കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിന് പിന്നാലെ അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് വ്യക്തമാക്കി നടൻ ബാബുരാജ്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നൽകിയ നാമ നിർദ്ദേശപത്രിക നടൻ പിൻവലിക്കുമെന്ന് അറിയിച്ചതിന്ന് പിന്നാലെയാണ് പ്രതികരണം. മോഹൻലാലിൻ്റെ പേര് വലിച്ചിഴച്ചതിൽ വേദനയെന്നും നടൻ മുൻപ് പറഞ്ഞിരുന്നു.
നടൻ സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയിട്ടുണ്ട്.തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിൻ്റെ ഭാഗമാണെന്നും ബാബുരാജ് പ്രതികരിച്ചു.
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലുള്ള താരം മത്സരിക്കുന്നതിനെതിരേ ‘അമ്മ’ അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന.
ആരോപണവിധേയര്‍ ഒന്നാകെ മാറി നില്‍ക്കുമ്പോഴും ബാബുരാജ് മാത്രം മത്സരരംഗത്ത് ശക്തമായി നിലയുറപ്പിച്ചതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘അമ്മ’ ആജീവനാന്ത അംഗം മല്ലിക സുകുമാരന്‍ ആയിരുന്നു നടനെതിരേ ആദ്യം രംഗത്തെത്തിയത്. പിന്നാലെ, മാലാ പാര്‍വതി ഉള്‍പ്പെടെ പരസ്യമായി പ്രതികരിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ മാറിനിന്നുവെന്ന് ഓര്‍മപ്പെടുത്തി വിജയ് ബാബുവും രംഗത്തെത്തി. ബാബുരാജിനെതിരേ സാമ്പത്തിക ആരോപണം അടക്കം ഉന്നയിച്ച് അനൂപ് ചന്ദ്രനും മുന്നോട്ടുവന്നിരുന്നു.
പരസ്യവിമര്‍ശങ്ങള്‍ കടുത്തപ്പോഴും മത്സരരംഗത്ത് നിലയുറപ്പിക്കാനായിരുന്നു ബാബുരാജിന്റെ തീരുമാനം. എന്നാല്‍, മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ തയ്യാറായത് എന്നാണ് സൂചന.
ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമേ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും ബാബുരാജ് പത്രിക സമര്‍പ്പിച്ചിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് നേർക്കുനേർ മത്സരിക്കുന്നത്. കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് ബാബുരാജ് പിന്മാറിയതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ.
ബാബുരാജ് fb യിൽ പങ്കുവെച്ച കുറിപ്പ്:
ബഹുമാനപ്പെട്ടവരെ,
വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല.
കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.
ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.
എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.
സ്നേഹത്തോടെ,
ബാബുരാജ് ജേക്കബ്


