വാഷിങ്ടണ്‍: കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾക്ക് 25 ശതമാനവും ചൈനക്ക് 10 ശതമാനവുമാണ് നികുതി ചുമത്തിയത്.
എന്നാല്‍ കാനഡയില്‍ നിന്നുള്ള ക്രൂഡ് ഓയിലിന് 10 ശതമാനം നികുതിയാണ് ചുമത്തുക. അധികാരത്തിലെത്തിയാല്‍ അധിക നികുതി ഏർപ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വ്യാപാരത്തിന്റെ കാര്യത്തില്‍ മെക്‌സിക്കോയും കാനഡയും അമേരിക്കയോട് നല്ല രീതിയിൽ പെരുമാറിയില്ലെന്നും ട്രംപ് ആരോപിച്ചു. ഇരുരാജ്യങ്ങളും യുഎസിനോട് അന്യായമായാണ് പെരുമാറിയത്. കാനഡയുടെയും മെക്‌സിക്കോയുടെ സാധനങ്ങള്‍ ആവശ്യമില്ലെന്നും എന്നാല്‍ എണ്ണ ആവശ്യമുണ്ടെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഫെഡറല്‍ ജീവനക്കാരുടെ കാര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ജോലിയില്‍ കയറുന്നത് മുതല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ട്രംപ് പുനപരിശോധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ആക്ഷനുകളോട് പരിപൂര്‍ണമായി നീതി പുലര്‍ത്തിയോ എന്ന് ഫെഡറല്‍ ജീനക്കാരുടെ പ്രകടനങ്ങളുടെ വിലയിരുത്തലിലൂടെ തീരുമാനിക്കും. അതിന്റെ ആദ്യപടിയായി ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ ജന്‍ഡര്‍ പ്രൊനൗണുകള്‍ ഒഴിവാക്കാന്‍ ഉത്തരവുണ്ട്.
സര്‍ക്കാരിന്റെ നയങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് സ്വയം രാജിവെച്ച് പോകാമെന്നും അധികൃതര്‍ വ്യക്തമാക്കി. സേവേറെന്‍സ് പാക്കേജ് സ്വീകരിച്ചു കൊണ്ട് ഇവര്‍ക്ക് വിരമിക്കാവുന്നതാണെന്നും ഭരണകൂടം പറയുന്നു. റിട്ടെയര്‍മെന്റ് പ്രായം കഴിഞ്ഞാലും വലിയ ശമ്പളമോ ആനുകൂല്യങ്ങളോ കൈപ്പറ്റി വര്‍ഷങ്ങളോളം ജോലിയില്‍ തുടരുന്നത് പുതിയ നയത്തിലൂടെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.


