സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ശമനമേകി വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രധാനമായും തെക്കൻ, മധ്യ കേരളത്തിലാണ് മഴ പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 19: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത.
ഫെബ്രുവരി 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് പുറമെ ഇടുക്കിയിലും നേരിയത് മുതൽ മിതമായ തോതിൽ വരെ മഴ ലഭിച്ചേക്കാം.
ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.
മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മിന്നൽ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. വൈദ്യുത ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കാനും മരച്ചുവട്ടിൽ നിൽക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക.
തെക്കൻ ശ്രീലങ്കൻ തീരത്തിന് അകലെയുള്ള വെതർ സിസ്റ്റമാണ് നിലവിലെ മാറ്റങ്ങൾക്ക് കാരണം. മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും സംസ്ഥാനത്ത് പലയിടങ്ങളിലും ചൂട് കഠിനമായി തുടരുകയാണ്. നിലവിൽ 37°C രേഖപ്പെടുത്തിയ കോട്ടയമാണ് ഏറ്റവും ചൂടേറിയ ജില്ല. കണ്ണൂർ (36.2°C), പുനലൂർ (35.6°C), കൊച്ചി (34°C) എന്നിവിടങ്ങളിലും ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്.
അൾട്രാവയലറ്റ് സൂചിക ഉയരുന്ന സാഹചര്യത്തിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് സൂര്യാഘാതം, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കുടിവെള്ളം കരുതുക, ലഘുവായ വസ്ത്രങ്ങൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക.


