തിരുവനന്തപുരം: പരീക്ഷച്ചൂടിനിടെ കൊടും ചൂടിന് ആശ്വാസമേകാൻ സംസ്ഥാനത്ത് വേനൽമഴ സാധ്യത തുടരുന്നു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ, മധ്യ കേരളത്തിൽ വേനൽമഴ പ്രതീക്ഷിക്കാമെന്നാണ് അറിയിപ്പ്.
അതേസമയം, ഉയർന്ന താപനില മുന്നറിയിപ്പും ഇതോടൊപ്പം തുടരുന്നുണ്ട്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെ താപനില ഉയരാം. ഇന്നലെ കണ്ണൂർ എയർപോർട്ടിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം സിറ്റിയിൽ 40 മില്ലീ മീറ്റർ മഴ
ഇന്നലെ വൈകിട്ട് തലസ്ഥാന നഗരത്തിൽ കനത്ത മഴ പെയ്തു. തിരുവനന്തപുരം സിറ്റിയിൽ വൈകുന്നേരം വരെ 40 മില്ലീ മീറ്റർ മഴ പെയ്തെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുമുണ്ടായി. ഉള്ളൂരിൽ റോഡിലേക്കും വെള്ളം കയറി ഗതാഗത കുരുക്കായിരുന്നു. ശാസ്തമംഗത്ത് ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിന് തോട്ടിൽ വീണ് പരുക്കേറ്റിരുന്നു. ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തുറവൂർ ലൈനിനടുത്താണ് യുവാവ് ബൈക്കുമായി വീണത്. മഴ തുടർന്നതോടെ നല്ല ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വീണ ശ്യാം എന്ന യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ഫയർഫോഴ്സ് എത്തി ബൈക്ക് തോട്ടിൽ നിന്നും കരയിലെത്തിച്ചു.
കോഴിക്കോട് പലയിടത്തും കനത്ത മഴ
ഇന്നലെ രാത്രി കോഴിക്കോട് ജില്ലയിൽ പലയിടത്തും കനത്ത മഴ ലഭിച്ചു. നഗരത്തിൽ രാത്രി എട്ടിനാണ് മഴ തുടങ്ങിയത്. പലയിടത്തും മഴ ഒരു മണിക്കൂറോളം പെയ്തു. 15 മില്ലീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ഇതോടെ ഞായറാഴ്ച രാത്രി നഗരത്തിൽ ചുറ്റിക്കറങ്ങാൻ എത്തിയവർ നനഞ്ഞു കുളിച്ചു.
തിരുവമ്പാടിയിലും കിഴക്കൻ മലയോരപ്രദേശത്തും രണ്ടു ഘട്ടമായി നല്ല മഴ ലഭിച്ചു. കോടഞ്ചേരി പ്രദേശത്ത് ശക്തമായ ഇടിയും മിന്നലുമടക്കം നല്ല മഴയാണ് ലഭിച്ചത്. കുന്നമംഗലം, കൊടുവള്ളി, അത്തോളി, ബാലുശ്ശേരി, കൊയിലാണ്ടി പ്രദേശങ്ങളിൽ ചാറ്റൽമഴയും മിന്നലുമുണ്ടായി. നടുവണ്ണൂർ, ഉള്ളിയേരി, കൂട്ടാലിട, കോട്ടൂർ ഭാഗങ്ങളിലും മിന്നലോടെ ചെറിയ ചാറ്റൽമഴയുണ്ടായി. പന്തീരാങ്കാവ്, ഒളവണ്ണ, പെരുമണ്ണ മേഖലയിൽ കനത്ത മഴയാണ് പെയ്തത്. മാങ്കാവ്, മീഞ്ചന്ത മേഖലകളിലും ഫറോക്ക് മേഖലയിലും മഴയും ശക്തമായ മിന്നലും ഉണ്ടായിരുന്നു.

പരീക്ഷച്ചൂട് തുടങ്ങി
സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങി. രാവിലെ ഒമ്പതരക്കാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചത്. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം ഹയര്‍സെക്കന്ററി പരീക്ഷയുമാണ്. അതേസമയം, രണ്ടാംവർഷ ഹയർ സെഡക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഉച്ചക്ക് ഒന്നരക്ക് ആരംഭിക്കും. 4,44,693 പേരാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്.
ആകെ 2,980 കേന്ദ്രങ്ങളിലായാണ് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളുമുണ്ട്.
ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും ആണ്പരീക്ഷ എഴുതുന്നത്. പതിവുപോലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്- 28,358. ഏറ്റവും കുറവ് കുട്ടികള്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്-1,893. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം26ന് അവസാനിക്കും. ആറാം തീയതി ഒന്നാം വര്‍ഷ പരീക്ഷകള്‍ തുടങ്ങും. 29ന് അവസാനിക്കും.
ഏപ്രില്‍ മൂന്നിന് കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മൂല്യനിര്‍ണയം തുടങ്ങാനാണ് തീരുമാനം. സുഗമമമായ പരീക്ഷ നടത്തിപ്പിനും, ചോദ്യപേപ്പറുകളും, ഉത്തരക്കടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു.


