ദുബായ്: ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി!. ടീം ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ രണ്ട് ഐസിസി കിരീടങ്ങള്‍ നേടിത്തന്നിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അതും മുന്നില്‍ നിന്നും നയിച്ചുകൊണ്ട്.
ദുബായില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ചാമ്പ്യന്മാരാവുമ്പോള്‍ ആ വിജയത്തിന് അടിത്തറ ഒരുക്കിയ പ്രകടനമുണ്ടായത് ഈ 37-കാരനില്‍ നിന്നുമാണ്. അതും ടൂര്‍ണമെന്‍റിലെ കലാശപ്പോരിലേക്കായി തന്‍റെ ഏറ്റവും മികച്ച പ്രകടനം മാറ്റിവച്ചതെന്നപോലെ. 83 പന്തുകളില്‍ 76 റണ്‍സ്.
അതില്‍ എണ്ണം പറഞ്ഞ മൂന്ന് സിക്‌സറുകളും ഏഴ് ബൗണ്ടറികളും. ഫോമില്ലായ്‌മയുടെ പേരിലും അമിതവണ്ണമുള്ള ആളാണെന്നും ക്യാപ്റ്റന്‍സി പോരെന്നും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി. അയാള്‍ എന്നും അങ്ങനെ തന്നെയായിരുന്നു. വിമര്‍ശനങ്ങളെ തന്‍റെ ബാറ്റുകൊണ്ട് അടിച്ചൊതുക്കുന്നതാണ് ശീലം.
വിമർശനങ്ങൾക്കും വെല്ലുവിളികൾക്കും ഇടയില്‍ തന്നെയാണ് ഇക്കുറിയും രോഹിത് ഇന്ത്യയെ കിരീടത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിനെതാരായ ടെസ്റ്റ് പരമ്പയില്‍ സ്വന്തം നാട്ടില്‍ സമ്പൂര്‍ണ പരാജയം. പിന്നാലെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെയും തോല്‍വി. ഇതിന് പിന്നാലെ കനത്ത വിമര്‍ശനങ്ങളാണ് രോഹിത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്.

താരത്തിന്‍റെ വിരമിക്കലിനായി സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടം ആളുകള്‍ മുറവിളി ഉയര്‍ത്തുകയും ചെയ്‌തു. ഭാവി പദ്ധതി വെളിപ്പെടുത്തണമെന്ന് രോഹിത്തിനെ മാനേജ്‌മെന്‍റ് അറിയിക്കുന്നതിലേക്ക് വരെയെത്തി കാര്യങ്ങള്‍. അതിനിടെയാണ് ചാമ്പ്യന്‍സ് ട്രോഫി എത്തുന്നത്.
പരിക്കേറ്റ പ്രീമിയം പേസര്‍ ജസ്‌പ്രീത് ബുംറയില്ലാത്ത ഇന്ത്യന്‍ പേസ് നിരയില്‍ ചിലരെങ്കിലും ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നു പറയാതെ വയ്യ. എന്നാല്‍ മുഹമ്മദ് ഷമിയേയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയേയും തന്ത്രപരമായി തന്നെ രോഹിത് എന്ന ക്യാപ്റ്റന്‍ ഫലപ്രദമായി ഉപയോഗിച്ചു. കഴിഞ്ഞ ടി20 ലോകകപ്പിലെന്ന പോലെ തോല്‍വി അറിയാതെ തന്നെയായിരുന്നു ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് എത്തിയത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മൂന്നാമത്തെയും 2013-ന് ശേഷം നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടവുമാണിത്. ദുബായില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത കിവീസ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം 49 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഒരു ഫൈനലിന്‍റെ എല്ലാ ആവേശവും നിറഞ്ഞ മത്സരമായിരുന്നുവിത്.
ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്‌ക്ക് ശുഭ്‌മാന്‍ ഗില്ലിനൊപ്പം ആദ്യ വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടാണ് രോഹിത് ഉയര്‍ത്തിയത്. ഗില്‍ ഒരറ്റത്ത് ആങ്കറിങ് റോളെടുത്തപ്പോള്‍ ആക്രമണമായിരുന്നു രോഹിത്തിന്‍റെ വഴി. ഒടുവില്‍ കിവീസ് താരങ്ങളുടെ ചങ്ക് പിളര്‍ത്തിയ അര്‍ധ സെഞ്ചുറി. സെഞ്ചുറി പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ നല്‍കിയെങ്കിലും ക്യാപ്റ്റന്‍റെ പ്രകടനം തുടര്‍ന്നെത്തിയവരില്‍ നിറച്ച ഊര്‍ജം ചെറുതല്ല. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് തന്നെ. ഇതയാളുടെ മറുപടിയാണ്. തടിയനല്ല, അടിയനാണെന്ന ഹിറ്റ്‌മാന്‍റെ മറുപടി.


