ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്‍റെ ആദ്യ പോളാർ ഓർബിറ്റ് ദൗത്യമായ ഫ്രാം2 വിജയകരമായി പൂർത്തിയാക്കിയ ശേഷം സംഘം ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി. പസഫിക് തീരത്താണ് പേടകം പതിച്ചത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളെ ചുറ്റാനായി നാല് ബഹിരാകാശ സഞ്ചാരികളുമായാണ് ദൗത്യം വിക്ഷേപിച്ചത്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് പോളാർ ഓർബിറ്റിലേക്ക് മനുഷ്യരെ കൊണ്ടുപോകുന്നത്. ധ്രുവപ്രദേശങ്ങളെ കടന്ന് പോളാർ ഓർബിറ്റിലേക്കുള്ള ആദ്യ യാത്ര വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ചരിത്രംകുറിച്ചിരിക്കുകയാണ് സംഘം.
ഭൂമിയിൽ നിന്ന് 270 മൈൽ (430 കിലോമീറ്റർ) ഉയരത്തിൽ നിന്ന് രണ്ട് ധ്രുവങ്ങളെയും ചുറ്റിസഞ്ചരിക്കാൻ ദൗത്യസംഘത്തിന് സാധിച്ചു. ബഹിരാകാശത്ത് വെച്ച് ആദ്യത്തെ മെഡിക്കൽ എക്‌സ്-റേകളും, ഒപ്പം 12ഓളം ശാസ്ത്ര പരീക്ഷണങ്ങളും ദൗത്യത്തിൽ നടത്തിയിട്ടുണ്ട്. സ്വകാര്യ ധനസഹായത്തോടെ നടത്തിയ ധ്രുവ പര്യടനമാണ് ഫ്രാം2 ദൗത്യം. ബിറ്റ്കോയിൻ നിക്ഷേപകനും മിഷൻ കമാൻഡറുമായ ചുൻ വാങ്, നോർവീജിയൻ ചലച്ചിത്ര നിർമ്മാതാവും വെഹിക്കിൾ കമാൻഡറുമായ ജാനിക്കി മിക്കൽസെൻ, ജർമ്മൻ റോബോട്ടിക്‌സ് ഗവേഷകയും വെഹിക്കിൾ പൈലറ്റുമായ റാബിയ റോഗ്, ഓസ്‌ട്രേലിയൻ പോളാർ ഗൈഡും എറിക് ഫിലിപ്‌സ് മിഷൻ സ്പെഷ്യലിസ്റ്റും മെഡിക്കൽ ഓഫിസറുമായ എറിക് ഫിലിപ്‌സ് എന്നിവരാണ് ഫ്രാം2 ദൗത്യത്തിലെ ക്രൂ അംഗങ്ങൾ.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് https://chat.whatsapp.com/FfcdwCcsmos5jpTdHSGmU6
ഈസ്റ്റേൺ സമയം മാർച്ച് 31ന് രാത്രി 9:46ന് ( ഇന്ത്യൻ സമയം ഏപ്രിൽ 1ന് രാവിലെ 7:16) ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഉത്തര, ദക്ഷിണ ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവച്ച ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയാണ് ഇത്. ഫ്രാം2 വിക്ഷേപിച്ചതിന് ശേഷം ബഹിരാകാശത്ത് നിന്നെടുത്ത ഭൂമിയുടെ ധ്രുവമേഖലയുടെ ആദ്യ വീഡിയോയും സ്പേസ് എക്‌സ് പുറത്തുവിട്ടിരുന്നു. കട്ടിയുള്ള മഞ്ഞുപാളികൾ കൊണ്ട് മൂടപ്പെട്ട അന്‍റാർട്ടിക്കയുടെ ഭൂപ്രകൃതി വ്യക്തമാകുന്ന വീഡിയോ ആയിരുന്നു അത്.
സ്‌പ്ലാഷ്‌ഡൗണിന് എന്തുകൊണ്ട് പസഫിക് തീരം തെരഞ്ഞെടുത്തു?
ഫ്ലോറിഡയുടെ തീരത്ത് പേടകം പതിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ പരിഗണിച്ചാണ് പസഫിക് തീരത്തേക്ക് പേടകം പതിപ്പിച്ചതെന്നാണ് സ്‌പേസ്‌എക്‌സിന്‍റെ വിശദീകരണം. ഭൂമിയിലേക്ക് മടങ്ങുമ്പോൾ പസഫിക് തീരത്ത് മുൻപ് സ്പ്ലാഷ്‌ഡൗൺ നടത്തിയത് 1975 ലെ അപ്പോളോ-സോയൂസ് ദൗത്യമായിരുന്നു.
യാത്രികരുടെ അനുഭവങ്ങൾ:
ഭ്രമണപഥത്തിലെത്തിയ ശേഷം നാല് ക്രൂ അംഗങ്ങൾക്കും മൈക്രോഗ്രാവിറ്റി കാരണം ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നെന്നാണ് മിഷൻ കമാൻഡറുമായ ചുൻ വാങ് പങ്കുവെച്ചത്. എന്നാൽ യാത്രയുടെ രണ്ടാം ദിവസമായപ്പോഴേക്കും സുഖം പ്രാപിച്ചതായും അദ്ദേഹം പറഞ്ഞു. രണ്ടാം ദിവസമായപ്പോഴേക്കും സംഘം ദക്ഷിണധ്രുവത്തിന് മുകളിലുള്ള ജനലിന്‍റെ കവർ തുറന്നെന്നും അതിശയകരമായ കാഴ്‌ചകൾ കാണാൻ സാധിച്ചെന്നും വാങ് പറഞ്ഞു. ഫോട്ടോഗ്രാഫറായ മിക്കൽസെൻ നിരവധി ചിത്രങ്ങളും പകർത്തിയിട്ടുണ്ട്.
ഫ്രാം2 ദൗത്യത്തിന്‍റെ ലക്ഷ്യങ്ങൾ
ദീർഘകാല ബഹിരാകാശ പര്യവേക്ഷണത്തിൽ ബഹിരാകാശത്ത് മനുഷ്യന്‍റെ ആരോഗ്യം എങ്ങനെയായിരിക്കുമെന്ന് മനസിലാക്കുന്നതിനും, മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിൽ സസ്യങ്ങൾ വളർത്തുന്നതിനെക്കുറിച്ചും ഉൾപ്പടെ 22 ഗവേഷണ പഠനങ്ങൾ ദൗത്യത്തിന്‍റെ ഭാഗമായി ഇവർ നടത്തും. ദൗത്യത്തിനിടെ ബഹിരാകാശത്ത് വെച്ച് ആദ്യത്തെ എക്‌സ്-റേ എടുക്കാനും ക്രൂ ലക്ഷ്യമിടുന്നു. കൂടാതെ മൈക്രോഗ്രാവിറ്റിയിൽ പേശികളുടെയും അസ്ഥികളുടെയും പിണ്ഡം നിലനിർത്തുന്നതിന് ഏത് തരത്തിലുള്ള വ്യായാമം സഹായിക്കുമെന്ന് പഠിക്കാനും ദൗത്യം ലക്ഷ്യമിടുന്നു. മാത്രമല്ല, മൈക്രോഗ്രാവിറ്റിയിൽ മുത്തുച്ചിപ്പി കൂൺ അഥവാ ഓയിസ്റ്റർ കൂൺ വളർത്താനും ദൗത്യം പദ്ധതിയിടുന്നു.
‘ഫ്രാം2′ എന്ന പേരിന് പിന്നിൽ:
ഭൂമിയുടെ ആർട്ടിക്, അന്‍റാർട്ടിക്ക് മേഖലകളിലേക്ക് ആദ്യമായി പര്യവേക്ഷകരെ എത്താൻ സഹായിച്ച നോർവീജിയൻ കപ്പലിനെ സ്‌മരിച്ചുകൊണ്ടാണ് ധ്രുവഭ്രമണപഥത്തിലേക്ക് മനുഷ്യരെയും വഹിച്ചുകൊണ്ട് നടത്തുന്ന ആദ്യ ദൗത്യത്തിന് ഫ്രാം2 എന്ന് പേരിട്ടത്. മൂന്ന് മുതൽ അഞ്ച് ദിവസം വരെ ദൗത്യം നീണ്ടുനിൽക്കാം.


