പിണറായി മന്ത്രിസഭയിൽ മറ്റെല്ലാ മന്ത്രിമാരെയും നിഷ്പ്രഭരാക്കി നക്ഷത്രപ്രഭയോടെ ശോഭിക്കുകയാണ് മന്ത്രി വി.ശിവൻകുട്ടി.
തുടക്കത്തിൽ ഉണ്ടായ ചില വാക്കുപിഴവുകളും നിയമസഭയിലെ കസേരകളിയും ഒക്കെ കൂടി ഇതൊരു ഒഴിയാബാധയാണല്ലോ എന്ന് പാർട്ടിക്കാർ തന്നെ വിചാരിച്ചിരിക്കുകയായിരുന്നു.
രണ്ടാം പിണറായി മന്ത്രിസഭയിൽ പ്രൊഫ. രവീന്ദ്രനാഥിന്റെ പിൻഗാമിയായി ശിവൻകുട്ടി അധികാരമേറ്റപ്പോൾ ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ഇ.പി ജയരാജനും ശിവൻകുട്ടിയും ചേർന്ന് നിയമസഭാനടപടികൾ അലങ്കോലമാക്കിയതിന്റെ ചിത്രങ്ങളാകും നമ്മുടെ മനസ്സിൽ മിന്നിമാഞ്ഞത്.
അക്ഷരം പെറുക്കിക്കൂട്ടിയുള്ള പ്രസംഗവും പത്രസമ്മേളനങ്ങളിലെ നാക്കുപിഴയും ട്രോളർമാരുടെ കാർട്ടൂൺ കഥാപാത്രമാക്കി. അക്ഷരാഭ്യാസമില്ലാത്ത വിദ്യാഭ്യാസമന്ത്രി എന്നു വരെ ആക്ഷേപമുയർന്നു.
എന്നാൽ ഇന്ന് മന്ത്രിസഭയിൽ ദിനം പ്രതി തിളക്കമേറുന്ന കർമനിരതനായ മന്ത്രിയായി ശിവൻ കുട്ടി മാറിയിരിക്കുന്നു.
പക്ഷെ ചില കാര്യങ്ങളിൽ കടുത്ത നടപടിയെടുക്കാനും അദ്ദേഹത്തിന് മടിയില്ല..
സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞ് എതിർത്ത സമസ്ത പോലെയുള്ള മത സംഘടനകളോട് വിദ്യാഭ്യാസ കാര്യങ്ങളിൽ മത സംഘടനകൾ ഇടപെടേണ്ട എന്ന് അദ്ദേഹം കടുപ്പിച്ച് പറഞ്ഞു.
സർക്കാർ പരിപാടികളെ കാവി വല്ക്കരിച്ച ഗവർണർക്ക് എതിരെ ശക്തമായ രാഷ്ട്രീയ നിലപാടെടുത്തത് പി.പ്രസാദും ശിവൻകുട്ടിയുമായിരുന്നു. ഭാരതാംബ വിവാദം ആളിക്കത്തിയത് അങ്ങനെയാണ്.
ഇടതുപക്ഷ അധ്യാപക സംഘടനകളുടെ പിൻബലമില്ലാതെ വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കാൻ ആൾ പ്രമോഷനുകൾക്ക് അന്ത്യം കുറിച്ചു വൈദ്യുതാഘാതമേറ്റ് ഒരു കുട്ടി മരിച്ചതിന് പിന്നാലെ കൊല്ലം തേവലക്കരയിലെ എയിഡഡ് സ്കൂൾ മാനേജരെ പിരിച്ചുവിട്ട്, നടത്തിപ്പ് ചുമതല ഡി.ഇ.ഒയെ ഏൽപ്പിച്ചു. സ്കൂളുകളിൽ മതപ്രാർത്ഥനകൾ നടത്തുന്നത് വിലക്കാനുള്ള നീക്കവും ശ്രദ്ധനേടി.
കഴിഞ്ഞ ആറുമാസം നോക്കൂ. അദ്ദേഹത്തിൻ്റെ കഴിവ് അളക്കാൻ അത്രയും മതി.
- സ്ക്കൂൾ സമയം നീട്ടൽ
- പാസ്സാവുന്നതിന് മിനിമം മാർക്ക് നിർബന്ധമാക്കുന്നത്,
- കുട്ടികളുടെ ഉച്ച ഭക്ഷണം പരിഷ്കരിച്ചത്,
- സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്,
- ബസ് ജീവനക്കാരുടെ വിദ്യാർഥികളോടുള്ള അവഗണന അവസാനിപ്പിക്കുന്നത്,
- കുട്ടികൾക്കായി ഹെൽപ്പ് ഡെസ്ക്ക് സംവിധാനം രൂപീകരിക്കുന്നത്,
- ആഘോഷ ദിനങ്ങളിൽ യൂണിഫോം വേണ്ടതില്ല എന്ന തീരുമാനം,
- കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കൽ,
- ഏറ്റവും ഒടുവിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്
അങ്ങനെ മലയാളികൾ കൈയടിക്കുന്ന തീരുമാനങ്ങൾ.
ചില നിർദ്ദേശങ്ങൾ ചർച്ചകൾക്കായി സമൂഹത്തിന് മുന്നിൽ വെച്ചിരിക്കുന്നു. ഏറ്റുമുട്ടലുകൾക്ക് പകരം ജനാധിപത്യ പരമായ ചർച്ചകളിലൂടെയും വിദ്യാഭ്യാസ വിചക്ഷണൻമാരുടെ ഉപദേശ നിർദ്ദേശങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്…
ഒന്ന് സ്കൂൾ വേനൽ അവധി സമയമാറ്റം. സ്കൂൾ അവധിക്കാലം മെയ് ,ജൂൺ മാസത്തിലേക്ക് മാറ്റാനുള്ള അദ്ദേഹത്തിൻ്റെ നിർദ്ദേശം ചർച്ചയിലാണ്.
വേറൊന്ന് സ്കൂളുകളിലെ ബാക്ക് ബെഞ്ച് സമ്പ്രദായം മാറ്റാൻ ഇരിപ്പ് സംവിധാനം U, ഷേപ്പിലേക്ക് മാറ്റുന്നതുമാണ്..
അറിഞ്ഞോ അറിയാതെയോ കിട്ടിയ രാഷ്ട്രീയ ഗുണ്ടയുടെ പരിവേഷം പതിയെ അഴിഞ്ഞു വീഴുകയാണ്. കറകളഞ്ഞ ഭരണാധികാരി എന്ന പുതിയ പ്രതിച്ഛായ അദ്ദേഹത്തിനുമേൽ വീണു കഴിഞ്ഞിരിക്കുന്നു…


