാനും അനുവദിക്കും.
നിലവിൽ പ്രവർത്തിക്കുന്ന യുഎഎന്‍ നമ്പറിൻ്റെയും യുഎംഎഎന്‍ജി പോർട്ടലിൻ്റെയും സേവനങ്ങൾ നിർത്തലാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. അസുഖം, വിദ്യാഭ്യാസം, വിവാഹം, ഭവന നിര്‍മാണം ആവശ്യങ്ങൾക്കായി മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ ഇപിഎഫ് പണം അക്കൗണ്ടിലെത്തും.


