കേരളത്തിലെ ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചന. നിലവിലുള്ള സമയക്രമത്തിൽ മാറ്റം വരുത്തി രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാക്കാനാണ് നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം. എന്നാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ രാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഈ ഇളവ് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് തൊട്ടടുത്തുള്ള ബാറുകൾക്ക് ലഭിക്കാത്തതിനെത്തുടർന്ന് ബാറുടമകൾക്കിടയിൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു. ഈ വിവേചനം ഒഴിവാക്കാനാണ് പുതിയ നീക്കം.
വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതിന്റെ ഭാഗമായി ഇവിടങ്ങളിലെ ബാറുകൾക്ക് പുലർച്ചെ 3 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയേക്കുമെന്നും സൂചനയുണ്ട്. കൂടാതെ ബിസിനസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ചർച്ചകൾ, മേളകൾ, മീറ്റിംഗുകൾ എന്നിവയുടെ ഭാഗമായി പുലർച്ചെ 3 വരെ മദ്യം വിളമ്പാം. ഇതിനായി ബാറുടമകൾ പ്രത്യേകം ഫീസ് അടയ്ക്കേണ്ടി വരും.
2025 ജനുവരി 31-ലെ കണക്കുകൾ പ്രകാരം കേരളത്തിൽ ആകെ 847 ബാർ ലൈസൻസുകളാണ് നിലവിലുള്ളത്. ഇതിനുപുറമെ 289 ബവ്കോ ഔട്ട്‌ലെറ്റുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തന സമയം വർദ്ധിപ്പിക്കുന്നത് വഴി സർക്കാരിന് നികുതി വരുമാനത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.


