‘ടെട്രാറ്റേനിയം പൈകടെ’ (Tetrataenium paikadae) എന്ന് പേരിട്ടിരിക്കുന്ന ഈ സസ്യം ഇടുക്കി ജില്ലയിലെ ഇരവികുളം നാഷണൽ പാർക്കിൽ നിന്നാണ് കണ്ടെത്തിയത്. കാരറ്റ്, മല്ലി എന്നിവ ഉൾപ്പെടുന്ന അപ്പിയേസി (Apiaceae) കുടുംബത്തിലെ പുതിയൊരു അംഗമാണിത്. ദേവഗിരി കോളേജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷകരായ സി. രേഖ, എം.കെ. പ്രശാന്ത്, ടി.പി. അശ്വിൻദാസ്, റിസർച്ച് ഗൈഡ് ഡോ. കെ.എം. മനുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കണ്ടെത്തൽ.
കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) മുൻ പ്രിൻസിപ്പലും മാനേജരുമായിരുന്ന പരേതനായ റവ. ഫാദർ ജോസഫ് പൈകയോടുള്ള ആദരസൂചകമായാണ് ഈ സസ്യത്തിന് ടെട്രാറ്റേനിയം പൈകടെ എന്ന് പേര് നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഗവേഷകയായ സി. രേഖ പറഞ്ഞു.
സമുദ്രനിരപ്പിൽ നിന്ന് 1000 മുതൽ 2500 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലെ നനവാർന്ന ചതുപ്പ് പ്രദേശങ്ങളിലാണ് ഈ പുതിയ സ്പീഷീസ് വളരുന്നത്. ഏകദേശം 30 മുതൽ 80 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടുകൾ കട്ടിയുള്ള രോമങ്ങളാൽ നിറഞ്ഞതാണ്. വെളുത്ത നിറത്തിലുള്ള പൂക്കളും അണ്ഡാകൃതിയിലുള്ള ഇലകളുമാണ് ഈ സസ്യത്തിന്‍റെ പ്രത്യേകത.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പൂവിടുന്ന ഈ ചെടിയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കായ്കൾ കാണപ്പെടുന്നത്. കായ്കളിലെ എണ്ണക്കുഴലുകളുടെ എണ്ണത്തിലും ഘടനയിലുമുള്ള വ്യത്യാസമാണ് സമാനമായ മറ്റ് സസ്യങ്ങളിൽ നിന്നും ഇതിനെ വേർതിരിക്കുന്നത്. സ്വീഡനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേർണലായ ‘നോർഡിക് ജേർണൽ ഓഫ് ബോട്ടണി’യുടെ ഏറ്റവും പുതിയ ലക്കത്തിൽ ഈ കണ്ടെത്തലിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പശ്ചിമഘട്ടത്തിലെ സസ്യവൈവിധ്യത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പുതിയ കണ്ടെത്തൽ. നിലവിൽ ലോകത്താകെ ടെട്രാറ്റേനിയം ജനുസ്സിൽ 25 വർഗങ്ങളുണ്ട്. കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR), അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം പൂർത്തിയാക്കിയതെന്നും രേഖ പറഞ്ഞു.
2025 ഒക്ടോബറിൽ ഇതേ സംഘം തന്നെ ഇരവികുളം നാഷണൽ പാർക്കിൽ നിന്ന് കാരറ്റ് കുടുംബത്തിൽപ്പെട്ട മറ്റൊരു പുതിയ സസ്യത്തെ കണ്ടെത്തിയിരുന്നു. ‘ടെട്രാറ്റേനിയം മണിലാലിയാനം’ എന്ന പേരാണ് അന്ന് നൽകിയത്. സസ്യശാസ്ത്ര ഗവേഷകനും ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്‌പേം ടാക്സോണമിയുടെ സ്ഥാപക പ്രസിഡന്റും കാലിക്കറ്റ് സർവ്വകലാശാലയിലെ ബോട്ടണി വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. കെ.എസ്. മണിലാലിനോടുള്ള ബഹുമാനാർത്ഥമാണ് ആ പേര് നൽകിയത്.
പ്രതീക്ഷിക്കാതെയാണ് ബോട്ടണി വിഭാഗത്തിലേക്ക് എത്തിയതെങ്കിലും പശ്ചിമഘട്ടത്തിലെ സസ്യവൈവിധ്യങ്ങളെക്കുറിച്ച് പഠിക്കുന്നത് പിന്നീട് വലിയ താൽപ്പര്യമായെന്ന് രേഖ പറയുന്നു. ഗുജറാത്ത് മുതൽ കേരളം വരെയുള്ള പശ്ചിമഘട്ട മലനിരകളിലെ ഫീൽഡ് വർക്കുകൾ പഠനത്തെ കൂടുതൽ രസകരമാക്കി. ഗവേഷണത്തിന്‍റെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ തന്‍റെ കണ്ടെത്തലുകളിൽ പൂർണ്ണ സംതൃപ്തയാണെന്നും രേഖ കൂട്ടിച്ചേർത്തു. കണ്ണൂർ മട്ടന്നൂരിനടുത്ത് ചാലോട് സ്വദേശിയാണ് സി. രേഖ.


